കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു; സിപിഎം പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

on May 27, 2012

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് ഉടലെടുത്ത സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് അയവ് വന്നില്ല. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിത്താരിക്കടപ്പുറത്തെ വിനോദനാണ് (37) അക്രമത്തിനിരയായത്. 
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ചിത്താരിക്കടപ്പുറത്തെ കൊട്ടന്റെ കടയില്‍ മൊബൈല്‍ ഫോണില്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍പോയ വിനോദനെ സിപിഎം പ്രവര്‍ത്തകന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വിനോദനെ ആക്രമിക്കുന്നത് തടഞ്ഞ സഹോദരി പ്രസന്നയ്ക്കും മര്‍ദ്ദനമേറ്റു. അതിനിടെ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സന്തോഷിന്റെ വീട് തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു. 
കഴിഞ്ഞദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തിനിടയില്‍ ചിത്താരിക്കടപ്പുറത്തെ കോരന്റെ ഭാര്യ സരോജിനി (60), കമലാക്ഷന്റെ ഭാര്യ വസുമതി (50) തുടങ്ങി മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പോലീസ് ജാഗ്രത പാലിച്ചുവരികയാണ്. 

മഡിയനില്‍ വീടിന് നേരെ അക്രമം

on


അജാനൂര്‍: കഴിഞ്ഞ കലാപത്തിന്റെ നടുക്കത്തില്‍ നിന്നും സമാധാനത്തിലേക്ക് തിരിച്ചുവന്ന മാണിക്കോത്ത് മഡിയനില്‍ വീണ്ടും സാമൂഹ്യ ദ്രോഹികളുടെ അതിക്രമം. രണ്ട് ദിവസം മുമ്പ് ഗൃഹപ്രവേശനം നടത്തിയ മാട്ടുമ്മല്‍ മജീദിന്റെ വീടിനും കാറിനും നേരെ അക്രമണം നടന്നു. വീട്ട് മതിലിന്റെ ഗേയിറ്റില്‍ സ്ഥാപിച്ച വിളക്കുകള്‍ തകര്‍ത്തു. തൊട്ടടുത്ത യു .വി. മുഹമ്മദിന്റെ പറമ്പില്‍  കയറി വാഴകളും കൃഷികളും നശിപ്പിച്ചു. തുടരേ തുടരേ നടക്കുന്ന മനുഷ്യത്വ രഹിതമായ അക്രമ സംഭവങ്ങള്‍ പ്രദേശത്തെ ജനങ്ങളെ വല്ലാതെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.  മാണിക്കോത്ത് മഡിയനില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ്  മുസ്ളിം ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

CBSE 17ആം തവണയും - സഅദിയ്യ:ക്ക് നൂറുമേനി

on May 22, 2012


സി.ബി.എസ്.ഇ പത്താം ക്ലാസ് സഅദിയ്യ:ക്ക് നൂറുമേനി
Posted by : Staff Reporter on : 2012-05-22
kasaragod.com, news, vartha, kasaragodvartha, kasaragodnews
ദേളി: ജാമിഅ സഅദിയ്യ അറബിയ്യ കീഴിലുള്ള സഅദിയ്യ: ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു പത്താം തരം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ച് സഅദിയ്യക്ക് അഭിമാനമായി. തുടര്‍ച്ചയായി 17-ാം തവണയാണ് നൂറു ശതമാനം കൈവരിക്കുന്നത്.വിജയികളെ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ: സിദ്ധീഖ് സിദ്ധീഖി, പിടിഎ. പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ കടവത്ത് മറ്റു മാനേജ്‌മെന്റും ഭാരവാഹികളും അഭിനന്ദിച്ചു.

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സേവനത്തിന്റെ പത്താം വര്‍ഷത്തിലേക്ക്

on May 20, 2012



BELLIKOTH-INSTITUTE-CELEBRA
കാഞ്ഞങ്ങാട്: പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ അന്ധ്രാ ബാങ്കിന്റേയും ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ജി. എം. ആര്‍. ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമായ വെള്ളിക്കോത്ത് ഇന്‍ന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ട് മെയ് 18ന് ഒരു വര്‍ഷം പൂര്‍ത്തിയായി. പത്താം വര്‍ഷത്തിലേക്കാണ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവേശിക്കുന്നത്.

തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള തീവ്ര പരിശീലനം നല്‍ക്കുക, പരിശീലനം നേടിയവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെ 2003 മെയ് 18നാണ് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചത്.

ഒരാഴ്ച മുതല്‍ എട്ടാഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനങ്ങളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. പരിശീലനം, ഭക്ഷണം, താമസം, യാത്രാചെലവുകള്‍ തികച്ചും സൗജന്യമാണ്. പരിശീലനത്തിന് ശേഷവും പരിശീലനം നേടിയവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സ്വയം തൊഴിലുകളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ 266 പരിശീലന പരിപാടികളിലൂടെ 6,238 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 14% പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരാണ്. മൊത്തം പരിശീലനം നേടിയവരില്‍ 4,611 വനിതകളും 1627 യുവാക്കളുമാണ്. പരിശീലനം നേടിയവരില്‍ 1957 പേര്‍ ബാങ്ക് ധനസഹായത്തോടെയും 2954 പേര്‍ സ്വന്തമായും സ്വയം തൊഴിലുകളിലേര്‍പ്പെട്ടു കഴിയുന്നു. പരിശീലനം നല്‍കുവാനായി അതാതു മേഖലകളില്‍ പ്രാവിണ്യം നേടിയ ഒരു സംഘം പരിശീലകര്‍ ഇവിടെ ഉണ്ട്.

ഈ സ്ഥാപനത്തിന്റെ മൊത്തം ചിലവുകള്‍ അന്ധ്രാബാങ്കും ജി. എം. ആര്‍.വി .ഫൗണ്ടേഷനും 50:50 എന്ന അനുപാദത്തില്‍ വഹിക്കുന്നു. ഇതു കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, നബാര്‍ഡ്, കുടുംബശ്രീ തുടങ്ങിയ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലന പരിപാടികളും കെ.വി.ഐ.സി സ്‌പോണ്‍സര്‍ ചെയ്യുന്ന PMEGP EDP പരിശീലന പരിപാടികളും ഇവിടെ നടത്തുന്നുണ്ട്.

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് മൊത്തം ചിലവഴിച്ച തുക 19.05 ലക്ഷം രൂപയാണ്. ഇതില്‍ പരിശീലനത്തിന് മാത്രം 15.65 ലക്ഷം രൂപയും, 3.19 ലക്ഷം രൂപ മെയ്‌ന്റേന്‍സിനും ചെലവാക്കിയിട്ടുണ്ട്.

2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ട്രെയിനിംഗിന് 22 ലക്ഷവും, Capital Investment 70 ലക്ഷം രൂപയും (പുതിയ ക്‌ളാസ് റൂം, ഹോസ്റ്റലും നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.) ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2012 -2013 ല്‍ 35 പരിശീലന പരിപാടികള്‍ നടത്തുവാനും അതിലൂടെ പുതിയതായി 900 പേര്‍ക്ക് പരിശീലനം നല്‍കുവാനാണ് ഇന്‍സ്റ്റിറ്റിയൂട്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

തുടര്‍ന്നും ജില്ലയിലെ ഗ്രാമ- ബ്‌ളോക്ക് -ജില്ലാപഞ്ചായത്തുകളുടെയും, , Kudumbasree District Mission, KVIC, NABARD, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണം ഇന്‍സ്റ്റിറ്റിയൂട്ട് പ്രതീക്ഷിക്കുന്നു. ഒമ്പതാം വര്‍ഷികാഘോഷപരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട ഡയരക്ടര്‍ ഒ. ആര്‍. ശികുമാര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍, ആന്ധ്ര ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ കൃഷ്ണപ്പ നായിക് എന്നിവര്‍ സംബന്ധിച്ചു.

ബൈക്ക് കല്‍വര്‍ട്ടിലിടിച്ച് യുവാവ് മരിച്ചു

on


കാഞ്ഞങ്ങാട്: കല്‍വര്‍ട്ടില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാടിക്കാനം നാട്ടാങ്കല്ലില്‍ താമസിക്കുന്ന സജിത്താ (29)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് പടിഞ്ഞാറേക്കര റോഡിലാണ് അപകടം. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് സജിത്ത്. പെരിയയിലെ പുഷ്പവേണിയുടെയും (കാഞ്ഞങ്ങാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി) നെല്ലിക്കാട്ടെ പരേതനായ നാരായണന്റെയും മകനാണ്. സഹോദരങ്ങള്‍: സന്ദീപ് (ഗള്‍ഫ്),സൗമ്യ. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Kasaragod, Kanhangad, Accident, Bike.

ടൂണീഷ്യയിലെ പുതിയ അംബാസഡറായി കാസര്‍കോട് സ്വദേശിനി ചുമതലയേറ്റു

on

ന്യൂഡല്‍ഹി: ട്യൂണീഷ്യയിലെ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ മാലിക് മുഹമ്മദ് ചുമതലയേറ്റു. പുതിയപുര ഹബീബുല്ലയുടെയും സുലൂബാനു മനുപ്പാടിയുടേയും മകളായ നഗ്മ മാലിക് 1991 ബാച്ചിലെ ഐ.എഫ്.എസ് ജേതാവാണ്‌. തെരുവത്തെ ഹാഷിം സ്ട്രീറ്റിലും ചെമനാട്ടുമാണ്‌ നഗ്മ മാലിക്കിന്റെ ബന്ധുക്കള്‍. പരേതനായ പി. അഹമ്മദിന്റെയും എം.എസ്. മനിപ്പാടിയുടെയും പൗത്രിയായ നഗ്മ സുപ്രീം കോടതി അഭിഭാഷകനായ യുപി സ്വദേശി ഫരീദ് മാലിക്കിന്റെ ഭാര്യയുമാണ്‌. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ സഹപാഠിയായിരുന്ന നഗ്മ ബാങ്കോക്ക് ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായി ചുമതല നിര്‍വഹിച്ചു വരുന്നതിനിടയിലാണ്‌ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. 

സ്വപ്നതുല്യം ഈ വിജയം; പ്ളസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി അഹമ്മദ് നഷാത്തും സ്വാതി കൃഷ്ണയും

on May 17, 2012

കാസര്‍കോട്: അഹമ്മദ് നഷാത്തിനും സ്വാതി കൃഷ്ണക്കും സ്വപ്ന തുല്യമാണ് ഈ വിജയം. പ്ളസ്ടു പരീക്ഷയില്‍ സയന്‍സില്‍ 1200ല്‍ 1200 മാര്‍ക്കും നേടി ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാ ര്‍ത്ഥി സി.എ. അഹമ്മദ് നഷാത്ത്, ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എം. സ്വാതി കൃഷ്ണ എന്നിവര്‍ നാടിന്റെ അഭിമാനതാരങ്ങളായി. ചെമനാട് ചേക്കരങ്കോട് ഹൌസില്‍ സി.എ. ഹസന്‍കുട്ടിയുടെയും ഉമ്മാലിമ്മയുടെയും മകനാണ് അഹമ്മദ് നഷാത്ത്. ക്വിസ് മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള നഷാത്ത് രണ്ടുതവണ സംസ്ഥാനതല ഐ.ടി. ക്വിസ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എരിഞ്ഞിപ്പുഴ ഉണുപ്പങ്കല്ലിന് സമീപം ആനക്കുഴിയിലെ കെ.പി. ബാലകൃഷ്ണന്റെയും എം. തങ്കമണിയുടെയും മകളാണ് സ്വാതി കൃഷ്ണ. പ്ളസ്വണ്ണിലെ നൂറുശതമാനം മാര്‍ക്ക് രണ്ടാം വര്‍ഷവും ആവര്‍ത്തിച്ച് സ്വാ തികൃഷ്ണ നാടിന്റെ അഭിമാനമായി മാറിയിരിക്കയാണ്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയിരുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ് മേഖലയില്‍ തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.




മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍

on May 13, 2012


മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍. മാവുങ്കാലുനിന്ന് അര കിലോമീറ്റര്‍ മാറി ദേശീയ പാതയോരത്തും പരിസര പ്രദേശങ്ങളിലുമായാണ് വ്യാജവാറ്റ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകളടക്കമുള്ള 30ഓളം സംഘങ്ങളാണ് വ്യാജവാറ്റ് വില്‍പനക്ക് പിന്നില്‍. വ്യാജചാരായം കഴിച്ച് ഈ മേഖലയില്‍ അഞ്ചുപേര്‍ വിവിധ സന്ദര്‍ഭങ്ങളിലായി മരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, മഡിയന്‍, ചാലിങ്കാല്‍, പൊള്ളക്കട പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് വ്യാജചാരായത്തിനായി ഇവിടെ ദിനവും എത്തുന്നത്.
പഞ്ചായത്തും എക്സൈസ് വകുപ്പും ആരോഗ്യവകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും ഇതിനെതിരെ നിരവധി തവണ ബോധവത്കരണ പരിപാടികളുമായി രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. പഞ്ചായത്തും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്ന് രണ്ടുതവണ ഇവിടെ മദ്യവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസണുകളില്‍ ഇവിടെ നിന്നും വന്‍തോതില്‍ ചാരായം കടത്ത് നടക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പല പദാര്‍ഥങ്ങളും ഉപയോഗിച്ചാണ് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നത്.
ഈ മേഖലകളില്‍ രാത്രികാലങ്ങളില്‍ മദ്യപന്മാരുടെ ശല്യവും രൂക്ഷമാണ്. എക്സൈസ് വകുപ്പ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും വ്യാജവാറ്റ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. നാലുമാസം മുമ്പ് ഈ മേഖലകളില്‍നിന്ന് സ്പിരിറ്റ്, മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com