ജി.പി.ക്ക് അനന്തപുരിയില്‍ എത്താനായില്ല; അറ്റ്‌ലാറ്റിക്കിന് മുകളില്‍ വിമാനം തകര്‍ന്ന് മരിച്ചു

on Apr 1, 2014


മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

ഗോവിന്ദ് പി. നായര്‍ അറ്റ്‌ലാറ്റിക്കിന് കുറകെ പറക്കുന്നത് സംബന്ധിച്ച് മദ്രാസ് മെയിലിലെ റിപ്പോര്‍ട്ട്
ഒരു വിമാന അപകടത്തിന്റെ അന്വേഷണത്തിലേക്ക് ഇന്ന് പോകാം. മാര്‍ച്ച് 8ന് ഇന്ത്യക്കാര്‍ അടക്കം 239 പേരുമായി കോലാലമ്പൂരില്‍ നിന്ന് ചൈനയ്ക്ക് പറന്ന വിമാനം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണിന്ന് ലോക രാഷ്ട്രങ്ങള്‍. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി പറയുന്നുവെങ്കിലും സ്ഥിരീകരണം ഇല്ല. എന്നാല്‍, 76 വര്‍ഷംമുമ്പ് സാഹസികനായ ഒരു മലയാളി തന്റെ സ്വന്തം വിമാനത്തില്‍ ലോകം ചുറ്റാനും അറ്റ്‌ലാറ്റിക് സമുദ്രത്തിന് കുറകെ അങ്ങോട്ടുമിങ്ങോട്ടും പറന്ന് ചരിത്രം സൃഷ്ടിക്കാനും ശ്രമിച്ച കഥ അന്നത്തെ പ്രധാന ലോകപത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ലണ്ടില്‍നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്ത് വന്ന് അമ്മയെക്കാണാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനിടയില്‍ ഉണ്ടായ അപകടത്തില്‍ ആ ധീരനായ മലയാളി, വിമാനം പൊട്ടിത്തെറിച്ച് മരണമടഞ്ഞു. ലോക പത്രങ്ങള്‍ക്കത് പ്രധാനവാര്‍ത്തയായിരുന്നു. മാത്രവുമല്ല, ബ്രിട്ടീഷ് കോമണ്‍സഭയില്‍ പോലും ഇത് ചര്‍ച്ചാവിഷയമായി. ആ മലയാളിയെപ്പറ്റി നറുങ്ങുകളായ വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് 'നഗരപ്പഴമയില്‍' എണ്‍പത്തിരണ്ടുവര്‍ഷം മുമ്പ് സ്വന്തം വിമാനത്തില്‍ വന്ന മലയാളി ആര് എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്തയ്ക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും വിലപ്പെട്ട വിവരങ്ങളാണ് ഇന്റര്‍നെറ്റ് വഴി ലഭിച്ചത്. സ്വന്തം നാട്ടില്‍ ആ വൈമാനികനെപ്പറ്റി ഇന്നും അജ്ഞാതം. 82 വര്‍ഷംമുമ്പ് എന്ന് എഴുതിയിരുന്നത് 'പ്രതിദിനം' പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. അതില്‍ എഴുതിയിരുന്ന കൊല്ലവര്‍ഷം തെറ്റായിരുന്നു. എന്നാല്‍, സംഭവം നടന്നത് 1937ലാണ്. ഇതിലെ കഥാനായകന്‍ കൈതമുക്കിനു സമീപത്ത് പുന്നപുരത്ത് താമസിച്ചിരുന്ന ഗോവിന്ദ് പി. നായര്‍ (ജി.പി. നായര്‍) എന്ന മുപ്പതുകാരനായ യുവാവായിരുന്നു. മലബാര്‍ കുടിയാണ്മ പ്രസ്ഥാനത്തിന്റെ നേതാവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്ലാനിങ് ബോര്‍ഡ് മെമ്പറുമായിരുന്ന മലബാര്‍ ശങ്കരന്‍ നായരുടെ അനുജനാണ് ജി.പി. നായര്‍. നഗരപ്പഴമ കണ്ടതിനെത്തുടര്‍ന്ന് മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പി.ആര്‍. ചന്ദ്രന്‍, ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, ശില്പാശങ്കര്‍, എം.വി.ആര്‍. നായര്‍ തുടങ്ങി എത്രയോ പേര്‍ ഇന്റര്‍നെറ്റ് വഴി അന്വേഷിച്ചപ്പോഴാണ് ജി.പി.യുടെ മരണത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്. ഇതുകൂടാതെ അക്കാലത്തെ ലോകത്തെ പ്രധാന പത്രങ്ങളില്‍വന്ന വാര്‍ത്തകള്‍ പലരും അയച്ചുതന്നു. ആകെക്കൂടി നോക്കിയാല്‍ അറബിക്കഥയിലെ അത്ഭുതങ്ങള്‍പോലെയാണ് ജി.പി.യുടെ ജീവിതവും സാഹികതയും അന്ത്യവും.

സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്ത ജി.പി. അന്നത്തെ പോലീസ് സൂപ്രണ്ടിന്റെ സ്‌നേഹത്തിന് പാത്രമായ സംഭവം ഉണ്ട്. കല്ലേറുകൊണ്ട് രക്തംവാര്‍ന്ന സൂപ്രണ്ടിനെ ജി.പി.യാണ് ഒരിടത്ത് പിടിച്ചിരുത്തി ശുശ്രൂഷിച്ചത്. ആ വ്യക്തിബന്ധം വളര്‍ന്നു. 
പിന്നീട് അദ്ദേഹം മദ്രാസിലെത്തി ആധ്യാത്മിക പ്രവര്‍ത്തനത്തിലും അതിനുശേഷം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. അവിടെനിന്ന് ബിക്കാനിയര്‍ മഹാരാജാകൊട്ടാരത്തിലെത്തിയതായി പറയുന്നു.

രാജാവിന്റെ പ്രീതി സമ്പാദിച്ച അദ്ദേഹം അവിടത്തെ ഉപദേശകനായി. ബിക്കാനിയര്‍ രാജാവിന്റെയും മറ്റുചില രാജക്കന്മാരുടെയും സഹായിയായിട്ടാണ് ജി.പി. ലണ്ടനിലെത്തി പഠനം തുടങ്ങിയതും വൈമാനിക പരിശീലനം ആരംഭിച്ചതും. സ്വന്തമായി ഒരു വിമാനം വാങ്ങാനുള്ള പണം എങ്ങനെ കിട്ടി എന്നത് സംബന്ധിച്ച് വ്യക്തമല്ല. എന്നാല്‍, വമ്പിച്ച സ്വത്തുക്കളുടെയും ആഭരണങ്ങളുടെയും പേരില്‍ ഒരു കേസ് അദ്ദേഹത്തിന് ലണ്ടനില്‍ ഉണ്ടായതായും ഏതാനും മാസം ശിക്ഷയ്ക്ക് അദ്ദേഹം വിധേയനായതായും ചില ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈമാനിക പരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് അദ്ദേഹം സ്വന്തം വിമാനം വാങ്ങിയത്. അതിന് 'സ്പിരിറ്റ് ഓഫ് ഇന്ത്യ' എന്ന് പേരുകൊടുത്തു. മണിക്കൂറില്‍ 130 മൈല്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിലാണ് ഒരിക്കല്‍ അമ്മയെക്കാണാന്‍ തിരുവനന്തപുരത്തേക്ക് വരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതും പത്രങ്ങളില്‍ വാര്‍ത്തയായതും.

1937ല്‍ ഒക്ടോബര്‍ 24ന് അറ്റിലാറ്റിക് സമുദ്രത്തിന് മുകളില്‍ തെക്ക് വടക്ക് അേങ്ങാട്ടുമിങ്ങോട്ടും പറക്കാനുള്ള ജി.പി.യുടെ പ്രഖ്യാപനം ലോകത്തെമ്പാടുമുള്ള പത്രങ്ങള്‍ക്ക് വാര്‍ത്തയായി. പിന്നീട് ജി.പി. ഫ്രഞ്ച് അധീനതയിലുള്ള മോറോക്ക കടന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് തെക്കേ അമേരിക്കന്‍ വക തുറമുഖത്തും അവിടെനിന്നും സ്‌പെയിന്‍ തുറമുഖമായ ത്രിണിഡാഡ്, മിയാമി വഴി ന്യൂയോര്‍ക്ക് ന്യൂഫൗണ്ട് ലാന്‍ഡ്, വടക്കന്‍ അറ്റ്‌ലാറ്റിക്ക് കടന്ന് അയര്‍ലണ്ടിലേക്കും അവിടെനിന്ന് ഇംഗ്ലണ്ടിലേക്കും തിരിച്ചെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജി.പി.യുടെ സാഹികതയെ വാഴ്ത്തിക്കൊണ്ട് പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. സാഹസികമായ ഈ നടപടി ഉപേക്ഷിക്കണമെന്ന് ചില സുഹൃത്തുക്കള്‍ അപേക്ഷിച്ചുവെങ്കിലും ഇന്ത്യക്കാര്‍ ധീരന്മാരാണ്, ലക്ഷ്യം പൂര്‍ത്തിയാക്കി താന്‍ മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചാണ് തന്റെ പരിപാടി ജി.പി. തുടങ്ങിയത്. വിമാനം പറക്കുന്നതിന് മുമ്പ് ഒരു ഹിന്ദുപൂജാരി ചില കര്‍മങ്ങള്‍ നടത്തി. ജി.പി.യുടെ സാഹസിക യാത്രയ്ക്ക് ആശംസകള്‍ നേരാന്‍ ധാരാളം പ്രമുഖര്‍ എത്തിയിരുന്നു. എന്നാല്‍, ഇംഗ്ലീഷ് ചാനല്‍ കടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ജി.പി. മരണമടഞ്ഞ വാര്‍ത്തകളാണ് ലോകം അറിഞ്ഞത്. 1937 ഒക്ടോബര്‍ 30നായിരുന്നു ആ ദാരുണസംഭവം.

വിമാനാപടകത്തെപ്പറ്റിയോ മറ്റ് വിശേഷങ്ങളെപ്പറ്റിയോ പിന്നീട് ആര്‍ക്കും അറിയില്ല. അതേപ്പറ്റി ആരും അന്വേഷിച്ചതുമില്ല. ജി.പി.യുടെ അനന്തരവനായ ജയശങ്കര്‍ (സെന്‍സസ് വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും ടെമ്പിള്‍സ് കേരളയുടെ എഡിറ്ററും) അദ്ദേഹത്തിന്റെ സഹോദരി വിജയലക്ഷ്മി എന്നിവരാണ് ഇന്ന് അവശേഷിക്കുന്ന പ്രധാന ബന്ധുക്കള്‍. ജി.പി.യുടെ മരണം ബ്രിട്ടനിലെ പൊതുസഭയിലും ചര്‍ച്ചയായി.

പരിശീലനം സിദ്ധിച്ച വൈമാനികനായിരുന്നു ജി.പി.എന്നും അതുകൊണ്ടാണ് സാഹസിക പ്രവര്‍ത്തനത്തിന് അനുവാദം നല്‍കിയതെന്നും ബന്ധപ്പെട്ടവര്‍ സഭയെ അറിയിച്ചു. ഇന്ത്യന്‍ പുരാരേഖ വകുപ്പിലെ പട്ടികയിലും ജി.പി.യുടെ മരണവാര്‍ത്തയുണ്ട്. പക്ഷേ, ഇതെല്ലാം െവച്ച് ആ ധീരവൈമാനികനെപ്പറ്റി പഠനം നടത്താവുന്നതാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com