74 ദിര്‍ഹത്തിന് 1000 രൂപ; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചു

on Oct 23, 2011

അബുദാബി: യു.എ.ഇ.യില്‍ ആയിരം രൂപയ്ക്കുവേണ്ടി ചെലവാക്കേണ്ടത് 74 യു.എ.ഇ. ദിര്‍ഹം മാത്രം. ഇതിനു മുമ്പ് 2009 ഏപ്രില്‍ മാസത്തിലാണ് യു.എ.ഇ. ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ മൂല്യം ഇത്ര വര്‍ധിച്ചത്. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍ രൂപ അയയ്ക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇന്ത്യയിലേക്ക് പണമൊഴുക്ക് ഇരുപത്, ഇരുപത്തിരണ്ട് ശതമാനം വര്‍ധിച്ചതായി എക്‌സചേഞ്ച് അധികൃതര്‍ പറഞ്ഞു. ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍രൂപ ലഭിക്കാന്‍ കാരണം. 50 രൂപ ചിലവാക്കിയാലേ ഒരു ഡോളര്‍ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

ഈദ് ആഘോഷങ്ങള്‍ക്കുശേഷം ദസറ, മഹാനവമി ഉത്സവങ്ങള്‍ വന്നതും ഇന്ത്യയിലേക്കുള്ള ധനവിനിമയത്തിന് ആക്കം കൂട്ടിയിരുന്നു. യു.എ.ഇ.യില്‍ ധനവിനിമയ സ്ഥാപനങ്ങളിലും സ്വര്‍ണക്കടകളിലുമാണ് ഉപഭോക്താക്കള്‍ മുടങ്ങാതെ കയറിയിറങ്ങുന്നത്. അബുദാബിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 184.50 ദിര്‍ഹമാണ് ഇപ്പോഴുള്ള വിലയെങ്കിലും സ്വര്‍ണവില അനുദിനം വര്‍ധിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കാരണം ചെലവുകള്‍ വെട്ടിച്ചുരുക്കി നാട്ടിലേക്ക് കാശ് അയയ്ക്കാന്‍ പ്രവാസികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതിലും ഇന്ത്യക്കാര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യ മാത്രമല്ല ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ കറന്‍സികളുമായും യു.എ.ഇ. ദിര്‍ഹത്തിന് നല്ല വില കിട്ടുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലേക്കും റെമിറ്റന്‍സ് വര്‍ധിച്ചതായി ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒ. അദീബ് അഹ്മദ് പറഞ്ഞു. ഇനിയുള്ള മാസങ്ങളിലും ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതുകൊണ്ട് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം, തുണി ഉത്പന്നങ്ങള്‍, എന്നിവയും യു.എ.ഇ. ഇറക്കുമതി ചെയ്യുന്നു. യു.എ.ഇ.യുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയും ഇപ്പോള്‍ ഇന്ത്യയാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com