കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ 35 ഓളം തൊഴിലാളികള്‍ക്ക് ഡങ്കിപ്പനിയും മലമ്പനിയും

on Aug 1, 2012




കാഞ്ഞങ്ങാട്: നഗരമാലിന്യത്തിന്റെ ഏറ്റവും നല്ല പര്യായമായ കോട്ടച്ചേരി ടൗണിലെ മത്സ്യമാര്‍ക്കറ്റ്, അവിടെ തൊഴിലെടുത്ത് ഉപജീവനമാര്‍ഗം കഴിച്ചുകൂട്ടുന്ന പാവപ്പെട്ട തൊഴിലാളികളെ പനിക്കിടക്കയില്‍ കിടത്തുന്നു.

മത്സ്യമാര്‍ക്കറ്റിലും പരിസരത്തും പനിയും, ഡങ്കിപ്പനിയും, മലമ്പനിയും പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചക്കകം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 35 ലധികം പേര്‍ക്ക് ഡങ്കിപ്പനിയും മലമ്പനിയും ബാധിച്ചു. ഡങ്കിപ്പനി ബാധിച്ച നിരവധി പേര്‍ മംഗലാപുരം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ നേടിയ ശേഷം അവശരായി അവരവരുടെ വീടുകളില്‍ വിശ്രമിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കകം നിരവധി പേര്‍ക്കാണ് ഡങ്കിപ്പനി ബാധിച്ചത്. ഡങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റിലെ നാല് ചുമട്ടുതൊഴിലാളികള്‍ ഇപ്പോള്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ചുമട്ടുതൊഴിലാളികളായ രാജന്‍, റ­സാഖ്‌, താഹിര്‍, ഷിബു എന്നിവരാണ് മലമ്പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലുള്ളത്. അസീസ് എന്ന തൊഴിലാളി മലമ്പനി ബാധിച്ച് ആഴ്ചകളോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

മത്സ്യതൊഴിലാളികളും മത്സ്യ കമ്മീഷന്‍ ഏജന്റുമാരും കോഴി വില്‍പ്പനക്കാരുമായ ഷെരീഫ്, എം എസ് കെ അസീസ്, സി എച്ച് മാഹിന്‍, മജീദ്, പ്രകാശന്‍ അരയി, ഉമ്പായി, യൂനുസ്, മജീദ്, പി വി കെ അ­ബ്ദുര്‍ റ­ഹ്മാന്‍, മൊയ്തീന്‍കുഞ്ഞി, സുജിത്ത്, യൂനുസ് വടകരമുക്ക് തുടങ്ങി നിരവധി പേര്‍ ഡങ്കിപ്പനി ബാധിച്ച് കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുകയാണ്.

നിരവധി മത്സ്യ വിതരണ തൊഴിലാളി സ്ത്രീകള്‍ക്കും പനി ബാധിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ നാല്‍പ്പതോളം ചുമട്ടുതൊഴിലാളികള്‍ ഉണ്ടെങ്കിലും ജോലിക്ക് ഇപ്പോള്‍ എത്തുന്നത് 15 ല്‍ താഴെ പേര്‍ മാത്രമാണ്. മറ്റുള്ളവര്‍ പനി ബാധിച്ച് ചികിത്സയിലോ, ചികിത്സക്ക് ശേഷമുള്ള വിശ്രമത്തിലോ ആണ്.

മത്സ്യമാര്‍ക്കറ്റ് കൊതുക് കൂത്താടികളുടെ വിസൃതകേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ നിന്നുള്ള കൊതുകുകള്‍ പെറ്റുപെരുകയാണ്. ഇവിടെ നിന്നുള്ള മലിനജലം ഒഴുകിപ്പോകാന്‍ യാതൊരു ഇടവുമില്ല. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നഗരസഭാധികൃതര്‍ക്ക് സമയവുമില്ല. മത്സ്യമാര്‍ക്കറ്റില്‍ ജോലിയെടുക്കുന്നവര്‍ക്ക് വ്യാപകമായി ഡങ്കിപ്പനിയും മലമ്പനിയും പടര്‍ന്നുപിടിക്കുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.
 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com