റാണിപുരം മലനിരകള്‍

on Mar 19, 2010

പച്ചപാവാട ചുറ്റി ചുറ്റി വശ്യമനോഹരിയായി റാണിപുരം മലനിരകള്‍. ഉരുകി ഒലിച്ചിറങ്ങുന്ന കോടമഞ്ഞിന്റെ സായാഹ്നങ്ങളില്‍ മനസുതുറക്കാന്‍ സഞ്ചാരപ്രവാഹം. ഊട്ടിയെന്നാണ്‌ റാണിപുരത്തിന്റെ വിളിപ്പേര്‌. മഞ്ഞ്‌മൂടിയ മലകളും പുല്‍മേടും നിറഞ്ഞ റാണിപുരം ആദ്യനോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കും. പ്രകൃതിസൗന്ദര്യം ആസ്വദിച്ച്‌ ഇവിടെ ഒരുദിവസം താമസിക്കാം. രണ്ട്‌ കോട്ടേജുകളും ലഘുഭക്ഷണശാലയും ഇവിടെയുണ്ട്‌. ഭക്ഷണം സ്വന്തമായി പാകം ചെയ്തും, ഓര്‍ഡര്‍പ്രകാരം കാശ്‌ നല്‍കിയും കഴിക്കാം.
മാടത്തുമലയെന്ന ഓമനപ്പേരിലറിയപ്പെടുന്ന ഇവിടെ നല്ലൊരു ആരാമം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്‌. 2002 ജനുവരി 27 ന്‌ മുന്‍ടൂറിസം വകുപ്പ്‌ മന്ത്രി കെ.വി.തോമസ്‌ ഇവിടെ കോണ്‍ഫറന്‍സ്‌ ഹാള്‍ തുറന്നുകൊടുത്തു. പനത്തടി, പെരുതടി റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുവാന്‍ തീരുമാനമായിട്ടുണ്ട്‌. വാടകജീപ്പുകളും മറ്റു ചെറുവാഹനങ്ങളും ഇവിടേക്ക്‌ ആവശ്യത്തിന്‌ വാടകപോകും. അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും ഔഷധസസ്യങ്ങളെയും കുറിച്ച്‌ പഠനം നടത്തുവാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ആളുകളെത്തുന്നു. ബേക്കല്‍, റാണിപുരം, കോട്ടഞ്ചേരി, തലക്കാവേരി എന്നിവ ബന്ധപ്പെടുത്തി പ്രത്യേകം ടൂറിസം പദ്ധതികള്‍ ആലോചനയിലുണ്ട്‌. റാണിപുരം വികസിപ്പിച്ചെടുത്താല്‍ ഏറെ വിനോദസഞ്ചാര സാധ്യതയുണ്ട്‌. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും പ്രാധാന്യമുള്ള തലക്കാവേരി റാണിപുരത്തിനടുത്താണ്‌. തലക്കാവേരിയിലേക്ക്‌ ട്രക്കിങ്‌ നടത്താനാണ്‌ സുഖം. മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്നും 32 അടി ഉയരമുണ്ട്‌. റാണിപുരത്തെത്തുന്നവര്‍ക്ക്‌ റാണിപുരം പള്ളിയും, ചിരപുരാതനമായ ക്ഷേത്രവും കാണാം.
റാണിപുരത്തേക്ക്‌ കാഞ്ഞങ്ങാട്ട്‌ നിന്നും 3 മണിക്കൂര്‍ ദൂരമുണ്ട്‌. കാഞ്ഞങ്ങാട്ട്‌ നിന്നും ബസ്സില്‍ പോകുന്നവര്‍ പനത്തടിയില്‍ ഇറങ്ങണം. പനത്തടിയില്‍ നിന്നും 9 കിലോമീറ്റര്‍ ജീപ്പ്‌ യാത്രചെയ്‌താല്‍ റാണിപുരത്തെത്താം. റാണിപുരത്തു നിന്നും വാഹനസൗകര്യം നല്‍കിയാല്‍ ഇവര്‍ക്ക്‌ ബേക്കലിലും, വലിയപറമ്പിലുമെത്താം. വിദേശികളും സ്വദേശികളുമടങ്ങിയ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക്‌ ഇവിടെ സാധ്യതയുണ്ട്‌.
പതിനെട്ട്‌ വര്‍ഷം മുമ്പ്‌ കോട്ടയം രൂപത റാണിപുരത്തെ വിനോദസഞ്ചാരപദ്ധതികള്‍ക്കായി രണ്ടരഏക്കര്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. ഈ സ്ഥലത്താണ്‌ മൂന്ന്‌ കോട്ടേജുകള്‍ പണിതിട്ടുള്ളത്‌. മരങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിക്കുന്നതോടൊപ്പം റോപ്പ് വേ പദ്ധതിക്കും ഇവിടെ പരിഗണനയുണ്ട്‌.
മരങ്ങള്‍ ചിരിക്കുന്ന കോട്ടഞ്ചേരി
ചെറുകുന്നുകള്‍ പരസ്‌പരം നോക്കി ചിരിക്കുന്ന കോട്ടഞ്ചേരിക്ക്‌ രാജ്യാന്തരം പ്രശസതിയുണ്ട്‌. ഇക്കോടൂറിസത്തിന്‌ അനുയോജ്യമായ സ്ഥലമാണ്‌ കോട്ടഞ്ചേരി. മാനംമുട്ടി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളുള്ള കാട്ടില്‍ വന്യമൃഗങ്ങള്‍ ധാരാളമുണ്ട്‌. മലയുടെ മുകളില്‍ കയറിനിന്നാല്‍ തലക്കാവേരിവരെയുള്ള പ്രദേശങ്ങള്‍ കാണാം. കരിമ്പില്‍ തറവാട്ടുകാരുടെ പിടിയാന കോട്ടഞ്ചേരിയിലെ പ്രധാന ആകര്‍ഷണമാണ്‌. ചങ്ങലയ്‌ക്കിടാതെ കാട്ടില്‍മേയാന്‍ വിടുന്ന വളര്‍ത്താനയാണിത്‌. തലക്കാവേരിയുമായി കോട്ടഞ്ചേരിയെയും ബന്ധിപ്പിക്കാനാകും. കൊന്നക്കാട്‌ ബസ്സിറങ്ങി വാടകജീപ്പ്‌ പിടിച്ച്‌ സഞ്ചാരികള്‍ക്ക്‌ മലയിലെത്താം. എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ പ്രകൃതിമനോഹരമായ സ്ഥലത്തെത്താം. ഇവിടെ താമസ സൗകര്യങ്ങളും കോട്ടേജുകളും പണിയാനുള്ള പദ്ധതിആവിഷ്‌ക്കരിച്ചിട്ടുണ്ട്‌.
ജലസഞ്ചാരികള്‍ക്കായി വലിയപറമ്പ്‌ ദ്വീപ്‌
അസ്‌തമയ സന്ധ്യയില്‍ കടലും, പുഴയും ചുംബിക്കുന്ന അപൂര്‍വ്വ കാഴ്‌ച കാണമെങ്കില്‍ വലിയപറമ്പ്‌ ദ്വീപിലെത്തിയാല്‍മതി. പുഴവഴികളിലൂടെ ബോട്ടിലും കെട്ടുവള്ളത്തിലും സഞ്ചരിക്കുന്നവര്‍ക്ക്‌ നയനാനന്ദകരമായ വിവധകാഴ്‌ചകള്‍ കാണാം. തെങ്ങിന്‍തോപ്പുകള്‍ തണല്‍വിരിച്ച ഈ പ്രദേശം ദേശാടനപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്‌. ഇവിടുത്തെ പക്ഷിപ്പാറയില്‍ ചേക്കേറാന്‍ വരുന്ന പക്ഷികളെ കാണാന്‍ വിദ്യാര്‍ത്ഥികളും ഗവേഷകരും എത്താറുണ്ട്‌.
1996 ലാണ്‌ ഈ പ്രദേശം പദ്ധതികളില്‍സ്ഥാനം പിടിക്കുന്നത്‌. ഹോട്ടല്‍, മോട്ടല്‍, ബീര്‍പാര്‍ളര്‍, വാട്ടര്‍ പാര്‍ക്ക്‌, ഉല്ലാസ ബോട്ട്‌ എന്നി പദ്ധതികള്‍ നടത്താനാണ്‌ അധികൃതര്‍ ലക്ഷ്യമിട്ടിട്ടുള്ളത്‌. ഇവിടെ നിന്നും റാണിപുരത്തേക്ക്‌ ടൂറിസ്റ്റ്‌ ബസ്സ്‌ സര്‍വ്വീസും ലക്ഷ്യമിട്ടിട്ടുണ്ട്‌. ഇതിനായി പ്രാഥമികവികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ 13 ലക്ഷം രൂപയുടെ അടങ്കല്‍ തയ്യാറാക്കിയിരുന്നു. ജില്ലയില്‍ ആദ്യത്തെ ബോട്ട്‌ ക്ലബ്ബ്‌ ഇവിടെ തുറന്നു. അന്നത്തെ ജില്ലാകലക്ടര്‍ സത്യജിത്‌ രാജ്‌ ചെയര്‍മാനും, കെ.വി. ഗംഗാധരന്‍ സെക്രട്ടറിയുമായി രൂപവല്‍ക്കരിച്ച ബോട്ട്‌ ക്ലബ്ബ്‌ തുടക്കത്തില്‍ പലപരിപാടികളും നടത്തിയിരുന്നു. വലിയപറമ്പ്‌ പഞ്ചായത്തിലെ വെള്ളാപ്പില്‍ ടിക്കറ്റ്‌ കൗണ്ടര്‍, ബോട്ട്‌ജെട്ടി, രണ്ട്‌ ഉല്ലാസബോട്ടുകള്‍, മാടക്കാലില്‍ വിദേശികള്‍ക്കായി മോട്ടല്‍ എന്നിവ തുടങ്ങുന്നതിന്‌ മൂന്നുലക്ഷം രൂപയുടെ പദ്ധതിയുണ്ടാക്കി. ബോട്ട്‌ ക്ലബ്ലില്‍ 25പേര്‍ അംഗങ്ങളുണ്ട്‌. ഇവരില്‍ നിന്നും ആയിരം രൂപനിരക്കില്‍ പിരിച്ചെടുത്ത്‌ മെമ്പര്‍ഷിപ്പ്‌ ഫീസും, ഗ്രാന്റും ചെലവിട്ട്‌ വെള്ളാപ്പില്‍ ടിക്കറ്റ്‌ കൗണ്ടറും ബോട്ട്‌ജെട്ടിയും പണിതിരുന്നു. ഇപ്പോള്‍ ഇതെല്ലാം പാടെനശിച്ചിരിക്കുകയാണ്‌. 1997 ലെ ഓണം നാളില്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉല്ലാസബോട്ട്‌ സവാരി ആരംഭിച്ചിരുന്നു. ഇതിനായി അനുവദിച്ച ബോട്ടിലെ യാത്രാനിരക്ക്‌ മണിക്കൂറിന്‌ 200 രൂപയും ദിവസത്തിന്‌ 700 രൂപയുമാണ്‌. ജീവനക്കാര്‍ക്ക്‌ കൊടുക്കാനുള്ള പണം പിരിഞ്ഞുകിട്ടാത്തതിനാല്‍ ബോട്ട്‌ സര്‍വ്വീസ്‌ നിര്‍ത്തിവെച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുത്ത്‌ പുതിയവികസന രേഖ തയ്യാറാക്കേണ്ടതുണ്ട്‌.
വീരമലയിലെ പ്രകൃതിഭംഗി
വീരമല കുന്ന്‌ കയറിയാല്‍ വിശാലമായ പ്രദേശത്തിരുന്ന്‌ കാറ്റ്‌ കൊള്ളാം. പ്രകൃതിഭംഗി ആസ്വദിക്കാം. കുന്നിന്റെ ചുറ്റിലും വെള്ളി അരഞ്ഞാണംപോലെ തഴുകിഒഴുകുന്ന തേജസ്വിനിപുഴ ചരിത്രകഥകള്‍ പറയും. പടിഞ്ഞാറ്‌ അറബിക്കടലും അഴിമുഖവും കാണാം. വൈകുന്നേരത്തെ അസ്‌തമനദൃശ്യം ഒരിക്കലും മറക്കാത്ത മരിക്കാത്ത അനുഭവമുണ്ടാക്കും. ഇവിടെ വഴിയോരവിശ്രമകേന്ദ്രം, ഉദ്യാനം, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ എന്നിവ തുടങ്ങുന്നതിനും പരിപാടിയുണ്ട്‌. ഏഴ്‌ ട്രാക്ക്‌ സൗകര്യമുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനും ആലോചനയുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുകോടി 20 രൂപ ചിലവ്‌ വരും.
വീരമല കുന്നിലെ ദുരിതാശ്വാസകേന്ദ്രം അറ്റകുറ്റപ്പണി നടത്തി സഞ്ചാരികള്‍ക്ക്‌ വിട്ട്‌കൊടുക്കാം. ബീര്‍ പാര്‍ലറുകളും വഴിയോര വിശ്രമ കേന്ദ്രങ്ങളും നടത്താനുള്ള ആലോചനയുണ്ടായിരുന്നെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗത വന്നിട്ടില്ല. ജൈവവൈവിധ്യമുള്ള കുന്നുകള്‍ ഏറെയും ഇടിച്ച്‌ നിരപ്പാക്കി മണ്ണെടുപ്പ്‌ നടത്തുന്നതിനാല്‍ ഇവിടെത്തെ പ്രകൃതി ഭംഗി അപ്പാടെ നശിച്ചിരിക്കുകയാണ്‌. അപൂര്‍വ്വ ഔഷധ സസ്യങ്ങളും മറ്റു മരുന്ന്‌ ചെടികളും ശേഖരിക്കാന്‍ നാട്ടു വൈദ്യന്‍മാര്‍ എത്തുന്നത്‌ ഈ കുന്നിന്‍ ചെരുവിലേക്കാണ്‌. ഇവിടെയുള്ള ദുരിതാശ്വാസകേന്ദ്രം പുതുക്കി പണിത്‌ ടൂറിസം പദ്ധതികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപകാര പ്രഥമാക്കേണ്ടതുണ്ട്‌. തേജസ്വനി പുഴ വഴിയിലൂടെയുള്ള കെട്ടുവള്ള യാത്ര ഏറെ സുഖകരമാണ്‌. നിലാവെളിച്ചത്തിന്റെ വെള്ളി പ്രഭയിലുള്ള ജലയാത്ര പൂര്‍വ്വ സ്‌മൃതികളുണര്‍ത്തും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com