വിധിയില്‍ ആശ്വാസം - ഹംസയുടെ മകന്‍

on Sep 30, 2010



കാഞ്ഞങ്ങാട്: ''വധശിക്ഷ വിധിക്കുമെന്ന് കരുതിയിരുന്നു. എന്റെ ഉപ്പയെ ഇല്ലാതാക്കിയവന് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടിയല്ലോ-ആശ്വാസം''. ഹംസ വധക്കേസിലെ രണ്ടാം പ്രതി അബ്ദുള്ളയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഹംസയുടെ മൂത്തമകന്‍ ഫത്താഹ്. 'സി.ബി.ഐ. അന്വേഷണം ഊര്‍ജിതപ്പെടുത്തി ഒന്നാം പ്രതി പാക്കിസ്താന്‍ അബ്ദുള്ളയെ കൂടി പിടിക്കണം. അന്വേഷണങ്ങള്‍ക്ക് കരുത്തേകാന്‍ ഞങ്ങളുടെ പ്രാര്‍ഥനയും ഉണ്ടാകും' ഫത്താഹ് കൂട്ടിച്ചേര്‍ത്തു.

21 വര്‍ഷം മുമ്പ് സ്വര്‍ണക്കടത്തിനെ കുറിച്ച് കസ്റ്റംസിന് വിവരം നല്കിയെന്ന പേരില്‍ ഹംസയെ വെടിവെച്ച് കൊല്ലുമ്പോള്‍ ഫത്താഹിന് പത്തു വയസായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫത്താഹ് ഇപ്പോള്‍ നാട്ടിലുണ്ട്. മൗവ്വലിലെ വീട്ടില്‍ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് ഫത്താഹ് ഹൈക്കോടതി വിധിയിലെ സന്തോഷം പങ്കുവച്ചത്.

ഹംസ സൈബുന്നിസ ദമ്പതികള്‍ക്ക് ഏഴ് കുട്ടികളാണ്. ഫത്താഹിന്റെ അനുജന്‍മാരായ നൗഫല്‍, നബീല്‍, നജീബ് എന്നിവരും ഗള്‍ഫിലാണ്. ഷഹനാസ്, ഷനാഹ്, സഫ്‌വാന എന്നിവരാണ് സഹോദരിമാര്‍. മൂത്തവര്‍ രണ്ട് പേരുടെ വിവാഹം നേരത്തെ കഴിഞ്ഞു. ഇളയകുട്ടി സഫ്‌വാനുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സഫ്‌വാനയെ സൈബുന്നിസ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഹംസ കൊല്ലപ്പെട്ടത്. ഹംസ വെടിയേറ്റ് മരിച്ച കാര്‍ ഇപ്പോഴും മൗവല്ലിലെ 'ഷഹനാസ്' വില്ലയിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ ഘാതകരെ ശിക്ഷിച്ചതിനെ കുറിച്ച് പറയുമ്പോള്‍ ഒരു വിതുമ്പല്‍ മാത്രമാണ് സൈബുന്നിസയുടെ മുഖത്ത്. നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞതെല്ലാം കൈക്കുഞ്ഞുങ്ങളായ ഏഴ് പേരെ പോറ്റി വളര്‍ത്തിയ സാഹസത്തെ കുറിച്ചാണ്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയപ്പോള്‍ സൈബുന്നീസ മറുചോദ്യം 'എത്ര ശിക്ഷ കൊടുത്താലാണ് എന്റെ ഭര്‍ത്താവിന്റെ ജീവന്റെ വിലയാകുക'?

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com