പൊസോട്ട് തങ്ങള്‍: വിടചൊല്ലിയത് മള്ഹറിന്റെ സാരഥി; സമൂഹത്തിന്റെ അത്താണി

on Sep 28, 2015



വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പിന്നാക്കത്തിന്റെ കഥകള്‍ മാത്രം പറയാനുള്ള കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ഉണര്‍വിന്റെയും ആത്മധൈര്യത്തിന്റെയും പ്രഭവ കേന്ദ്രമാണിന്ന് മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടിലെ മള്ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി.
പൊസോട്ട് തങ്ങള്‍ എന്ന നാമത്തില്‍ വിശ്രുതനായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ പ്രോജ്വല വ്യക്തിത്വത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സര്‍വോപരി അപാരമായ ഹിമ്മത്തും മേളിച്ചതാണ് മള്ഹര്‍.
ഇല്ലായ്മയില്‍നിന്ന് ഒരു വ്യാഴവട്ടം കൊണ്ട് അത്ഭുതങ്ങളുടെ കവാടം ഒന്നൊന്നായി തുറന്ന കഥയാണ് മള്ഹറിന് പറയാനുള്ളത്. .
വിശുദ്ധ പ്രവാചക കുടുംബവഴിയില്‍ പ്രസിദ്ധമായ ബുഖാരി ഖബീലയിലാണ് പൊസോട്ട് തങ്ങളുടെ ജനനം. ഇല്‍മിന്റെ ഉന്നതങ്ങള്‍ ചെറുപ്രായത്തില്‍തന്നെ നുകരാന്‍ അവസരം. നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥ്യം. അനേകം മഹല്ലുകളുടെ ഖാളി. ആയിരങ്ങള്‍ക്ക് ആശ്വാസമേകി ആത്മീയ ചികിത്സ. ഏറെ തിരക്കാര്‍ന്നതായിരുന്നു ശൈഖുനാ തങ്ങളുടെ ജീവിതം. വളെ ചെറിയ പ്രായത്തില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കി സാഫ്യലത്തോടെ നാഥനിലേക്ക് യാത്രയായിരിക്കുകയാണ് ശൈഖുനാ തങ്ങളുസ്താദ്. താജുല്‍ ഉലമയും നൂറുല്‍ ഉലമയും വിട ചൊല്ലിയ വേദന തീരും മുമ്പ് മറ്റൊരു മഹന്നത പണ്ഡിതരും യാത്ര പറഞ്ഞിരിക്കുന്നു. സമൂഹം എല്ലാ അര്‍ത്ഥത്തിലും അനാഥമായിരിക്കുന്നു.

മൂത്ത മകന്‍ എന്ന നിലയില്‍ ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഒരു നിഴലായി പിതാവ് അഹ്മദുല്‍ ബുഖാരി കൂടെയുണ്ടായിരുന്നു. വാപ്പയെന്ന സ്‌നേഹത്തിനു പുറമെ പ്രഥമഗുരുവും ജീവിതത്തിന്റെ ലയവും താളവും എല്ലാം പിതാവായിരുന്നു. പിതാവില്‍ നിന്നാണ് ഇല്‍മിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്നത്. മൂന്നര വയസുമുതല്‍ വാപ്പ ചെറിയ കാര്യങ്ങളെല്ലാം പഠിപ്പിച്ചുതുടങ്ങി. കരുവന്‍തുരുത്തി മദ്രസയില്‍ തന്നെയായിരുന്നു പഠനം തുടങ്ങിയത്. ഇടയ്ക്ക് ഒരിക്കല്‍ സ്‌കൂളില്‍ ഒന്നാംതരത്തില്‍ ചേര്‍ത്തെങ്കിലും വാപ്പ തന്നെ അത് ഒഴിവാക്കി താമസസ്ഥലത്ത് പഠിപ്പിക്കുന്നതിന് ഒരധ്യാപകനെ ഏര്‍പ്പാടാക്കി. ഇംഗ്ലീഷ്, കണക്ക്, മലയാളം, മറ്റു വിഷയങ്ങള്‍ എല്ലാം അങ്ങനെ പഠിച്ചതാണ്. വാപ്പയുടെ കണ്ണില്‍ നിന്ന് മറഞ്ഞുള്ള ഒരു പഠനം ആഗ്രഹിക്കാത്തത് കൊണ്ടാവാം അന്നങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയത്. അല്‍ഫിയയുടെ 200 ബൈത്തും ഫത്ഹുല്‍ മുഈന്‍ സ്വലാത്തുല്‍ ജമാഅത്ത് വരെയും വാപ്പയില്‍ നിന്നാണ് ഓതിയത്. പിന്നീട് ദര്‍സില്‍ ചേര്‍ത്തു. മദ്രസാ പഠനശേഷം എട്ടാം വയസില്‍ തന്നെ വാപ്പയില്‍ നിന്ന് ഓതാന്‍ തുടങ്ങിയിരുന്നു.
പിതാവ് ഏറെ സ്‌നേഹം ചൊരിഞ്ഞിരുന്ന സൂഫിയായ പണ്ഡിതശ്രേഷ്ഠന്‍ ബീരാന്‍ കോയ മുസ്‌ലിയാരുടെ കോടമ്പുഴയിലെ ദര്‍സിലാണ് പിന്നീട് ചേര്‍ത്തത്. പതിനൊന്നാം വയസില്‍ തുടങ്ങിയ കോടാമ്പുഴയിലെ ദര്‍സ് ജീവിതം എട്ടുവര്‍ഷത്തിലേറെ നീണ്ടുനിന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം അവരെ ശരിക്കും മാതൃകാജീവിതത്തിന് പാകപ്പെടുത്തുകയായിരുന്നു ഉസ്താദ്. ശൈഖുനാ ഒ.കെ ഉസ്താദിന്റെ ശിഷ്യനായിരുന്നു ബീരാന്‍കോയ ഉസ്താദ്.
വെല്ലൂരിലെ ഉനനത ബിരുദ ശേഷം പടിക്കോട്ടുംപടിയില്‍ ഒരുവര്‍ഷം ദര്‍സ് നടത്തി. പിന്നീട് ആക്കോട്ട് ഒരുവര്‍ഷവും. അതിനിടയിലാണ് താജുല്‍ ഉലമ ഖാസിയായ പൊസോട്ട് ദര്‍സിലേക്ക് വരാന്‍ വേണ്ടി വിളിക്കുന്നത്. വീട്ടില്‍നിന്ന് ഏറെ ദൂരെയായതിനാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും താജുല്‍ ഉലമയുടെ നിര്‍ദേശം സ്വീകരിച്ചു. നീണ്ട പന്ത്രണ്ടുവര്‍ഷം പൊസോട്ട് സേവനം ചെയ്യാന്‍ സാധിച്ചു.

1987 ല്‍ റബീഉല്‍ അവ്വലില്‍ തങ്ങള്‍ക്ക് 27 വയസുള്ളപ്പോഴാണ് വാപ്പ വഫാത്താകുന്നത്.
വഫാത്തിനു മുമ്പ് പിതാവ് പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ എന്നും അനുസ്മരിക്കുമായിരുന്നു. 'എന്റെ അന്ത്യം അടുത്തിരിക്കുന്നു. മുഅ്മിനായ മനുഷ്യന്റെ ആവശ്യങ്ങളെല്ലാം പൂര്‍ത്തിയായാല്‍ അവന്റെ അജല്‍ അടുത്തുവെന്നതിന്റെ ലക്ഷണമാണ്. എന്താണോ ഞാന്‍ ആശിച്ചത് അതെല്ലാം നടന്നു. ഇനി മരണത്തില്‍ ഖിലാഫില്ല. എന്തു കാര്യവും റസൂല്‍ (സ) യുടെ പേരില്‍ മൗലീദ് ഓതിയേ തുടങ്ങാവൂ എന്ന ഒരു വാശി ഉപ്പക്കുണ്ടായിരുന്നു. മരണവും മൗലീദ് ഓതിക്കൊണ്ടാവാന്‍ വാപ്പക്ക് ഭാഗ്യമുണ്ടായി. അതോടെ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തങ്ങള്‍ ഏറ്റെടുത്തു.
നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ പൊസോട്ട് ദര്‍സ് മുന്നോട്ടുപോയെങ്കിലും സന്ദര്‍ശകരുടെ ബാഹുല്യം തങ്ങളെ ശരിക്കും തളര്‍ത്തി. അസിസ്റ്റന്റിനെ നിയമിക്കാനും കഴിഞ്ഞില്ല. ദര്‍സ് ഒരു നിലക്കും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സ് തീര്‍ത്തുപറഞ്ഞപ്പോള്‍ ഉസ്താദിന്റെ ഉസ്താദും ആത്മീയമായി ജദ്ദിന്റെ സ്ഥാനത്തുമുള്ള ഒ.കെ. ഉസ്താദിന്റെ മുമ്പില്‍ സങ്കടമെല്ലാം തുറന്നുപറഞ്ഞു.
ഒ.കെ. ഉസ്താദിന്റെ മറുപടി പെട്ടെന്നായിരുന്നു. 'രാജിവെക്കുക... സ്ഥാപനം ഉണ്ടാക്കുക..' ദര്‍സിനുതന്നെ സമയം കിട്ടാത്ത താാനെങ്ങനെ സ്ഥാപനം നടത്തും. ജനസമ്പര്‍ക്കം തീരെ ഇല്ലാത്ത താനെങ്ങനെ ഒരു സ്ഥാപനവുമായി ജനങ്ങളെ സമീപിക്കും. തങ്ങള്‍ ആശങ്കയറിയിച്ചു.
അപ്പോള്‍ ഒ.കെ ഉസ്താദ് തന്റെ സ്ഥാപനമായ ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയുടെ അനുഭവം പറഞ്ഞു. ഇവിടെ ഞാന്‍ ആരോടും അധികം ബന്ധപ്പെടുന്നില്ലല്ലോ. എന്നിട്ടും ഭക്ഷണത്തിനോ ശമ്പളത്തിനോ ഒരു മുടക്കവുമില്ല മാസം കഴിയുമ്പോള്‍ മിച്ചമാണുണ്ടാകുന്നത്. തങ്ങളെ അല്ലാഹു ബുദ്ധിമുട്ടിക്കില്ല.
ഉസ്താദിന്റെ വാക്കുകള്‍ കരുത്തായി. അടുത്ത വെള്ളിയാഴ്ച ജുമുഅക്കുശേഷം പൊസോട്ട് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപനം നടത്തി. ആളുകള്‍ ഇളകി. ഉറ്റവര്‍പോലും മുഖം ചുളിച്ചു. രാജിവെച്ചതില്‍ പരിഭവമായിരുന്നു എല്ലാവര്‍ക്കും. ഇതിനിടെ ഹജ്ജ് കര്‍മം കഴിഞ്ഞു വന്ന് അടുത്ത റജബ് വരെ അങ്ങനെ നീങ്ങി.
ഒരു നിലക്ക് ഫിത്‌റത്തിന്റെ കാലമായിരുന്നു അതെന്ന് പൊസോട്ട് തങ്ങള്‍ അനുസ്മരിക്കുമായിരുന്നു. ഒരു സ്ഥാപനം തുടങ്ങണമെന്ന ഒ.കെ.ഉസ്താദിന്റെ നിര്‍ദേശം തങ്ങളുടെ മനസില്‍ സംഘട്ടനം സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്ഥാപനത്തിനായി നീക്കി വെച്ച് 65 സെന്റ് സ്ഥലമുണ്ട്. അവിടെ ഒരു സ്ഥാപനത്തിനായി ഇറങ്ങിയാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ. പൂര്‍ത്തിയായാല്‍ തീരെ ഗ്രൗണ്ട് സപ്പോര്‍ട്ടില്ലാത്ത ഈ സ്ഥലത്ത് സമൂഹം ഇതേറ്റെടുക്കുമോ. ഒടുവില്‍ മനസ്സ് തീര്‍ത്ത് പറഞ്ഞു: 'ആരെങ്കിലും അല്ലാഹുവിനുവേണ്ടി ഒരു വീട് പണിതാല്‍ അല്ലാഹു അവനുവേണ്ടി സ്വര്‍ഗത്തില്‍ ഒരു വീട് തയ്യാറാക്കും'.
ഭാര്യയെ വിളിച്ചു. ഞാനൊരു വലിയ വീടുണ്ടാക്കാന്‍ പോകുന്നു. പക്ഷെ ഇവിടേക്കല്ല. സ്വര്‍ഗത്തിലാണ്. ഭാര്യ സപ്പോര്‍ട്ട് ചെയ്തു. താജുല്‍ ഉലമ വന്നു. കുറ്റിയടിക്കല്‍ വലിയ സംഭവമായി. 1997 അവസാനമായിരുന്നു മള്ഹറിന് കുറ്റിയടിക്കല്‍ കര്‍മം നടന്നത്. രണ്ടു വര്‍ഷത്തോളം നിര്‍മ്മാണം നടന്നു. 25 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനും നിസ്‌കരിക്കാനും സൗകര്യമാകുന്ന 1500 സ്‌ക്വര്‍ഫീറ്റ് വിസ്താരമുള്ള ഒരു പള്ളി ദര്‍സ് മാത്രമായിരുന്നു അന്ന് മനസ്സിലുണ്ടായിരുന്നത്. ഒരു അധ്യയന വര്‍ഷത്തിന്റെ മധ്യത്തിലായിരുന്നു സ്ഥാപനത്തില്‍ പഠനം തുടങ്ങുന്നത്.
2000 ആണ്ടില്‍ താജുല്‍ ഉലമ തന്നെയാണ് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് ദര്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനവും വലിയ സംഭവമായി. അന്ന് എട്ടുപത്ത് കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്.
അടുത്ത ശവ്വാലില്‍ വീണ്ടും തുറന്നപ്പോള്‍ 45 കുട്ടികളെത്തി. കേരളത്തിനു പുറമെ കര്‍ണാടകയുടെ പല ഭാഗങ്ങളില്‍നിന്നും വിദ്യാര്‍ഥികളെത്താന്‍ തുടങ്ങി. സൗകര്യങ്ങള്‍ ആവശ്യമായി വന്നു. പള്ളിയുടെ വിപുലീകരണം തുടങ്ങി.



പിന്നീടങ്ങോട്ട് ഒ.കെ. ഉസ്താദ്, താജുല്‍ ഉലമ തുടങ്ങിയ മഹാരഥന്മാരുടെ പുണ്യവും പ്രവര്‍ത്തകരുടെയും പരിസരവാസികളുടെയും നിസ്സീമമായ സഹകരണവും സര്‍വോപരി റബ്ബിന്റെ അപാരമായ അനുഗ്രഹവും വഴി സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി.
നന്നേ ചെറുപ്പത്തിലേ ദര്‍സ് ഏറ്റെടുക്കേണ്ടിവന്നതിനാല്‍ സംഘടനാ പരിപാടികളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പൊസോട്ട് ദര്‍സിലായിരുന്നപ്പോള്‍ അവിടെ യുവാക്കളെ സംഘടിതരാക്കി ഒരു സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച നേരിയ പരിചയം മാത്രം.
മള്ഹറിന്റെ കുറ്റിയടിക്കല്‍കര്‍മ്മം മുതല്‍ സംഘടനാ നേതാക്കളുമായി ബന്ധം സുദൃഢമായി. ഒറ്റക്ക് നീങ്ങുന്നതിനേക്കാള്‍ സംഘടിതമായി നീങ്ങുന്നത് കൂടുതല്‍ ഖൈറാണെന്ന് അനുഭവത്തില്‍നിന്ന് മനസിലായി. അതോടെ എസ്.വൈ.എസില്‍ സജീവമാകാന്‍ തുടങ്ങി. 2001 ല്‍ പുനഃസംഘടന വന്നപ്പോള്‍ എസ്.വൈ.എസിന്റെ ജില്ലാ പ്രസിഡന്റുസ്ഥാനം സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏറ്റെടുക്കേണ്ടിവന്നു. മൂന്നു ടേമുകളിലായി ഒമ്പതു വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്ന് 2010 ല്‍ സംസ്ഥാന സമിതിയില്‍ ഉപാധ്യക്ഷപദവിയും പിന്നീട് ട്രഷററായും സേവനം ചെയ്തു. പിന്നീട് സമസ്തയുടെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് പദവിയും കേന്ദ്ര മുശാവറാംഗത്വവും ഏറ്റെടുത്തു.
നിലവില്‍ ഖാസിയെ ബൈഅത്ത് ചെയ്തിട്ടില്ലാത്ത ധാരാളം മഹല്ലുകള്‍ ജില്ലയിലുണ്ടായിരുന്നു. അവര്‍ക്ക് ആദര്‍ശ പൊരുത്തമുള്ള ഒരു ഖാസി വേണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു. സമസ്ത ജില്ലാ മുശാവറയിലും ഈ പ്രശ്‌നമെത്തി. മുമ്പ് കടലുണ്ടി മഹല്ലിലെയും കര്‍ണാടകയിലെ ചില മഹല്ലുകളിലെയും ഖാസിസ്ഥാനം ഏറ്റെടുത്തിരുന്നതിനാലും സമസ്തയുടെ ജില്ലാ സെക്രട്ടറി എന്നതിനാലും പൊസോട്ട് തങ്ങളുടെ പേരാണ് എല്ലാവരും നിര്‍ദേശിച്ചത്. നാല്‍പതോളം മഹല്ലുകള്‍ ബൈഅത്തിനായി മുന്നോട്ടുവന്നു. അങ്ങനെയാണ് ബേഡഡുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് പിറക്കുന്നതും ഖാസിസ്ഥാനം ഏറ്റെടുക്കുന്നതും. പിന്നീട് ജില്ലാ സുന്നി സംയുക്ത ജമാഅത്ത് ഖാസിയായി. മഹസ്സുകളില്‍ രഞ്ജിപ്പും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിലും സാമൂഹിക തി•കള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിലും ഖാസിയെന്ന നിലയില്‍ പൊസോട്ട് തങ്ങള്‍ ചെയ്ത സേവനം എന്നും അനുസ്മരിക്കപ്പെടും.
ആത്മീയ ചികിത്സ പ്രവാചക പാരമ്പര്യമാണ്. മറ്റു ആധുനിക ചികിത്സകളേയോ മരുന്നിനേയോ ഇത് നിരാകരിക്കുന്നില്ല. അറിഞ്ഞ് കൈകാര്യം ചെയ്താല്‍ അത്ഭുതഫലങ്ങളുണ്ടാവും. പിതാവ് അറിയപ്പെട്ട ചികിത്സകനായിരുന്നു. പിതാവിന്റെ നിഴലായി ചെറുപ്പത്തില്‍ തന്നെയുണ്ടായിരുന്ന തങ്ങള്‍ ആശ്വാസം തേടിയെത്തുന്നവരുടെ സങ്കടങ്ങള്‍ കാണ്ടപ്പോള്‍ ആത്മീയ മേഖലയില്‍ കൂടുതല്‍ സ്രദ്ധയൂന്നി.
ഒരു നിലക്ക് മള്ഹറിന്റെ തുടക്കവും പിന്നീടുള്ള വളര്‍ച്ചയും ഇവിടുത്തെ ആത്മീയ ചികിത്സ മൂലം സൗഖ്യം ലഭിച്ച മുഅ്മിനീങ്ങളുടെ സംഭാവന കൊണ്ടാണെന്നതും എടുത്ത് പറയേണ്ടാതാണ്. ജനങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും തീര്‍ത്തു കൊടുക്കുന്നതിനേക്കാള്‍ വലിയ ജനസേവനം മറ്റെന്താണുള്ളത്. അവരുടെ ആശ്വാസ പ്രാര്‍ത്ഥനകളാണ് മള്ഹറിന്റെ കൈമുതല്‍.


97ല്‍ മള്ഹര്‍ പള്ളിക്ക് കുറ്റിയടിക്കുമ്പോള്‍ താജുല്‍ ഉലമ ചോദിച്ചു. പള്ളി നിര്‍മിക്കാന്‍ ഫണ്ട് ഉണ്ടോയെന്ന്. അന്നെത്തെ ആവേശത്തില്‍ അറിയാതെ പറഞ്ഞുപോയി. അല്ലാഹു ഒരു പള്ളിയുണ്ടാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഫണ്ടിനെക്കുറിച്ച് ഒരു ബേജാറുമില്ല. താജുല്‍ ഉലമ ചിരിച്ചുകൊണ്ട് ഒരു സംഖ്യ ആദ്യ ഫണ്ടായി നല്‍കി. പിന്നീട് ചികിത്സയുടെ ഫലം ലഭിച്ച പലരും വലിയ വലിയ സംഖ്യകള്‍ തന്നു.
പതിനായിരങ്ങളുമായി വന്ന് മള്ഹറിന് കരുത്ത് പകര്‍ന്ന നല്ല ഹൃദയങ്ങളെയെല്ലാം തങ്ങള്‍ എന്നും പ്രാര്‍ത്ഥനാ പൂര്‍വ്വം സ്മരിക്കുമായിരുന്നു.
ആവശ്യമുള്ളപ്പോള്‍ എല്ലാം വരുമെന്ന വാപ്പയുടെ ഉപദേശത്തിന്റെ പുലര്‍ച്ചെയെന്നോണം നിരവധിതവണ വിദേശയാത്രകള്‍ നടത്തി. ഹജ്ജ് യാത്രക്കു പുറമെ സ്ഥാപനാവശ്യാര്‍ഥം നിരവധി തവണ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. മള്ഹറിന്റെ ഇന്നുള്ള വളര്‍ച്ചയില്‍ പ്രവാസി സുഹൃത്തുക്കളുടെ വിയര്‍പ്പിന്റെ അംശമുണ്ട്.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന മഹത്തായലക്ഷ്യത്തോടെ കേരളത്തിന്റെയും കര്‍ണാടകയുടെയം ഇസ്‌ലാമിക ചരിത്രത്തില്‍ ഗണ്യമായൊരിടം നേടാന്‍ പൊസോട്ട് തങ്ങളിലൂടെ മള്ഹര്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ സമുദ്ധാരണവും വൈജ്ഞാനിക മുന്നേറ്റവുമാണ് മള്ഹര്‍ ലക്ഷ്യമാക്കുന്നത്. പണ്ഡിതമഹത്തുക്കളുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണയോടെ വളരുന്ന സ്ഥാപനം നൂറുകണക്കിനു കുടുംബങ്ങളുടെ അത്താണിയും പ്രതീക്ഷയുമായി മാറിയിരിക്കുകയാണ്.
നിലവില്‍ സ്ഥാപനത്തിനു കീഴില്‍ ദര്‍സ്, മദ്രസ, മോഡല്‍ അക്കാദമി, കോളേജ് ഓഫ് കൊമേഴ്‌സ്, ദഅ്‌വ കോളേജ്, എന്‍.സി.പി.യു.എല്‍. സ്റ്റഡി സെന്റര്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളും റിലീഫ്, ദഅ്‌വാ സെല്‍, അനാഥ-അഗതി സംരക്ഷണം തുടങ്ങിയ സംരംഭങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. മാസത്തില്‍ ഏഴു ലക്ഷത്തോളം രൂപയാണ് ഇതിന്റെ നടത്തിപ്പിനായി ചെലവഴിക്കുന്നത്.
ബുഖാരി കോമ്പൗണ്ടിനകത്ത് കാണുന്ന സ്ഥാപനങ്ങള്‍ മാത്രമല്ല ഇന്ന് മള്ഹറിനു കീഴിലുള്ളത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളും മദ്രസകളും സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. കര്‍ണാടകയില്‍ പ്രത്യേക ട്രസ്റ്റിനു കീഴില്‍ മള്ഹര്‍ മോറല്‍ അക്കാദമി വളര്‍ച്ചയുടെ വഴിയിലാണ്.
തൊഴില്‍ പരിശീലന സംരംഭങ്ങളും ആധുനിക കോളേജുകളും മള്ഹറിന്റെ ലക്ഷ്യങ്ങളില്‍ മുന്‍പന്തിയിലുണ്ട്. വിവിധ പ്രദേശങ്ങളില്‍ അവശതയനുഭവിക്കുന്നവരിലേക്ക് സഹായവുമായി സ്ഥാപനസാരഥികള്‍ കഴിഞ്ഞ കാലങ്ങളില്‍ കടന്നുചെന്നിട്ടുണ്ട്.
ഒരു വിദ്യാഭ്യാസ സമുച്ഛയം എന്നതിനു പുറമെ നാടിന്റെ ആത്മീയാഭിവൃദ്ധിയും മള്ഹറിന്റെ ലക്ഷ്യമാണ്. മാസംതോറും ഇവിടെ നടക്കുന്ന സ്വലാത്ത് ഹല്‍ഖകള്‍ ആയിരങ്ങള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. സ്വലാത്തിന്റെ ധന്യമജ്‌ലിസില്‍ മനമുരുകിയുള്ള പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ വരുന്നവരേറെയാണ്. റമളാന്‍, റബീഉല്‍ അവ്വല്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പ്രത്യേക ആത്മീയവേദികളും ഉത്‌ബോധനങ്ങളും സംഘടിപ്പിച്ചുവരുന്നു.

പൊസോട്ട് തങ്ങള്‍ കഴിഞ്ഞ റമളാനില്‍ മള്ഹറില്‍ നടന്ന പ്രാരത്ഥനാ സമ്മേളനത്തില്‍ ചെയ്ത പ്രസംഗം ഒരു തരം വട ചൊല്ലലായിരുന്നു. മള്ഹര്‍ വളര്‍ന്ന് പന്തലിച്ച് ഈമാനുള്ള ജനങ്ങളുടെ കണ്ണിന് കുളിര്‍മയേകുന്ന മഹത്തായോരു വിദ്യാഭ്യാസ സമുഛമായി അല്ലാഹു വളര്‍ത്തി. ഇത് നിങ്ങളുടേതാണ്. ഈ നാട്ടുകാരുടേത്. ഇതിനായി വിയര്‍പ്പൊഴുക്കിയ പ്രവര്‍ത്തകരുടേത്. ഇതിന്റെ വളര്‍ച്ച ഈ നാടിന്റെ കൂടി വളര്‍ച്ചയും അഭിമാനവുമാണ്. എന്റെ അവസാനമെത്തിയിരിക്കുന്നു. എന്റെ കാല ശേഷവും ഈ സ്ഥാപനം നല്ല നിലയില്‍ നടന്നു പോകണം. മള്ഹറിനെ സമൂഹം നെഞ്ചിലേറ്റണം.
ഉസ്താദ് തന്റെ ജീവിതം നല്‍കി പോറ്റിയെടുത്ത മള്ഹറിന്റെ ചാരെ തന്നെ അന്ത്യ വിശ്രമത്തിനും അവസരമൊരുങ്ങുകയാണ്.

-പി.ബി ബശീര്‍ പുളിക്കൂര്‍ 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com