അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വിമാനയാത്രക്കാരുടെ അസാധാരണമായ അനുഭവകഥ

on Apr 27, 2014

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ ലോകം തുടരുമ്പോള്‍ ഇതാ ചരിത്രത്തില്‍നിന്നൊരു സമാന സന്ദര്‍ഭം. മഞ്ഞുമലകള്‍ക്കിടയില്‍ പട്ടിണിയുടെയും യാതനയുടെയും എഴുപത് ദിവസങ്ങള്‍ താണ്ടി അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഏതാനും വിമാനയാത്രക്കാരുടെ അസാധാരണമായ അനുഭവകഥ
1972 ഡിസംബര്‍ 20.
തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അസുഫ്രെ നദിയുടെ കരയിലൂടെ കാലികളെയും തെളിച്ച് മടങ്ങുകയായിരുന്നു സെര്‍ജിയോ എന്ന കര്‍ഷകനും അയാളുടെ രണ്ട് കൂട്ടുകാരും. പെട്ടെന്നാണ് നദിയുടെ മറുകരയില്‍ ആന്‍ഡീസ് പര്‍വതത്തിന്റെ ചെരിവില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ അവര്‍ കണ്ടത്. മുട്ടുകുത്തിനിന്ന് യാചനാഭാവത്തില്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു അക്കരെയുള്ളവര്‍. പക്ഷേ, നദിയുടെ കുത്തൊഴുക്കിന്റെ ശബ്ദത്തില്‍ അവര്‍ പറയുന്നതെന്തെന്ന് മനസ്സിലാകാത്തതുകൊണ്ട് അക്കരയിലെ അപരിചിതരെ അവഗണിച്ച് സെര്‍ജിയോയും കൂട്ടരും മുന്നോട്ടുപോയി.
അടുത്തദിവസം രാവിലെ അവര്‍ അതുവഴി കൃഷിയിടത്തിലേക്ക് പോകുമ്പോഴും അതാ മറുകരയില്‍ തലേനാള്‍ കണ്ട അതേ സ്ഥാനത്തുതന്നെ നില്‍ക്കുന്നു ആ അപരിചിതര്‍! നദിയുടെ ശബ്ദം അപ്പോഴും അവരുടെ വാക്കുകളെ അവ്യക്തമാക്കുന്നതുകൊണ്ട് സെര്‍ജിയോ ഒരു സൂത്രം പ്രയോഗിച്ചു: ''കുറച്ചു കഴിഞ്ഞ് ഞാന്‍ അവിടേക്ക് ഒരാളെ അയയ്ക്കുന്നുണ്ട്. എന്ത് സഹായമാണ് വേണ്ടത്?'' എന്നൊരു കുറിപ്പ് എഴുതി തന്റെ പേനയും ആ കുറിപ്പും ഒരു കല്ലും തൂവാലയില്‍ പൊതിഞ്ഞുകെട്ടി മറുകരയിലേക്ക് എറിഞ്ഞുകൊടുത്തു.
മറുപടിയായി തൂവാലയില്‍ കെട്ടി എറിഞ്ഞുകിട്ടിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ''പര്‍വതത്തിന്റെ മുകളില്‍ തകര്‍ന്നുവീണ ഒരു വിമാനത്തിലുണ്ടായിരുന്ന ഉറുഗ്വായ്ക്കാരനാണ് ഞാന്‍. കൂടെയുള്ളത് എന്നോടൊപ്പം രക്ഷപ്പെട്ട ഒരു സുഹൃത്താണ്. പത്തുദിവസത്തോളമായി ഞങ്ങള്‍ ഭക്ഷണമൊന്നും കിട്ടാതെ ഈ കാട്ടില്‍ നടക്കാന്‍ തുടങ്ങിയിട്ട്. പരിക്കുപറ്റിക്കിടക്കുന്ന പതിന്നാലുപേര്‍ വിമാനത്തില്‍ വേറെയുമുണ്ട്. ഈ സ്ഥലം ഏതാണെന്നും എങ്ങനെ രക്ഷപ്പെടണമെന്നും ഞങ്ങള്‍ക്ക് അറിയില്ല.''

അതുവായിച്ച് സെര്‍ജിയോ അമ്പരന്നു. രക്ഷപ്പെടുത്താന്‍ തങ്ങളാലാവുംവിധം ശ്രമിക്കാം എന്ന് ആംഗ്യഭാഷയില്‍ അറിയിച്ചിട്ട് ആ കര്‍ഷകര്‍ കൈയിലുണ്ടായിരുന്ന റൊട്ടി തൂവാലയില്‍ കെട്ടി അക്കരേക്ക് എറിഞ്ഞുകൊടുത്തു.
വൈകാതെ നാട്ടുകാര്‍ അക്കരെയെത്തി ആ അശരണരെ രക്ഷിച്ചു. ഫെര്‍ണാഡോ പരാ ഡോ, റോബര്‍ട്ടോ കനേസ-അതായി രുന്നു ആ യുവാക്കളുടെ പേരുകള്‍. ഭക്ഷണവും വെള്ളവും കിട്ടി കുറച്ചിട വിശ്രമിച്ചപ്പോള്‍ ആ യുവാക്കളുടെ ക്ഷീണം വിട്ടൊഴിഞ്ഞു. പിന്നീട് അവര്‍ വിവരിച്ച അനുഭവം ലോകം അന്നേവരെ കണ്ടിട്ടില്ലായിരുന്ന അതിസാഹസികമായ ഒരു രക്ഷപ്പെടലിന്റെ കഥയായിരുന്നു!
1972 ഒക്ടോബര്‍ 12-ാം തീയതി രാവിലെ 8.05-ന് ഉറുഗ്വായ്യുടെ തലസ്ഥാനമായ മോണ്ടി വീഡിയോയില്‍നിന്ന് 40 യാത്രക്കാരും അഞ്ച് വിമാനജോലിക്കാരുമായി ചിലിയിലെ സാന്‍ഡിയാഗോവിലേക്ക് പുറപ്പെട്ടതായിരുന്നു ഫെയര്‍ചൈല്‍ഡ് എന്ന വിമാനം. മോണ്ടിവീഡിയോയിലെ സ്റ്റെല്ലാമേരി കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ 15 റഗ്ബി കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കൂട്ടുകാരും ചേര്‍ന്നതായിരുന്നു 40 യാത്രക്കാര്‍.
അര്‍ജന്റീനയ്ക്കും ചിലിക്കും മധ്യേ കിടക്കുന്ന ആന്‍ഡീസ് പര്‍വതം തരണംചെയ്തുവേണം സാന്‍ഡിയാഗോവില്‍ എത്താന്‍. പ്രവചനാതീതമായ കാലാവസ്ഥയുള്ള ആന്‍ഡീസിന്റെ മുകളില്‍ക്കൂടിയാണ് പറക്കല്‍. 900 മൈല്‍ ദൈര്‍ഘ്യമുള്ള വ്യോമപാത താണ്ടാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണം. കോ-പൈലറ്റ് ലഗുറാറയായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ആന്‍ഡീസിന്റെ പരമാവധി ഉയരം 13,000 അടിയാണ്. ഫെയര്‍ചൈല്‍ഡ് എന്ന അവരുടെ വിമാനത്തിന് 22,500 അടി ഉയരത്തില്‍ പറക്കാന്‍ കഴിയും. അതിനാല്‍ വലിയ അപകടസാധ്യതയൊന്നും അവരാരും മുന്‍കൂട്ടി കണ്ടിരുന്നില്ല.
എന്നാല്‍ അപ്ര തീക്ഷിതമായത് സംഭവിച്ചു. വിമാനം 15,000 അടി ഉയരത്തില്‍വെച്ച് ഒരു 'എയര്‍പോക്കറ്റി'ല്‍ കുടുങ്ങി. അടുത്തനിമിഷം വിമാനത്തിന്റെ വലത്തെ ചിറക് കൊടുമുടിയിലെ പാറയില്‍ ഇടിച്ചുതകര്‍ന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തിരുന്ന രണ്ട് വിമാനജോലിക്കാരും സീറ്റുബെല്‍റ്റോടുകൂടി നാല് യുവാക്കളും താഴേക്കുതെറിച്ചു. അടുത്തനിമിഷം ഇടതുചിറകും പിന്നെ വാല്‍ഭാഗവും തകര്‍ന്ന് വിമാനം നേരെ താഴെ മഞ്ഞുകൂമ്പാരത്തിലേക്ക് കൂപ്പുകുത്തി.

വളരെ പണിപ്പെട്ടതിനുശേഷം ആറ് യുവാക്കള്‍ എങ്ങനെയോ എഴുന്നേറ്റുവന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൈലറ്റ് അടക്കം 13 പേര്‍ ആ വീഴ്ചയില്‍ത്തന്നെ ജീവന്‍വെടിഞ്ഞിരുന്നു. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്തോറും മൈനസിന് താഴെയുള്ള കൊടുംതണുപ്പില്‍ എങ്ങനെ രാത്രി കഴിച്ചുകൂട്ടും എന്നായി എല്ലാവരുടെയും ചിന്ത. ചിതറിക്കിടക്കുന്ന തങ്ങളുടെ പെട്ടികളില്‍നിന്ന് എന്തെങ്കിലും തിന്നാന്‍ കിട്ടുമോ എന്നുനോക്കിയ അവര്‍ക്ക് നിരാശയായിരുന്നു ഫലം. രാത്രിയാകുന്നതിനുമുമ്പുതന്നെ ശേഷിച്ചവര്‍ തകര്‍ന്ന സീറ്റുകളും ലഗേജും ഉപയോഗിച്ച് വിമാനത്തിന്റെ വാല്‍ഭാഗത്ത് ഒരു മറയുണ്ടാക്കി ശീതക്കാറ്റിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. പിന്നെ എല്ലാവരും ശരീരം പരസ്​പരം തിരുമ്മി ചൂടുപിടിപ്പിച്ച് ആ രാത്രി താണ്ടി.

സമുദ്രനിരപ്പില്‍നിന്ന് 11,500 അടി ഉയരത്തില്‍ ട്വിന്‍ഗിരിക്കാ എന്ന അഗ്‌നിപര്‍വതത്തിനും സെറോസൊ സ്‌നോഡൊ പര്‍വതത്തിനും ഇടയിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ഉച്ചയ്ക്കുമുമ്പേ കോ-പൈലറ്റ് അടക്കം മൂന്നുപേര്‍കൂടി മരണത്തിന് കീഴടങ്ങിയിരുന്നു. ഇടയ്ക്ക് വളരെ ഉയരത്തില്‍ക്കൂടി ഒരു വിമാനം പറന്നുപോകുന്നത് അവര്‍ കണ്ടു. പക്ഷേ, തൂവെള്ള മഞ്ഞില്‍ അതേനിറത്തിലുള്ള ഒരു വിമാനം കിടക്കുന്നത് ശ്രദ്ധയില്‍പ്പെടാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.
കുറച്ച് മദ്യം, വൈന്‍, ചോക്കലേറ്റ് ഇവ മാത്രമായിരുന്നു അവശേഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ അവര്‍ 'റേഷന്‍' സംവിധാനം പരീക്ഷിച്ചു. ഒരാള്‍ക്ക് ഒരു മൂടി വൈന്‍. ഒരു കഷ്ണം ചോക്കലേറ്റ്. വിമാനത്തില്‍നിന്ന് കിട്ടിയ അലൂമിനിയക്കഷ്ണത്തില്‍ മഞ്ഞുനിറച്ച് സൂര്യപ്രകാശത്തില്‍ ഉരുക്കിയായിരുന്നു വെള്ളമുണ്ടാക്കിയിരുന്നത്. എട്ടാം നാള്‍ രാവിലെ പരാഡോ ഉണര്‍ന്നുനോക്കുമ്പോള്‍ അതുവരെ സ്വന്തം ശരീരത്തിന്റെ ചൂടുപകര്‍ന്ന് സംരക്ഷിച്ചുപോന്ന സഹോദരി സൂസന്ന തണുത്തുമരവിച്ച് ചലനമറ്റുകിടക്കുന്നു! ഒന്നു പൊട്ടിക്കരയാന്‍പ്പോലുമാകാതെ അയാള്‍ ആ മൃതദേഹത്തിനുമുന്നില്‍ മുട്ടുകുത്തിയിരുന്നു.

അങ്ങനെ ഒമ്പതുദിവസങ്ങള്‍ കടന്നുപോയി. 'റേഷനാ'യി വീതംവെച്ചിരുന്ന തീറ്റവസ്തുക്കളും തീര്‍ന്നു. ഇനിയും എത്രനാള്‍കൂടി ജീവന്‍ ബാക്കിയുണ്ടാകുമെന്നറിയില്ല. ഒടുവില്‍ ആര്‍ക്കും തുറന്നുപറയാന്‍ ധൈര്യം കിട്ടാതെപോയ അക്കാര്യം കനേസ തുറന്നുപറഞ്ഞു: ''യാതൊരു കേടുംകൂടാതെ ഇതാ മഞ്ഞുകട്ടകള്‍ക്കിടയില്‍ നമ്മുടെ സഹയാത്രികരുടെ മൃതദേഹങ്ങള്‍! ജീവന്‍ നിലനിര്‍ത്താന്‍ ഇനി ഇതേ പോംവഴിയുള്ളൂ!''
വൈകിപ്പോയാല്‍ കണ്‍മുന്നില്‍ കിടക്കുന്ന ശവശരീരത്തില്‍നിന്ന് ഒരു കഷ്ണം മുറിച്ചെടുക്കാനുള്ള ശേഷിപോലും നശിച്ചുപോകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒടുവില്‍ കനേസ എഴുന്നേറ്റു. മഞ്ഞുകട്ടകള്‍ക്കിടയില്‍ പൂണ്ടുകിടന്ന ഒരു സ്ത്രീശരീരത്തിന്റെ പിന്‍ഭാഗത്തുനിന്ന് ഒരു കുപ്പിക്കഷ്ണം ഉപയോഗിച്ച് കനേസ ഇരുപത് കഷ്ണങ്ങള്‍ മുറിച്ചെടുത്ത് വിമാനത്തിന് മുകളില്‍ക്കൊണ്ടുവെച്ചു. ആരും കുറച്ചുനേരത്തേക്ക് അനങ്ങിയില്ല. ഒടുവില്‍ കനേസതന്നെ ഒരു കഷ്ണമെടുത്ത് സാവധാനം വിഴുങ്ങി. വൈകുന്നേരത്തോടുകൂടി മറ്റ് യുവാക്കളും കനേസയുടെ പാത പിന്തുടര്‍ന്നു. സൂര്യപ്രകാശം ഇല്ലാത്ത ഒരുനാള്‍ കൊക്കകോളയുടെ കാലിപ്പെട്ടികള്‍ കൂട്ടിയിട്ട് തീപിടിപ്പിച്ചിട്ട് അതിനുമുകളില്‍ അലൂമിനിയം ഷീറ്റുവെച്ച് മനുഷ്യമാംസം വേവിച്ചുകഴിക്കാനും അവര്‍ക്കുകഴിഞ്ഞു.
അക്കൂട്ടത്തില്‍ മൂന്ന് യുവാക്കള്‍ ഒരുദിവസം വിമാനത്തിന്റെ നഷ്ടപ്പെട്ട ചിറകുകള്‍ തേടി മഞ്ഞില്‍ക്കൂടി ഒരു സാഹസികയാത്ര നടത്തി. അടുത്ത ദിവസം അവര്‍ മഞ്ഞില്‍ തകര്‍ന്നുകിടന്ന ഒരു ചിറക് കണ്ടെത്തി. തൊട്ടടുത്തായി ആറ് ശവശരീരങ്ങളും കിടന്നിരുന്നു. അവര്‍ മൊത്തം വിമാനയാത്രക്കാരുടെ എണ്ണം ഒപ്പിച്ചുനോക്കി. ആറ് ശവങ്ങള്‍ പുതിയതായി കണ്ടവ, 11 എണ്ണം വിമാനത്തിനടുത്തുള്ള മഞ്ഞിനടിയില്‍, നേരത്തേ രക്ഷാശ്രമത്തിനിടയില്‍ മഞ്ഞില്‍ അപ്രത്യക്ഷനായ വലേറ, വിമാനത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന 24 പേര്‍. പിന്നെ അവര്‍ മൂന്നുപേരും - കണക്ക് ശരി!
അപകടം നടന്നിട്ട് 17-ാം നാള്‍. പതിവുജോലിയായ മാംസം മുറിക്കലും ചൂടാക്കി കഴിക്കലും കഴിഞ്ഞതിനുശേഷം ഒന്ന് വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. പെട്ടെന്ന് ഇടിമുഴക്കംപോലെ ഒരു ശബ്ദം കേട്ടു. അതിശക്തമായ ഒരു ഹിമപാതം പാഞ്ഞുവന്ന് അവരെ വിമാനമടക്കം മഞ്ഞില്‍ മുക്കിക്കളഞ്ഞു! ചില യുവാക്കള്‍ ഒരുവിധം രക്ഷപ്പെട്ട് പുറത്തുവന്നു. പക്ഷേ, പലര്‍ക്കും അതിന് കഴിഞ്ഞില്ല. വിമാനം പൂര്‍ണമായും മഞ്ഞിനടിയിലായിപ്പോയിരുന്നു. രാത്രിയായപ്പോള്‍, അവശേഷിച്ച 19 പേരും മരവിച്ചുപോകാതിരിക്കാന്‍ പരസ്​പരം കെട്ടിപ്പിടിച്ചും ശരീരം തിരുമ്മി രക്തയോട്ടമുണ്ടാക്കിയും നേരംവെളുപ്പിച്ചു.
ഒക്ടോബര്‍ 31. വിമാനത്തിനകത്തുകിടന്നിരുന്ന പുതിയ ശവശരീരങ്ങളില്‍നിന്നുള്ള മാംസം ബാക്കിവന്നവര്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു. രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷ എന്നോ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഇനി ചിലിയിലെ ജനവാസമുള്ള ഏതെങ്കിലും പ്രദേശം കാണുന്നതുവരെ ഒരു സാഹസികയാത്ര മാത്രമേ പോംവഴിയുള്ളൂ. വിസിറ്റിന്‍, കനേസ, പരാഡൊ എന്നീ മൂവര്‍സംഘം ആ ദൗത്യത്തിന് തയ്യാറായി. മെഡിക്കല്‍ വിദ്യാര്‍ഥിയായ കനേസയുടെ നിര്‍ദേശപ്രകാരം മൃതശരീരങ്ങളില്‍നിന്ന് ശേഖരിച്ച കരള്‍, തലച്ചോര്‍, ഹൃദയം എന്നിവ കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. എന്നിട്ടും അവശേഷിച്ച 19 പേരില്‍ മൂന്ന് യുവാക്കള്‍ക്കൂടി ആന്‍ഡീസിലെ മഞ്ഞുപാളികളില്‍ തളര്‍ന്നുവീണ് ജീവന്‍വെടിഞ്ഞു.
ഒരുനാള്‍ ഭക്ഷണത്തിനുവേണ്ടി മഞ്ഞില്‍നിന്ന് ഒരു ശരീരം പുറത്തെടുത്തുനോക്കിയപ്പോള്‍ അത് ലിലിയാന മെന്തോളിന്റേതായിരുന്നു. ജീവനോടെയുള്ള ജാവിയര്‍ മെന്തോളിന്റെ പ്രിയതമ! അദ്ദേഹത്തെ വേദനിപ്പിക്കരുതെന്നുകരുതി അവര്‍ ആദ്യമായി ഒരു ശരീരം ഭക്ഷണമാക്കാതെ ഉപേക്ഷിച്ചു.

ചിലിയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. മാംസം വെട്ടിമുറിച്ച് ബാഗില്‍ അടുക്കിവെച്ചു. വിമാനത്തിന്റെ വാല്‍ഭാഗത്തുനിന്നും കിട്ടിയ ഇന്‍സുലേഷന്‍ തുന്നിക്കൂട്ടി മൂന്നുപേര്‍ക്കുമുള്ള സ്ലീപ്പിങ് ബാഗും ഒരുക്കി. കനേസ ഡിസംബര്‍ 11-ാം തീയതി വിമാനത്തില്‍തന്നെ കഴിയേണ്ട 13 പേര്‍ക്കും അവര്‍ ചെയ്യേണ്ടതായ ചില നിര്‍ദേശങ്ങള്‍ കൊടുത്തു. പിന്നീട് ദുഃഖം ഉള്ളിലൊതുക്കി എല്ലാവരോടുമായി പറഞ്ഞു, ഭക്ഷണത്തിന് ബുദ്ധിമുട്ടുവന്നാല്‍ തന്റെ സഹോദരിയുടെയും അമ്മയുടെയും ശവങ്ങള്‍ ഉപയോഗിച്ചുകൊള്ളാന്‍! അങ്ങനെ മൂവര്‍സംഘം പുറപ്പെട്ടു. മൂന്നുദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഭക്ഷണദൗര്‍ലഭ്യം വന്നേക്കുമെന്ന് ഭയന്ന് കൂട്ടത്തിലെ വിസിറ്റിന്‍ എന്നയാളെ വിമാനത്തിലേക്കുതന്നെ തിരിച്ചയച്ചു. പിന്നീട്, കനേസയും പരാഡൊയും അറ്റം കാണാതെകിടക്കുന്ന ഹിമാനികള്‍ പലതും താണ്ടി പുഴയ്ക്കപ്പുറം സെര്‍ജിയൊ യെയും കൂട്ടരെയും കണ്ടുമുട്ടുമ്പോഴേക്കും നീണ്ട 10 നാളുകള്‍ കൂടി പിന്നിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പര്‍വതങ്ങളില്‍ ഒന്നായ ആന്‍ഡീസിന്റെ കൊടുമുടികള്‍ പലതും കയറിയായിരുന്നു അവര്‍ ആ മനുഷ്യവാസമേഖലയില്‍ എത്തിയത്.
ഡിസംബര്‍ 21-ാം തീയതി സെര്‍ജിയോ മാറ്റിനസ്​പ്യൂന്റനിഗ്രൊ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം കൈമാറി. രണ്ടുദിവസങ്ങളിലായി അന്വേഷണസംഘം ശേഷിച്ചവരെയെല്ലാം ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്നു. യാതനയുടെയും ദുരിതത്തിന്റെയും പട്ടിണിയുടെയും നീണ്ട എഴുപത് നാളുകളില്‍ ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കേണ്ടതെല്ലാം അവര്‍ അനുഭവിച്ചുതീര്‍ത്തിരുന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ചിലിയുടെയും ഉറുഗ്വായുടെയും എയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ കോ-പൈലറ്റിന്റെ കൈപ്പിഴയായിരുന്നു അപകടത്തിന് വഴിവെച്ചതെന്ന് കണ്ടെത്തി. കനേസയും പരോഡൊയും കൊടുമുടികള്‍ താണ്ടി പടിഞ്ഞാറോട്ടുള്ള പ്രയാണത്തിനുപകരം വാല്‍ഭാഗം കിടന്നിരുന്ന താഴ്വരയിലൂടെ വെറും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നുവെങ്കില്‍ പര്‍വതത്തിന് മുകളില്‍ വേനല്‍ക്കാലത്തുമാത്രം തുറന്നുപ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ എത്തിച്ചേരുമായിരുന്നു എന്നതായിരുന്നു എല്ലാവരെയും സങ്കടപ്പെടുത്തിയ ഒരു കാര്യം!
1973 ജനവരി 18. ആന്‍ഡീസ് റസ്‌ക്യൂ കോര്‍പ്പറേഷന്റെയും ഉറുഗ്വായ് എയര്‍ഫോഴ്സിന്റെയും സന്നദ്ധസേവകര്‍ ഒരു കാത്തലിക് പുരോഹിതനെയും കൂട്ടി ഹെലിക്കോപ്റ്ററില്‍ ഫെയര്‍ചൈല്‍ഡ് തകര്‍ന്നുകിടന്നിടത്ത് ചെന്നിറങ്ങി. വിമാനത്തിനുചുറ്റം ചിതറിക്കിടന്നിരുന്ന ശവാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവര്‍ അരമണിക്കൂര്‍ ദൂരെയുള്ള മഞ്ഞുപാളികളില്ലാത്ത ഒരിടത്ത് അവ സംസ്‌കരിച്ചു. അതിനടുത്ത് ഇരുമ്പുകമ്പികൊണ്ടുള്ള ഒരു കുരിശ് നാട്ടിയിട്ട് അവര്‍ പ്രാര്‍ഥിച്ചു. പിന്നെ ഫെയര്‍ചൈല്‍ഡിനടുത്തേക്ക് തിരിച്ചുവന്ന് അത് പെട്രോള്‍ ഒഴിച്ചു തീകൊടുത്തു. സദാസമയവും വീശിയടിക്കുന്ന ശീതക്കാറ്റില്‍ ഫെയര്‍ ചൈല്‍ഡിനെ വിഴുങ്ങാന്‍ അഗ്‌നിനാളങ്ങള്‍ക്ക് അധികസമയം വേണ്ടിവന്നില്ല.
ആന്‍ഡീസിലെ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് അങ്ങിങ്ങായി ഹിമപാതത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ഇനിയും ഒരു ദുരന്തം വരുത്തിക്കൂടാ എന്ന ഉള്‍വിളിയോടെ അവര്‍ എത്രയും വേഗം മടങ്ങി. 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com