
കാസര്‍കോട്: മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ജീവന്‍ പണയംവച്ച് പുറത്തെടുത്ത് കാസര്‍കോട്ടെ രണ്ടു യുവാക്കള്‍ മാതൃകയായി. നായന്മാര്‍മൂല സ്വദേശികളായ വൈ മുഹമ്മദ്, പി എ ഗഫൂര്‍ എന്നിവരാണ് അപകടം നടന്ന ഉടനെ നാട്ടില്‍നിന്ന് പ്രദേശത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് മുഴുകിയത്. അപകട ദിവസം രാവിലെ 10ഓടെ ബജ്‌പെയിലെത്തിയ ഇരുവരും തുടര്‍ന്ന് വിശ്രമില്ലാത്ത പണിയിലായിരുന്നു. കൈകാലുകള്‍ അറ്റവ, പൂര്‍ണമായും കത്തിക്കരിഞ്ഞവ, വിമാനത്തിന്റെ ലോഹഭാഗത്തോട് ഒട്ടിപ്പിടിച്ച് കിടക്കുന്നവ ഇങ്ങനെ 86 മൃതദേഹങ്ങളാണ് ഇവര്‍ കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചത്. കടുത്ത ചൂടും പുകയും ഉയര്‍ന്നതിനാല്‍ പലരും വിമാനത്തിനരികിലേക്ക് അടുക്കാതെ മാറി നിന്നപ്പോഴാണ് ഇവര്‍ മാതൃക കാട്ടിയത്. കത്തിയമര്‍ന്ന വിമാനത്തിനകത്ത് നിന്ന് നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി കരുതി വച്ചിരുന്ന മിഠായികള്‍, ശീതളപാനീയ പൊടികള്‍, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവ ഇവര്‍ കണ്ടെടുത്തു. ഗ്ലൗസ് പോലുമില്ലാതെയാണ് ഇവര്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയതത്. മരണത്തിലും വേര്‍പെടാതെ കെട്ടിപിടിച്ച രീതിയിലുള്ള ദമ്പതികളുടേതെന്ന് സംശയിക്കുന്ന രണ്ടുപേരുടെ മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്ന കാഴ്‌ചയായിരുന്നുവെന്ന് ഇവര്‍ ഓര്‍ക്കുന്നു. മുഹമ്മദ് പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റും ഗഫൂര്‍ എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറിയുമാണ്.
0 comments:
Post a Comment