ചീക്കോട് സുന്നി മദ്റസക്ക് തീയിട്ട സംഭവം പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം‏: SYS

on May 23, 2010

മലപ്പുറം: ചീക്കോട് സുന്നി മദ്റസക്ക് തീയിട്ട സാമൂഹ്യ ദ്രോഹികളെ പിടികൂടിയ പോലീസിനെ S.Y.S. ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു മതപഠന കേന്ദ്രത്തിന് തീയിട്ട് സാമുദായിക കലാപം സൃഷ്ടിക്കാനും സൌഹാര്‍ദാന്തരീക്ഷം തകര്‍ക്കാനും നേതൃത്വം നല്‍കിയ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തന്നെ ഇത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഖേദകരമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിപി സൈതലവി മാസ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പിഎം മുസ്തഫ മാസ്റര്‍, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, പി അലവി സഖാഫി കൊളത്തൂര്‍, കെടി ത്വാഹിര്‍ സഖാഫി, കെ അലവികുട്ടി ഫൈസി, പിഎസ്കെ ദാരിമി, എ മുഹമ്മദ് പറവൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ടി അലവി പുതുപറമ്പ്, പി കെഎം ബശീര്‍ പടിക്കല്‍ സംബന്ധിച്ചു.

ദുരന്തഭൂമിയല്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി ഖാന്തപുരവും ചിത്താരി ഹംസ മുസ്ലിയാരും

on

മംഗലാപുരം: ദുരന്ത ഭൂമിയില്‍ ബന്ധുക്കളുടെ മൃതദേഹം പോലും തിരിച്ചറിയാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്നവരുടെ ഇടയിലേക്ക് .അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും‍ ചിത്താരി ഹംസ മുസ്ലിയാരും പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കടന്നു വന്നു.. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ ഉസ്താദിനു മുമ്പില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവരുടെ കരളലിയിച്ചു. മലേഷ്യയില്‍ നിന്നും ദുബായാ വഴി ബാംഗ്ലൂരിലെത്തിയ കാന്തപുരം അവിടെ നിന്നും കാര്‍ മാര്‍ഗമാണ് രാത്രിയോടെ മംഗലാപുരത്ത് എത്തിച്ചേര്‍ന്നത്. എസ്.വൈ,എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്കു പുറമെ നിരവധി നേതാക്കള്‍ കാന്തപുരത്തെ അനുഗമിച്ചു. വിവധ ഹോസ്പിറ്റലിലുള്ള മഡതദേഹങ്ങള്‍ കണ്ടതിനു ശേഷം പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. തളങ്കരയിലെയും മറ്റു ചില സ്ഥലങ്ങലിലെയും ദുരന്തത്തില്‍ പെട്ടവരുടെ വീടുകളും കാന്തപുരം സന്ദര്‍ശിച്ചു.

വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ പ്രാര്‍ത്ഥനാ സദസ്സ്

on

സഅദാബാദ്‌: ഗള്‍ഫ്‌ മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ്‌ 25 ന്‌ ചൊവ്വാഴ്‌ച ഉച്ചക്ക്‌ 1 മണിക്ക്‌ ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും.

ഇക്ബാല്‍ ജമ്ഗ്ഷനെ ദുഖത്തിലാഴ്ത്തി

on May 22, 2010

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനിലെ റെയില്‍വേ ഗേറ്റിനു സമീപത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കുഞ്ഞബ്ദുള്ള (46) മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത് നാടിനെ ദുഖത്തിലാഴ്ത്തി. രാവിലെ ദുരന്തവിവരവും കുഞ്ഞബ്ദുള്ളയുടെ മരണവും വീട്ടുകാരാരും വിശ്വസിച്ചില്ല. മരണം ഇപ്പോഴും വിശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടുകയാണ് കുഞ്ഞബ്ദുള്ളയുടെ കുടുംബവും നാട്ടുകാരും. കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന ഹസ്സന്‍ മാസ്റ്ററുടെ സഹോദരനാണ് ദുരന്തത്തില്‍ മരിച്ച കുഞ്ഞബ്ദുള്ള. നീലേശ്വരത്തെ പരേതനായ പി.എ.ഖാദര്‍ മാസ്റ്ററുടെ മകള്‍ റംലയാണ് കുഞ്ഞബ്ദുള്ളയുടെ ഭാര്യ. റജില, റഹ് ല, റഷ, അബി, പര്‍വീന്‍, പാലക്കുന്നിലെ സക്കീര്‍ (ദുബായ്) എന്നിവര്‍ മക്കളാണ്.
അപകടത്തില്‍ മരിച്ച 45 മലയാളികളില്‍ 25 പേരും കാസര്‍കോട് സ്വദേശികളാണ്. മംഗലാപുരത്ത് ഉണ്ടായ വിമാന ദുരന്തം കാസര്‍കോട് ജില്ലയുടെ ഒാരോ പഞ്ചായത്തിന്റെയും ദുരന്തമായി മാറിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഉപ്പള, ഉദമ, തളങ്കര, പാണത്തൂര്‍, കള്ളാര്‍ തുടങ്ങി മിക്ക പഞ്ചായത്തുകളില്‍ നിന്നുള്ളവരും ദുരന്തത്തിനിരയായി.പതിറ്റാണ്ടുകളായി ജോലി തേടി ഗള്‍ഫില്‍ പോകുന്നവരാണു കാസര്‍കോട് ജില്ലയുടെ ആത്മാവ്. ഒാരോ കുടുംബത്തിന്റെയും വെളിച്ചം അവിടെ നിന്നു മറുനാട്ടില്‍ പോയി അധ്വാനിക്കുന്ന മലയാളിയാണ്. അതുകൊണ്ടു തന്നെ ഇൌ ദുരന്തം അവശേഷിപ്പിക്കുന്നത് ഒരു ജില്ലയുടെ മുഴുവന്‍ തീരാവേദനയാണ്.

അനുശോചനം രേഖപ്പെടുത്തുന്നു

on

മോഹങ്ങളുടെ ചിറകിലേറി ഗള്‍ഫിലേക്ക് പറന്ന് വര്‍ഷങ്ങളോളം ചൂടിലും തണുപ്പിലും.. അതൊന്നും വകവെക്കാതെ കഠിന അദ്ധ്വാനം ചെയ്ത്.....ഒടുവില്‍ കാത്തിരുന്ന ലീവ് കിട്ടി ...... തന്‍റെ ഭാര്യയെയും കുഞ്ഞുങ്ങളെയും പ്രിയപ്പെട്ട മാതാപിതാക്കളെയും കാണണം ..കൊഞ്ചും വാക്കുകളേ കൊണ്ട് മനസ്സിനെ കീഴടക്കിയ കൊച്ചു മോളേ കെട്ടിപിടിച്ച് മതി വരോളം ഉമ്മവെക്കണം .വീട് പണി പൂര്‍ത്തീകരിച്ച് കുടിയിരിക്കണം ...കിട്ടുന്ന ദിവസങ്ങളില്‍ .അവരോടൊത്ത് ജീവിതം അല്പം മൊന്നു ആസ്വദിക്കണം .അങ്ങിനെ മനം നിറയെ മോഹങ്ങളുമായി നാട്ടിലേക്ക് പറന്ന നമ്മുടെ പ്രിയപെട്ടവര്‍.... സ്നേഹിതര്‍ ..സ്വീകരിക്കാന്‍ കാത്തിരുന്ന സ്വന്തക്കാരുടെ മുന്നില്‍ എത്തും മുമ്പേ ......അവര്‍ പോയി ...എല്ലാവരെയും കണ്ണീരിലാഴ്ത്തി
അവരുടെ പരലോക രക്ഷയ്ക്കും കുടുംബ സമാധാനത്തിന്നും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അനുശോചനം അറീക്കുകയും ചെയ്യുന്നു

പത്താം ക്ളാസ് തോറ്റവര്‍ക്കു ജയിക്കാന്‍ അവസരം

on May 20, 2010

കാഞ്ഞങ്ങാട്: പത്താം ക്ളാസ് തോറ്റവര്‍ക്കു ജയിക്കാന്‍ എളുപ്പമാര്‍ഗം. എഴാം ക്ളാസ് വിജയിച്ചിട്ടുണ്െടങ്കില്‍ ഉടന്‍ ബന്ധപ്പെടുക പത്താം തരം 'എ' ലെവല്‍ കോഴ്സ്, സാക്ഷരതാ മിഷന്‍ വികസന വിദ്യാകേന്ദ്രം, അമ്പലത്തറ. കൂടുതല്‍ വിവരങ്ങള്‍ക്കു 9744364506, 9497382108 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

മംഗലാപുരം-സൗദി വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണം

on

മംഗലാപുരം: ആധുനിക സംവിധാനങ്ങളുള്ള പുതിയ ടെര്‍മിനിലിന്റെ ഉദ്ഘാടനം കഴിഞ്ഞ ബജ്‌പെ വിമാനത്താവളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് അയാട്ട ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മേഖലാ സെക്രട്ടറി എന്‍.എ.സുലൈമാന്‍ ആവശ്യപ്പെട്ടു.
റണ്‍വെ 10,000 അടിയായി ദീര്‍ഘിപ്പിച്ച ശേഷമേ പുതിയ സര്‍വീസ് മംഗലാപുരത്തുനിന്ന് തുടങ്ങാനാവൂ എന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വ്യക്തമാക്കിയിരിക്കെ, റണ്‍വേ ദീര്‍ഘിപ്പിക്കാനുള്ള പണി ഉടന്‍ തുടങ്ങണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് എസ്.എന്‍. പോളിടെക്‌നിക്ക് : വയര്‍മെന്‍ കോഴ്‌സ്

on

കാസര്‍കോട്: കാഞ്ഞങ്ങാട് എസ്.എന്‍. പോളിടെക്‌നിക്ക് കോളേജ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലിന്റെ കീഴില്‍ പത്ത്മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്‌സ് ജൂണ്‍ ആദ്യവാരത്തില്‍ തുടങ്ങും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0467 2203110.

സി.പി.എം.പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ചു

on

കാഞ്ഞങ്ങാട്: സി.പി.എം.പ്രവര്‍ത്തകന്റെ കാല് ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. അജാനൂര്‍ കടപ്പുറത്തെ സദു നാരായണനെ (34) യാണ് ഒരു സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്ന സദുവിനെ ബല്ല കടപ്പുറത്ത് ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ഇരുമ്പ് വടികൊണ്ട് കാല്‍ തല്ലിയൊടിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് റോഡരികില്‍ ഉപേക്ഷിച്ചു. ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു.

മഡിയന്‍ കൂലോം ക്ഷേത്രപാലകക്ഷേത്രത്തില്‍ കലശം കുറിച്ചു.

on May 18, 2010

അജാന്നൂര്‍: അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട്‌ അജാന്നൂര്‍ ഞായറാഴ്‌ച്ച രാവിലെ ഇടവ രാശിയില്‍ ഇടവരാശിയില്‍ ആണ്‌ ക്ഷേത്ര നടയില്‍ നടന്ന പൂക്കണിയാന്റെ പ്രശ്‌ന ചിന്തയില്‍ ആണ്‌ ഈ കൊല്ലത്തെ കലശത്തിന്‌ നാള്‌ സമയവും കുറിച്ചത്‌. അഞ്ഞൂറ്‌ വര്‍ഷം മുമ്പ്‌ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ ഏറെ പ്രസിദ്ധമാണ്‌ കലശവും പാട്ടുത്സവവും. മെയ്‌ 25ന്‌ അകത്തെ കലശവും 26ന്‌ പുരത്തെ കലശവും നടക്കും. .

മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്: കാഞ്ഞങ്ങാട് ഇരട്ട റാങ്കിന്റെ തിളക്കം

on May 17, 2010

കാഞ്ഞങ്ങാട്: മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ കാസര്‍കോടിന് ഇരട്ട റാങ്കിന്റെ തിളക്കം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മൂന്നാം റാങ്ക് നേടിയ ആകാശ് പി നായരുടെ നേട്ടം ജില്ലയ്ക്ക് അഭിമാനമായി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യമൂന്നുറാങ്കുകളിലൊന്ന് ജില്ലയിലെത്തുന്നത് ഇതാദ്യമാണ്. എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ 39ാം റാങ്ക് നേടിയ കാലിച്ചാംപൊതിയിലെ ജി ജയദേവിന്റെ റാങ്കിന് തിളക്കമേറയാണ്. പരിമിതമായ സൌകര്യങ്ങളില്‍ പഠിച്ചുവളര്‍ന്ന ആകാശ് അഭിമാനാര്‍ഹമായ നേട്ടമാണ് ജില്ലയ്ക്ക് സമ്മാനിച്ചത്.
സി.ബി.എസ്.സി സിലബസില്‍ പ്ളസ് ടുവിന് പഠിക്കുന്ന ആകാശിന് റിസള്‍ട്ട് വരും മുമ്പെയാണ് എന്‍ട്രന്‍സിന്റെ റാങ്കെത്തിയത്.കാഞ്ഞങ്ങാട് മൂലക്കണ്ടം സ്വദേശിയും കാസര്‍കാട്‌ എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപകനായ എം. ഗംഗാധരന്‍-തിരുവനന്തപുരം സ്വദേശിനിയും കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് അധ്യാപികയായ അനിതയുടെയും മകനാണ് ആകാശ്. അഭിജിത്ത് ഏക സഹോദരനാണ്. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.ബി.എസ്.ഇ സിലബസില്‍ പത്താം ക്ളാസ് വരെ പഠിച്ചത്. തൃശൂര്‍ ഭാരതീയ വിദ്യാനികേതനിലാണ് പ്ളസ് ടുവിന് പഠിച്ചത്.പത്താംതരത്തില്‍ 94 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ഊര്‍ജതന്ത്രം, ജീവശാസ്ത്രം എന്നിവിഷയങ്ങളോടാണ് ആകാശിന് ഏറെ താല്‍പര്യം.വീട്ടില്‍ സ്വന്തമായിനിരവധി ചെറുയന്ത്രങ്ങള്‍ ഉണ്ടാക്കിപരീക്ഷണം നടത്തുന്നുണ്ട്. തൃശൂരിലെ തോമസ് മാസ്റ്ററുടെ കീഴിലാണ് എന്‍ട്രസ് പരിശീലനം നടത്തിയത്.

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു വരെ പഠിച്ച ജയദേവ് പരിമിതമായ സൌകര്യങ്ങളിലാണ് പഠിച്ചുവളര്‍ന്നത്. അണ്‍ എയ്ഡഡ് സ്കൂളിലോ സി.ബി.എസ്.സി സിലബസിലോ പഠിക്കാതെ റാങ്ക് നേടിയത് മലയോര ഗ്രാമത്തിന് അഭിമാനമായി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ക്ക് ഇതില്‍ ഏറെ അഭിമാനമുണ്ട്. ഈസ്റ് ഗവ. സ്കൂളില്‍ നിന്ന് വിരമിച്ച പ്രധാനധ്യാപകന്‍ എ. സുകുമാരന്‍ നായരുടേയും എ ശ്യാമളയുടേയും മകനാണ്.തൃശൂരിലെ പി സി തോമസ് മാസ്റ്ററുടെ വിദ്യാലയത്തില്‍ നിന്നാണ് എന്‍ട്രന്‍സ് പരിശീലനം നേടിയത്.

പോസോട്ട് മഹല്ല് ഖാസി താജുല്‍ ഉലമ തന്നെ- മഹല്ല് ജമാഅത്ത് ഭാരവാഹികള്‍

on

മഞ്ചേശ്വരം: കഴിഞ്ഞ 32 വര്‍ഷത്തിലേറെയായി മഞ്ചേശ്വരം മഹല്ല് ഖാസിയായി തുടരുന്നത് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തന്നെയാണെന്ന് പൊസോട്ട് മഹല്ല് ഭാരവാഹികള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു. 32 വര്‍.ഷം മുമ്പ് സമീപ മഹല്ലുകളിലുള്ളവരെയെല്ലാം വിളിച്ചു വരുത്തി പൊസോട്ട് മഹല്ല് പരിധിയില്‍ വെച്ചാണ് പൊസോട്ട് ജമാഅത്തിന്റെ ഖാസിയായി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ ബൈഅത്ത് ചെയ്തത്. അന്ന് ഉള്ളാള്‍ തങ്ങള്‍ക്ക് തലപ്പാവണിയിച്ചത് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. ജമാഅത്തിന്റെ ബൈലോയിലും താജുല്‍ ഉലമയാണ് പൊസോട്ട് ജമാഅത്ത് ഖാസിയെന്ന് എഴുതി വെച്ചിട്ടുണ്ട്. ജമാഅത്ത് പരിധിയില്‍ പെട്ട എല്ലാ മഹല്ലുകളും ഇതര സ്ഥാപനങ്ങളും 600 പരം വീട്ടുകാരും താജുല്‍ ഉലമയെ ഖാസിയായി അംഗീകരിക്കുന്നുണ്ടെന്നും ജമാഅത്ത് ഭാരവാഹികള്‍ വ്യക്തമാക്കി, പൊസോട്ട് തങ്ങളും ഉള്ളാള്‍ തങ്ങളും ഒരാള്‍ തന്നെയാണെന്ന വിചിത്രവാദവും മഹല്ല് ഭാരവാഹികള്‍ ഉന്നയിച്ചു. പൊസോട്ട് തങ്ങള്‍ എന്ന പരില്‍ മഹല്ല് ജമാഅത്തില്‍ ആരുമില്ല. ഉണ്ടെങ്കില്‍ തന്നെ പൊസോട്ട് തങ്ങളും ഉള്ളാള്‍ തങ്ങളും ഒരാള്‍ തന്നെയാണ്. ഭാരവാഹികള്‍ പറഞ്ഞു. താജുല്‍ ഉലമ ഉണ്ടായിരിക്കെ മറ്റൊരാള്‍ക്കും പോസോട്ട് ജമാഅത്ത് ഖാസിയാവാന്‍ പറ്റില്ലെന്നും ജമാഅത്ത് ഭാരവാഹികള്‍ തറപ്പിച്ചു പറഞ്ഞു. പൊസോട്ട് ജമാഅത്ത് ഭാരവാഹികളായ എം.എ ഇസ്മാഈല്‍, എം.എസ് അബ്ദുല്ല, എം.പി ഹനീഫ്, എം.എ അബ്ദുല്ല ബാവ ഹാദി, എന്‍.എം അബ്ബാസ്, എം.പി മൊയ്തീന്‍ കുഞ്ഞി ഹാജി, ബി.എം ഇബ്രാഹീം തുടങ്ങിയവരാണ് പത്രസമേളനത്തില്‍ സംബന്ധിച്ചത്. കുമ്പള, ഉപ്പള ഭാഗങ്ങളില്‍ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ചിലര്‍ ഖാസി ബൈഅത്തുമായി രംഗത്തു വന്ന സാഹചര്യത്തില്‍ പൊസോട്ട് ജമാഅത്ത് നിലപാട് വ്യക്തമാക്കിയതിന് ഏറെ പ്രാധാന്യമുണ്ട്. പൊസോട്ട് മഹല്ലിലേക്ക് മറ്റൊരു ഖാസിയുമായി ആരും വരേണ്ടതില്ലെന്ന സന്ദേശമാണ് പത്ര സമ്മേളനത്തില്‍ നിന്ന് മനസ്സിലാകുന്നത്. കുമ്പളയില്‍ രണ്ട് വര്‍ഷം മമ്പ് ടി.കെ.എം ബാവ മുസ്‌ലിയാരെ ഖാസിയായി നിയമിച്ചിരുന്നുവെന്ന് പറഞ്ഞവര്‍ തന്നെ കഴിഞ്ഞ ദിവസം വീണ്ടും അതേ മഹല്ലില്‍ ബാവ മുസ്ലിയാരെ ബൈഅത്ത് ചെയ്യിച്ചത് നാട്ടില്‍ ചര്‍ച്ചാ വിഷയമായിരുന്നു.

http://www.malabarvarthaonline.com/new/readmore.asp?id=4936&vid=3&news=%20ഖാസി%20ബാവ%20മുസ്ലിയരല്ല%20താജുല്‍%20ഉലമ%20തന്നെ-%20മഹല്ല്%20ജമാഅത്ത്%20ഭാരവാഹികള്‍

ഈത്തപ്പഴക്കുരുവില്‍ റസാഖ്‌ ജീവിതം കോര്‍ക്കുന്നു

on May 16, 2010

കാഞ്ഞങ്ങാട്‌: ഈത്തപ്പഴക്കുരുവില്‍ തസ്‌ബിഹ്‌ മാല കൊരുത്ത്‌ കൊളവയലിലെ അബ്‌ദുല്‍ റസാഖ്‌ എന്ന 39 കാരന്‍ മദ്ധ്യ പൗരസ്‌ത്യദേശത്തെ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നേറുന്നു. അടിമുടി ഉപയോഗയോഗ്യമെന്ന്‌ തെങ്ങിനെ വാഴ്‌ത്തിയിരുന്ന നമുക്കിനി മണലാരണ്യത്തിലെ മധുരക്കനിയായ ഈത്തപ്പഴ ത്തെയും ഈ ഗണത്തില്‍പെടുത്താമെന്ന്‌ അബ്‌ദുല്‍ റസാഖ്‌ സാക്ഷ്യപ്പെടുത്തുകയാണ്‌. മധുരം നുണഞ്ഞ ശേഷം അലക്ഷ്യമായി പുറന്തള്ളിയിരുന്ന ഈത്തപ്പഴക്കുരുക്കള്‍ ഭക്തന്മാരുടെ കൈകളില്‍ മന്ത്രോച്ചാരണത്തിനൊത്തു മറിയുന്ന തസ്‌ബീഹ്‌ മണികളായി രൂപാന്തരപ്പെടുത്താന്‍ കഴിഞ്ഞതില്‍ പ്രവാസിയായ റസാഖിന്‌ പറഞ്ഞറിയിക്കാനാകാത്ത സംതൃപ്‌തിയുണ്ട്‌. ഈത്തപ്പഴക്കുരുക്കള്‍ മുറിച്ച്‌ മണികളാക്കി അരികുകള്‍ മിനുസപ്പെടുത്തി ദ്വാരമുണ്ടാക്കി പ്രത്യേകതരം നൂലില്‍ കോര്‍ത്ത തസ്‌ബീഹ്‌ മാലകള്‍ അജാനൂര്‍ ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്‌ സമീപമുള്ള കെട്ടിടത്തിലെ റസാഖിന്റെ ഉടമസ്ഥഖതയിലുള്ള അല്‍ തസ്‌ബീഹ്‌ ഇന്‍ഡസ്‌ട്രീസില്‍ നിരനിരയായി തൂങ്ങിക്കിടക്കുന്നത്‌ ആരെയും ആകര്‍ഷിക്കും.
ഈത്തപ്പഴക്കുരുകള്‍ ഒരാഴ്‌ചക്കാലം വെള്ളത്തില്‍ കുതിര്‍ത്ത്‌ പുറത്തെടുത്ത ശേഷമാണ്‌ മണികളാക്കുന്ന ജോലി തുടങ്ങുന്നത്‌. റസാഖ്‌ തന്നെ രൂപകല്‍പ്പന ചെയ്‌ത കൊച്ചുകൊച്ചു യന്ത്രങ്ങള്‍ വഴിയാണ്‌ മുറിക്കലും ദ്വാരമുണ്ടാക്കലും മിനുസ്സപ്പെടുത്തലും പോളിഷിംഗും നടത്തുന്നത്‌. റസാഖിനൊപ്പം 15 യുവതികള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഒരു കുരുവില്‍നിന്ന്‌ അരികുകള്‍ മുറിച്ചു മാറ്റിയാല്‍ ഒരു മണികിട്ടും. മണികള്‍ അവസാനിക്കുന്നിടത്തുള്ള വലിയ മണികള്‍ അഞ്ചോ ആറോ കുരുക്കള്‍ മുറിച്ചാണുണ്ടാക്കുന്നത്‌. 33 ഉം 99 ഉം മണികളുള്ള മുന്നൂറോളം തസ്‌ബീഹ്‌ മാലകള്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്‌. 4444 മണികളുള്ള ഒരു ഭീമന്‍ മാല പണിയണമെന്ന ആഗ്രഹം മനസ്സിലുള്ളതായി റസാഖ്‌ പറഞ്ഞു.
മുഖ്യമായും അറബ്‌ നാടുകളിലെ വിപണിയാണ്‌ റസാഖ്‌ പ്രതീക്ഷിക്കുന്നത്‌. വിലയും ഏതാണ്ട്‌ അറബി രാജ്യങ്ങള്‍ക്കൊത്തതു തന്നെ. മൊത്തമായി ഒരെണ്ണത്തിന്‌ അമ്പതു റിയാല്‍ എന്ന തോതില്‍ വിദേശത്തേക്കു കയറ്റി അയക്കാനാണ്‌ ഉദ്ദേശം. നാട്ടില്‍ ഇതിന്‌ ഏതാണ്ട്‌ ആറുനൂറു രൂപ വിലവരും. ഈത്തപ്പഴവുമായി ആത്മബന്ധമുള്ള അറബികള്‍ക്ക്‌ മാത്രമേ ഈത്തപ്പഴക്കുരുവിന്റെ തസ്‌ബീഹ്‌മാലയുടെ മഹത്വമറിയൂ എന്നാണ്‌ റസാഖിന്റെ പക്ഷം. ഇത്‌ വെറുതെ പറയുന്നതുമല്ല. നാലുവര്‍ഷം യു.എ.ഇ.യിലായിരിക്കെ ദുബൈ ലിവയില്‍ നടന്ന ഈത്തപ്പഴം ഫെസ്റ്റില്‍ റസാഖ്‌ നിര്‍മ്മിച്ച തസ്‌ബീഹ്‌ മാലക്ക്‌ രണ്ടാം സമ്മാനം ലഭിച്ചത്‌ ഉദാഹരണമായി എടുത്തുകാട്ടുന്നു അദ്ദേഹം.
ദുബൈ, സൗദി അറേബ്യ, കുവൈത്ത്‌ എന്നിവിടങ്ങളില്‍ തസ്‌ബീഹ്‌ മാലകള്‍ക്ക്‌ വൈകാതെ വിപണി ഉണ്ടാകും. ഇത്‌ സംബന്ധിച്ച ആലോചനകള്‍ പൂര്‍ത്തിയായിട്ടുണ്ട്‌.ഇയ്യിടെ കാഞ്ഞങ്ങാട്‌ സന്ദര്‍ശിച്ച ഒരു അറബ്‌ പ്രമുഖന്‍ സ്ഥാപനത്തിലെത്തി അഭിനന്ദിച്ചതും സഹായം വാഗ്‌ദാനം ചെയ്‌തതും റസാഖിന്‌ പ്രചോദനമായിട്ടുണ്ട്‌. ഈത്തപ്പഴക്കുരുക്കള്‍ മൊത്തമായി തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍നിന്നും കോഴിക്കോട്ടു നിന്നുമാണ്‌ എത്തിക്കുന്നത്‌. മണികളുണ്ടാക്കുന്നതിനു റസാഖ്‌ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഒരുയന്ത്രം ബനാറസില്‍നിര്‍മ്മിച്ചുവരുന്നുണ്ട്‌. യന്ത്രം എത്തുന്നതോടെ നിര്‍മ്മാണം വിപുലീകരിക്കാനും ഉദ്ദേശമുണ്ട്‌. മാലകളുടെ ഡിസൈനിംഗില്‍ റസാഖിനെ തുണക്കുന്നത്‌ ബന്ധുകൂടിയായ ഷാക്കിര്‍ ഇട്ടമ്മലാണ്‌.

ഖാസി സ്ഥാനാരോഹണം കുമ്പളയില്‍ നടന്നത്‌ രാഷ്‌ട്രീയ നാടകം

on


കുമ്പള: ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ വെള്ളിയാഴ്‌ച വൈകിട്ട്‌ നടന്ന ഖാസി ബൈഅത്ത്‌ തനി രാഷ്‌ട്രീയ നാടകമായി മാറിയെന്ന്‌ എസ്‌ വൈ എസ്‌ ജില്ല കമ്മറ്റി ആരോപിച്ചു ശരീഅത്ത്‌ നിയമപ്രകാരം മഹല്ലുകളുടെ ഉത്തരവാദപ്പെട്ടവര്‍ കൂടിയാലാചിച്ച്‌ തീരുമാനിച്ച ശേഷം നിയമാനുസൃതം ബൈഅത്ത്‌ ചെയ്യുന്നതിന്‌ പകരം രാഷ്‌ട്രീയ നേതാക്കള്‍ സ്റ്റേജില്‍ കയറി ഖാസിയെ പ്രഖ്യാപിക്കുന്നതാണ്‌ കുമ്പളയില്‍ കണ്ടത്‌. 21 മഹല്ലുകള്‍ ഖാസിയെ ബൈഅത്ത്‌ ചെയ്‌തുവെന്നാണ്‌ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്‌. ഇതില്‍ പകുതിയിലേറെ മഹല്ലുകളിലും ഇതുസംമ്പന്ധമായി കൂടിയലേചനയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണറിയുന്നത്‌. കളത്തൂര്‍ മഹല്ലിന്റെ പേരില്‍ മുസ്‌ലിം ലീഗ്‌ നേതാവാണ്‌ സ്റ്റേജിലെത്തിയത്‌.കളത്തൂര്‍ മഹല്ലില്‍ ഖാസി ബൈഅത്ത്‌ സംബന്ധമായി ഒരു ചര്‍ച്ചയും ഇതു വരെ നടന്നിട്ടുമില്ല.കൊടിയമ്മ, ആരിക്കാടി, ബന്നങ്കുളം, മൊഗ്രാല്‍, ചളിയങ്കോട്‌ തുടങ്ങി പല മഹല്ലുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. എല്ലാ മഹല്ലുകാരും ഖാസിയെ ബൈഅത്ത്‌ ചെയ്യാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ വക്കാലെത്ത്‌ ഏല്‍പിച്ചുവെന്നും അദ്ദേഹമാണ്‌ ഖാസിയെ ഔദ്യോഗിഗമായി ബൈഅത്ത്‌ ചെയ്‌തുവെന്നുമാണ്‌ സംഘാടകര്‍ അറിയിച്ചത്‌. രാഷ്‌ടീയക്കാരുടെ ഇംഗിതത്തിനൊത്ത്‌ ശരീഅത്ത്‌ നിയമങ്ങളെ കാറ്റില്‍ പറത്തിയ ചിലരുടെ നടപടിയില്‍ മഹല്ല്‌ തലങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. ശരീഅത്ത്‌ നിയമ പ്രകാരമല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഖാസിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ മഹല്ലുകാരുടെ നിലപാട്‌. ഇവരുടെ ബൈഅത്ത്‌ സമ്മേളനത്തിലുടനീളം രാഷ്‌ട്രിയ നിറം പ്രകടമായിരുന്നു. കാന്തപുരത്തെ തെറി പറഞ്ഞ്‌ കൊണ്ടാണ്‌ പരിപാടി തുടങ്ങിയത്‌. സിയാറത്തിന്‌ പകരം മൊഗ്രാല്‍ ലീഗ്‌ ഹൗസില്‍ നിന്നാണ്‌ ഖാസിയെ ആനയിച്ചത്‌. ഇവരുടെ സമസ്‌തയുടെ ജനറല്‍ സെക്രട്ടറി വേദിയിലുണ്ടായിരുന്നിട്ടും ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ രാഷ്‌ട്രീയ പാര്‌ട്ടിയുടെ ജില്ലാ പ്രസിഡന്റും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തിയ പരിപാടിക്കെതിരെ നിഷ്‌പക്ഷമതികളില്‍ പോലും പ്രതിഷേധം ശക്തമായിട്ടുണ്ട്‌. .

http://kasaragod.com/2010/news_details.php?CAT=1&NEWSID=30680

മംഗലാപുരം ബജ്പെ വിമാനത്താവളം ടെര്‍മിനല്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും

on May 13, 2010

മംഗലാപുരം: മാസങ്ങള്‍ക്ക് മുമ്പു നിര്‍മാണം പൂര്‍ത്തിയാക്കിയ മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും പുതിയ മൈസൂര്‍ വിമാനത്താവളവും പ്രധാനമന്ത്രി ഇല്ലാതെതന്നെ ഉദ്ഘാടനം നടത്താന്‍ ഒടുവില്‍ അധികൃതര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും തീരുമാനം. ഇതിനുള്ള കാത്തിരിപ്പ് വൃഥാവിലായതോടെ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ മേയ്15ന് മൈസൂര്‍ വിമാനത്താവളവും മംഗലാപുരം ടെര്‍മിനലും രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.
ഉദ്ഘാടകനായി പ്രധാനമന്ത്രിയെ കിട്ടാത്തതിന്റെ പേരില്‍ ആറുമാസത്തോളമായി ടെര്‍മിനല്‍ അടച്ചിട്ടതും പ്രതിഷേധത്തിന് ഇടയാക്കി. ഇതിനിടെ പല തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി അസൌകര്യം അറിയിച്ചതിനാല്‍ ഉദ്ഘാടനം അനിശ്ചിതമായി നീണ്ടു. 15ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ അറിയിച്ചു. 147 കോടി ചെലവില്‍ 43,000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനലില്‍ 13,000 സ്ക്വയര്‍ ഫീറ്റിലുള്ള ഏപ്രണും രണ്ട് എയ്റോ ബ്രിഡ്ജും കണ്‍വെയര്‍ബെല്‍റ്റുള്‍പ്പെടെയുള്ള അത്യാധുനിക സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ റോഡിന് 28 കോടിയാണ് ചെലവ്. നിലവില്‍ നഗരത്തില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം 22 കിലോമീറ്ററായിരുന്നു. ഇത് 16 കിലോമീറ്ററായി കുറച്ചു. ടെര്‍മിനലിനോടനുബന്ധിച്ച് അഞ്ച് പാര്‍ക്കിംഗ് ഗ്രൌണ്ടും സ്ഥാപിച്ചിട്ടുണ്ട്. പുതിയ ടെര്‍മിനലില്‍ കഴിഞ്ഞ മാസം വിമാനം വിജയകരമായി നിലത്തിറക്കിയിരുന്നു.
ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി എയര്‍പോര്‍ട്ട് മാനേജര്‍ അറിയിച്ചു. കര്‍ണാടകയിലെ ഷിമോഗയിലും ഗുല്‍ബര്‍ഗയിലും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന വിമാനത്താവളങ്ങളുടെ നിര്‍മാണോദ്ഘാടനവും ഈമാസം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചക്കക്കുരുവും ചുളയും വിപണിയിലിറക്കി 'പരിശുദ്ധം, കേരളീയം'

on


കാഞ്ഞങ്ങാട്: ചക്കക്കുരുവും ചുളയും വാഴക്കൂമ്പും വിപണിയിലിറക്കി കുടുംബശ്രീയുടെ 'പരിശുദ്ധം, കേരളീയം' വിപണനമേള ശ്രദ്ധേയമായി. കുടുംബശ്രീ 12ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് വിപണനമേള.10 രൂപ നിരക്കില്‍ പാക്കറ്റുകളില്‍ വില്‍പനക്ക് തയാറാക്കിയ ചക്കച്ചുള, ചക്കക്കുരു എന്നിവയാണ് കൗതുകമായത്. ചക്ക അച്ചാര്‍, ചക്ക പപ്പടം, ചക്ക വറുത്തത്, ചിപ്‌സ് എന്നീ ചക്ക ഉല്‍പന്നങ്ങളും വാഴക്കൂമ്പ്, നേന്ത്രക്കായ, കൂണ്‍, കൂണ്‍ വിത്ത്, കായ ചിപ്‌സ് തുടങ്ങിയവയും വിപണനത്തിനുണ്ട്.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ എന്‍.എ. ഖാലിദ് മേള ഉദ്ഘാടനം ചെയ്തു. ഫോട്ടോ പ്രദര്‍ശനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ എം.കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്യാമള, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സംപൂജ്യത്തില്‍നിന്ന് കരകയറി രാവണേശ്വരം

on

കാഞ്ഞങ്ങാട്: കഴിഞ്ഞവര്‍ഷം 'നൂറുമേനി പരാജയം' ഏറ്റുവാങ്ങിയ രാവണേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇത്തവണ നാണക്കേടില്‍നിന്ന് കരകയറി. 62 ശതമാനത്തിന്റെ തിളക്കമാണ് സ്‌കൂള്‍ നേടിയത്.ശാസ്ത്രവിഷയത്തില്‍ 23ല്‍ 14 കുട്ടികളെയും കോമേഴ്‌സില്‍ 59ല്‍ 46 കുട്ടികളെയും ഹ്യുമാനിറ്റീസില്‍ 42ല്‍ 17 വിദ്യാര്‍ഥികളെയും വിജയിപ്പിച്ചെടുത്താണ് ഇത്തവണ ശരാശരിക്കും മുകളില്‍ വിജയം നേടിയത്. ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് വിജയം കുറവ്. ആകെ പരീക്ഷക്കിരുന്ന124 കുട്ടികളില്‍ 77 പേരാണ് വിജയിച്ചത്.അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുറവും സ്ഥിരം അധ്യാപകരില്ലാത്തതുമാണ് കഴിഞ്ഞവര്‍ഷം കനത്ത പരാജയമുണ്ടാകാന്‍ കാരണമെന്ന് പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഇപ്പോഴും സൗകര്യങ്ങളില്‍ മാറ്റമില്ലെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചാണ് ഇത്തവണത്തെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

പുതിക്കിപ്പണിത രിഫായി മസ്ജിദ് ഉദ്ഘാടനം ചെയ്തു

on May 12, 2010

ചിത്താരി: ചിത്താരിയില്‍ പുതിക്കിപ്പണിത രിഫായി മസ്ജിദ് ഉദ്ഘാടനം മെയ് 12 ന് (ബുധനാഴ്ച്ച) അസര്‍ നിസ്കാരനന്തരം കാഞ്ഞങ്ങാട് സംയുക്ത ജമാ​‍ അത്ത് ഖാസി അസയ്യദ് ജിഫ്രി മുത്തുക്കൊയ തങ്ങള്‍ നിര്‍വഹിച്ചു.
പരിപാടിക്കിടെ കമ്മറ്റിയുടെ ക്ഷണമില്ലാതെ പ്രസംഗിക്കാന്‍ എഴുന്നേറ്റ ബഷീര്‍ ബെള്ളിക്കോത്തിനെ നാട്ടുകാര്‍ ചൊദ്യം ചെയ്തു. പരിപാടി കയ്യാങ്കളിയിലെത്തിയതിനാല്‍ ബഷീര്‍ ബെള്ളിക്കോത്തി പ്രസംഗം നിര്‍ത്തി പരിപാടി പിരിച്ചുവിട്ടു.

ഖാസി പോസൊട്ട് തങ്ങളെ രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ചു

on

ഹൊസങ്കടി: മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് കര്‍മ്മ ഭൂമിയായ പോസൊട്ട് മള്ഹറില്‍ വെച്ച് ആദരിക്കുകയും, രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ച് തലപ്പാവണിയീക്കുകയും ചെയ്തു. ഖാസിമാരുടെ ഖാസിയാണ് പോസൊട്ട് തങ്ങളെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു.ചടങ്ങില്‍ മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, ഹസ്സന്‍ കുഞ്ഞി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, അബ്ദുസ്സമദ് മുസ്ലിയാര്‍, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ കുണിയ, ഉസ്മാന്‍ മെയ്സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മെട്രോ മുഹമ്മദ് ഹാജിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു

on

കാഞ്ഞങ്ങാട്: പ്രമുഖ ഗള്‍ഫ് വ്യവസായിയും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവുമായ മെട്രോ മുഹമ്മദ് ഹാജിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മെട്രോ മുഹമ്മദ് ഹാജിക്ക് കെ.എസ്.ടി.യു ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം സമ്മാനിച്ചത്. ചടങ്ങില്‍ സി.ടി.അഹമ്മദലി എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.

മതസ്വാതന്ത്ര്യം നിശേധിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണം: S.S.F

on May 7, 2010

ചിത്താരി: ആലപ്പുഴ ജില്ലയില്‍ ക്രിസ്തീയ മാനേജ്മെന്റിന്റെ കീഴില്‍പ്രവ്ര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ശിരോവസ്ത്രം ധരിച്ച്വന്നതിന്റെ പേരില്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനിയെ ടി.സി.നല്‍കിസ്കൂളില്‍നിന്നും പറഞ്ഞുവിട്ട് മതസ്വാതന്ത്ര്യം നിശേധിക്കുന്ന സമീപനംസ്വീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്‍ചിത്താരി അബ്ദുല്ല സ അദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.എസ്.എഫ് സൗത്ത്ചിത്താരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.ഇത്തരം സ്ഥാപനങ്ങള്‍കൊണ്ട് കുട്ടികളില്‍ പരസ്പരം വിദ്വേശവുംഅരക്ഷിതാവസ്ഥയും ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ, ഇത് കാലങ്ങളായി നാംസൂക്ഷിച്ച്പോകുന്ന മതേതരത്വവും മതസാഹോദര്യവും നമ്മുടെ വരും തലമുറക്ക്നഷ്ടപ്പെടുത്തിക്കളയും. ക്രിസ്തീയ മാനേജ്മെന്റിന്റെ കീഴില്‍ സംസ്ഥാനത്ത്ഒട്ടാകെ പ്രവ്ര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും സ്വീകരിച്ച് പോകുന്നസമീപനം ഇതാണ്, അതുകൊണ്ട് ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ കണ്ടെത്തി അംഗീകാരംറദ്ദ്ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്മെന്റ്തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഖാജ ഹംസ, അഷറഫ് തായല്‍, ഹാറൂണ്‍ചിത്താരി, ജാഫര്‍ ബടക്കന്‍, മജീദ്.ഏ.കെ, ഹബീബ് ചിത്താരി, സമദ്, അക് ബര്‍,ജുനൈദ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാസര്‍കോടിന്‌ അഭിമാനമായി ഫര്‍സീന്‍ മൂസക്കുഞ്ഞി ബഹിരാകാശ പരിശീലനത്തിന്‌ അമേരിക്കയിലേക്ക്‌

on

കാസര്‍ഗോഡ്‌: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിന്‌ മലയാളി വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെന്റ്‌ ജോണ്‍സ്‌ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും കാസര്‍കോട്‌ സ്വദേശിയുമായ ഫര്‍സീന്‍ മൂസക്കുഞ്ഞിയാണ്‌ അമേരിക്കയിലെ നാസയുടെ ആസ്ഥാനമായ ഹൂസ്റ്റണിലുളള കെന്നഡിസ്‌പേസ്‌ സെന്ററിലേക്ക്‌ രണ്ടാഴ്‌ചത്തെ പരിശീലനത്തിന്‌ പോകുന്നത്‌. ഇന്ത്യയും അമേരിക്കയും തമ്മില്‍ ബഹിരാകാശ ഗവേഷണരംഗത്ത്‌ വര്‍ദ്ധിച്ചുവരുന്ന പരസ്‌പര സഹകരണത്തിന്റെയും, പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടേയും ഭാഗമായിട്ടാണ്‌ ഇന്ത്യയില്‍ നിന്നുള്ള സ്‌പെഷ്യല്‍ സ്റ്റുഡന്‍സ്‌ ഗ്രൂപ്പിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌.
23 പേരുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്‌ ഫര്‍സീന്‍. സ്‌പെഷ്യല്‍ ഗ്രൂപ്പിലെ ഏക മലയാളി വിദ്യാര്‍ത്ഥികൂടിയാണ്‌ ഈ പതിനാലുകാരന്‍. നാസകേന്ദ്രത്തില്‍ രണ്ടാഴ്‌ചക്കാലം ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട തീവ്രപരിശീലനം ഇതിലൂടെ ഫര്‍സീന്‌ ലഭിക്കും. കുട്ടികളില്‍ ബഹിരാകാശ പഠന ഗവേഷണ ആഭിമുഖ്യം വളര്‍ത്തുന്നതിനും ഭാവി ബഹിരാകാശ യാത്രികരെ (ആസ്‌ട്രോണേഴ്‌സ്‌) വാര്‍ത്തെടുക്കുന്നതിനുമുള്ള ആദ്യപടിയാണ്‌ ഈ പരീശീലനം. ഇതില്‍ മികവ്‌ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കെണ്ടെത്തി ദീര്‍ഘകാല പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാനും ഭാവിയില്‍ ഇവരെ ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും ബഹിരാകാശ ശാസ്‌ത്രജ്ഞരാക്കി അയക്കുന്നതിനും പദ്ധതിയിട്ട്‌ അമേരിക്കയിലെ അറ്റ്‌ലാന്റിസ്‌ സ്‌പേസ്‌ സ്‌കൂളാണ്‌ ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്‌.
നാസകേന്ദ്രത്തിലെ രണ്ടാഴ്‌ചക്കാലം റോക്കറ്റ്‌ നിര്‍മ്മാണ സാങ്കേതിക വിദ്യ സ്വയത്തമാക്കല്‍ ബഹിരാകാശ പേടക (സ്‌പേസ്‌ ഷട്ടില്‍) നിര്‍മ്മാണം, വിവിധതരം റോക്കറ്റുകളുടെ മോഡലുകള്‍ നിര്‍മ്മിക്കല്‍, ബഹിരാകാശ സഞ്ചാരികളും ശാസ്‌ത്രജ്ഞന്‍മാരുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി വിവിധ സെഷനുകള്‍ പരിശീലനത്തിലുണ്ട്‌ കൂടാതെ വിഖ്യാതമായ റോക്കറ്റ്‌ ടണല്‍, ഓസ്‌ട്രോണൈറ്റ്‌ ഹോളോ ഫേം, ചന്ദ്രനില്‍ ആദ്യമിറങ്ങിയ അപ്പോളോ11 എന്നിവ സന്ദര്‍ശിക്കാനും ബഹിരാകാശരംഗത്തെ ഇതിഹാസമായ നീല്‍ ആംസ്‌ട്രോങ്‌ ഉള്‍പ്പെടെയുള്ള ശാസ്‌ത്ര പ്രതിഭകളോടൊത്ത്‌ സഹവാസത്തിനും അവസരമുണ്ട്‌.
ഇന്ത്യയില്‍നിന്നുള്ള സ്‌റ്റൂഡന്‍സ്‌ ഗ്രൂപ്പ്‌ മെയ്‌ 9 നാണ്‌ ചെന്നൈയില്‍ നിന്നും ഹൂസ്റ്റണിലേക്ക്‌ യാത്രതിരിക്കുന്നത്‌. ശാസ്‌ത്ര ഗവേഷണ പഠനത്തില്‍ പാടവം തെളിയിച്ച കുട്ടികള്‍ ഉള്‍പ്പെടുന്ന നാസ സംഘത്തില്‍ പ്രവേശനം ലഭിച്ച ഫര്‍സീന്‍ കാസര്‍കോടിന്റെ സന്തതിയായ ലോകപ്രശസ്‌ത ഹ്യദയശസ്‌ത്രക്രിയാ വിദഗ്‌ധന്‍ ഡോ: എം.കെ. മൂസക്കുഞ്ഞിയുടെ മകനാണ്‌. ഗ്ലാസ്‌ പെയിന്റിങ്‌, റോളര്‍ സ്‌കേറ്റിങ്‌, സ്‌കൂള്‍ ലെവല്‍ ഫുട്‌ബോള്‍ എന്നിവയില്‍ ഫര്‍സീന്‍ നേരത്തെ കഴിവു തെളിയിച്ചിട്ടുണ്ട്‌. ഫര്‍സീന്റെ കരവിരുതില്‍ രൂപപ്പെടുത്തിയ മ്യൂറല്‍ പെയിന്റിങ്ങുകളുടേയും ഗ്ലാസ്‌ പെയിന്റിങ്ങുകളുടേയും പ്രദര്‍ശനം 2008 ഏപ്രില്‍ മാസത്തില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്നിരുന്നു. ജമീലയാണ്‌ ഫര്‍സീന്റെ മാതാവ്‌. നുസ, റഹന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. പരേതനായ ബള്ളൂര്‍ ഇബ്രാഹിംകുഞ്ഞി ഹാജി, മീത്തിരി മുഹമ്മദ്‌ ഹാജി എന്നിവരുടെ പേരമകനാണ്‌ കാസര്‍കോടിന്റെ നാമം ആദ്യമായി നാസയിലെത്തിക്കുന്ന ഈ

കാസറഗോഡിനു ആത്മീയ നേതൃത്വം പൊസോട്ട് തങ്ങള്‍ ഖാസിയായി ചുമതലയേറ്റു

on May 6, 2010

കാസറഗോഡ് : : നൂറുകണക്കിന് പണ്ഡിതരും സയ്യിദുമാരും അണിനിരന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല് ജമാഅത്തുകളുടെ ഖാസിയായി ചുമതലയേറ്റു. മുഹിമ്മാത്തില്‍ അഹ്ദല്‍ മഖാമില്‍ നടന്ന സിയാറത്തിന് സയ്യിദ് ഹസ്സന്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളെ കുമ്പളയിലേക്ക് ആനയിച്ചത്. ഷിറിയ എം. ആലിക്കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ബൈഅത്ത് സമ്മേളനം തുടങ്ങി. ആലിക്കുഞ്ഞി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ തലപ്പാവണിയിച്ചു. ആലംപാടി എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ഷാളണിയിച്ചു. സയ്യിദ് ഹസ്സന്‍ അഹദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് ആശീര്‍വാദം നേര്‍ന്നു. എ.കെ.അബ്ദുള്‍ റഹ്മാന്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, കെ.പി.ഹുസൈന്‍ സഅദി, അബ്ദുല്‍ഖാദിര്‍ ദാരിമി മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ചിത്താരി അബ്ദുല്ല ഹാജി, മുനീര്‍ ബാഖവി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കൊല്ലമ്പാടി അബ്ദുള്‍ ഖാദിര്‍ സഅദി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, കെ.എസ്.എം. പയോട്ട, എ.ബി.മൊയ്തു സഅദി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും എം.അന്തൂഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു. .

രാഹുല്‍ ഗാന്ധി മെയ് പത്തിന് കാഞ്ഞങ്ങാട്ട്

on

കാഞ്ഞങ്ങാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മെയ് പത്തിന് കാഞ്ഞങ്ങാട്ടെത്തും. ഇരിയണ്ണിയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന അമ്പത് വീതം യൂത്ത് ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക യോഗത്തിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന് ജില്ലയില്‍ മൊത്തം അഞ്ച് നിയോജകമണ്ഡലങ്ങളാണുള്ളത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള തമിഴ്‌നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മണികണ്ഠന്‍ തയ്യാറാക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് രാഹുല്‍ ഗാന്ധി സംബന്ധിക്കുന്ന യോഗത്തിലേക്കുള്ള പ്രതിനിധികളെ കണ്ടെത്തുക. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള കമാന്‍ഡോകള്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടും, കാഞ്ഞങ്ങാടും എത്തി രഹസ്യ പരിശോധന നടത്തി മടങ്ങിയിരുന്നു.

ജാസിമിന്റെ മരണവാര്‍ത്ത വിശ്ര്വസിക്കനാവാതെ കൂട്ടുകാര്‍. ; മഖാമില്‍ പ്രത്യേക പ്രാര്‍ഥന

on

കാഞ്ഞങ്ങാട്: അബുദാബിയില്‍ കുത്തേറ്റുമരിച്ച ജാസിമിന്റെ സുഹൃത്തുക്കള്‍ കൊവ്വല്‍ പള്ളിയിലെ ജുമാമസ്ജിദിലെ മഖാമില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. നല്ലൊരു സുഹൃദ്‌വലയം തന്നെ ജാസിമിന് കൊവ്വല്‍പള്ളിയില്‍ ഉണ്ടായിരുന്നു. മരണവാര്‍ത്ത ഇപ്പോഴും സുഹൃത്തുക്കള്‍ വിശ്വസിക്കുന്നില്ല. ഞെട്ടലോടെ ശ്രവിച്ച പ്രിയ കൂട്ടുകാരന്റെ വിയോഗം കനത്ത ആഘാതമാണ് സുഹൃത്തുക്കള്‍ക്ക് ഉണ്ടാക്കിയത്. കാസിമിന്റെ ഉറ്റ സുഹൃത്തുക്കളായ റഹീം, ഫൈസല്‍, നസീര്‍, ബഷീര്‍ എന്നിവരെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്കും കഴിയുന്നില്ല. .മരണവാര്‍ത്ത കാട്ടുതീ പോലെ പടരുമ്പോഴും അക്കാര്യം ജാസിമിന്റെ ഉമ്മ മുംതാസിനെ അറിയിച്ചിട്ടില്ല. അടുത്തതവണ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വിവാഹം കഴിക്കണമെന്ന് ജാസിം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. രണ്ടുമാസം മുമ്പ് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് യാത്രയാക്കാന്‍ പോകുമ്പോള്‍ കൂട്ടുകാരായ ഫൈസല്‍, റഹീം, നസീം എന്നിവരോടാണ് ജാസിം വിവാഹ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതില്‍ റഹീം കഴിഞ്ഞ ദിവസം കുവൈത്തില്‍ പോയി. ജാസിം മരിച്ചതറിഞ്ഞ് നാട്ടിലേക്ക് വരുന്നു എന്നാണ് റഹീം സുഹൃത്തുക്കളെ അറിയിച്ചിട്ടുള്ളത്.

ചിത്താരി കടപ്പുറത്ത് കുടിവെള്ളമെത്തിക്കണം

on May 2, 2010

കാഞ്ഞങ്ങാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ ചിത്താരി കടപ്പുറത്ത് ശുദ്ധജല പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് മാവുങ്കാല്‍ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.വിനോദന്‍ അധ്യക്ഷനായി. ഗദ്ദാഫി മൂലക്കണം, ദാമോദരന്‍ കൊളവയല്‍, ചന്ദ്രന്‍ കല്ലിങ്കാല്‍.പി.വി.സുരേഷ് എം.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മനീഷ് സി.കെ.സ്വാഗതം പറഞ്ഞു.കല്ലിങ്കാല്‍: അജാനൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയോഗം കല്ലിങ്കാലില്‍ നടന്നു. മണ്ഡലം പ്രസിഡണ്ട് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.നാരായണന്‍ അധ്യക്ഷനായി.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com