മിഅറജ് ദിനം ജൂലായ് 10ന്

on Jun 29, 2010

കോഴിക്കോട്: റജബ് 27 ജൂലായ് 10 ശനിയാഴ്ചയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.മുത്ത്‌ നബി മുഹമ്മദ്‌ മുസ്‌തഫ(സ) യുടെ ആകാശാരോഹണത്തിന്‌ സ്‌മരണകള്‍ ഉണര്‍ത്തുന്ന പുണ്യദിനമാണ്‌ റജബ്‌ 27 ലെ മിഹ്‌റാജ്‌ ദിനം. ഈ ദിവസത്തിന്റെ പകലില്‍ നോമ്പ്‌ പിടിക്കല്‍ സുന്നത്താണ്‌. ഈ നോമ്പിന്‌ 60 മാസത്തെ നോമ്പിന്റെ പുണ്യമുണ്ടെന്ന്‌ അബൂമൂസല്‍ മദനിയുടെ ഫളാഇല്ലലുല്ലയാലി എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

റോട്ടറി ക്ലബ്ബിന്‌ വിപുലമായ സേവന പദ്ധതി

on Jun 27, 2010

കാഞ്ഞങ്ങാട്‌: തമിഴ്‌നാട്ടിലെയും കേരളത്തിലെയും എട്ടു ജില്ലകള്‍ അടങ്ങുന്ന റോട്ടറി ഡിസ്‌ട്രിക്‌ട്‌ 3202 ന്റെ കീഴില്‍ ഒരു വര്‍ഷത്തേക്കുള്ള ബ്രഹത്തായ സേവന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി റോട്ടറി ഡിസ്‌ട്രിക്‌ട്‌ അസി. ഗവര്‍ണര്‍ കെ.ആര്‍. ബല്‍രാജ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂര്‍ സ്വദേശി വി.ജി. നായനാര്‍ ഞായറാഴ്‌ച പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും.
പിന്നോക്ക നില്‍ക്കുന്ന വിദ്യാലയങ്ങള്‍ക്ക്‌ കുടിവെള്ളം, ടോയ്‌ലെറ്റ്‌ സൗകര്യം, പുസ്‌തകം, കമ്പ്യൂട്ടര്‍, എട്ടാം ക്ലാസില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ സൈക്കിള്‍ എന്നിവ നല്‍കും. ഉന്നത വിജയം കരസ്ഥമാക്കിയ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള 50 കുട്ടികള്‍ക്ക്‌ തമിഴ്‌ നാട്ടിലെ പാര്‍ക്ക്‌ എഞ്ചിനിയറിംഗ്‌ കോളജില്‍ വര്‍ഷംതോറും സൗജന്യമായി പഠന സൗകര്യം ഏര്‍പ്പെടുത്തും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയും മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുകയും സ്‌കൂള്‍-കോളജ്‌ തലങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
50 മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ കൊതുകവലകള്‍ നല്‍കും. കൊതുകു നിവാരണ പദ്ധതി, പൊതുജനങ്ങള്‍ക്ക്‌ ശുദ്ധജല വിതരണം, ബസ്‌ ഷെല്‍ട്ടറുകള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്‌ സ്‌മാരകങ്ങള്‍, സൗജന്യ നിയമ സഹായം, പാവപ്പെട്ടവര്‍ക്ക്‌ സമൂഹ വിവാഹം, വിവിധ ആരോഗ്യ ക്യാമ്പുകള്‍, മാരകരോഗം ബാധിച്ചവരെ സംരക്ഷിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ വിശ്രമ കേന്ദ്രങ്ങള്‍, കലാകായിക മേഖലയില്‍ പ്രോത്സാഹനം എന്നിവയും ക്ലബ്ബിന്റെ പരിപാടികളാണ്‌. മുച്ചിറി വിമുക്ത റോട്ടറി ജില്ല എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്‌ മംഗലാപുരം ഫേസ്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ സൗജന്യ ശസ്‌ത്രക്രിയകള്‍ ചെയ്‌തുകൊടുക്കുമെന്നും ബല്‍രാജ്‌ അറിയിച്ചു.
വിവിധ ക്ലബ്ബുകളിലെ ഭാരവാഹികളായ അഡ്വ. വിശാല്‍ കുമാര്‍, അജയ്‌ നമ്പ്യാര്‍, ഡോ. ജയപ്രകാശ്‌ ഉപാദ്ധ്യായ, വി. കൃഷ്‌ണന്‍ മാസ്റ്റര്‍, കെ. ദാമോദരന്‍, രാമചന്ദ്രന്‍, വിനോദ്‌ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

അതിഞ്ഞാല്‍ യൂത്ത് ലീഗ് യൂണിഫോമും ബാഗും വിതരണം ചെയ്തു

on Jun 25, 2010

കാഞ്ഞങ്ങാട്: അബൂദാബി കെ.എം.സി.സിയുടെയും അതിഞ്ഞാല്‍ മേഘല മുസ്ലീം യൂത്ത് ലീഗിന്റെയും ആഭിമുഖ്യത്തില്‍ അജാനൂര്‍ ഗവ:എല്‍.പി.സ്കൂളിലെ 33 കുട്ടികള്‍ക്കുള്ള യൂണിഫോമും ബാഗും മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രൊ മുഹമ്മദ് ഹാജി വിതരണം ചെയ്യുന്നു.

ഡോ. അഹമദ് അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം. ആയിരങ്ങളുടെ അന്ത്യോപചാരം

on Jun 24, 2010

ഡോ. അരിമല ആതുരസേവനരംഗത്തെ നിറസാന്നിദ്ധ്യം
കാഞ്ഞങ്ങാട്: ഡോ. എം. എ അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാട്ടെ ആതുരസേവന മേഖലയ്ക്ക് കനത്ത നഷ്ടമായി. 1959ല്‍ കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ആരംഭിച്ച ഡോ. അഹമ്മദ് പ്രഗത്ഭനായ ഗൈനക്കോളജിസ്റ്റായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി വീടുകളില്‍ ചെന്നുവരെ പ്രസവശുശ്രൂഷ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹ്യ- വിദ്യാഭ്യാസ രംഗത്തും അഹമ്മദ് പ്രവര്‍ത്തിച്ചു. മുസ്ലിം അനാഥരുടെ സംരക്ഷണത്തിനായുള്ള യത്തീംഖാന ഉണ്ടാക്കുന്നതിന് മുന്നിട്ടുപ്രവര്‍ത്തിച്ചത് ഡോ. അഹമ്മദ് ആയിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. കാഞ്ഞങ്ങാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്നിവ സ്ഥാപിക്കുന്നതിലും സാംസ്കാരിക സംഘടനയായ വിജ്ഞാന വേദിയുടെ രൂപീകരണത്തിലും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. കോട്ടച്ചേരിയിലായിരുന്നു ദീര്‍ഘകാലം അരിമല ക്ളിനിക് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വിപുലമായ സൌകര്യത്തോടെ ആശുപത്രി ആരംഭിച്ചു. നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. സര്‍വ്വകക്ഷി അനുശോചനയോഗവും ചേര്‍ന്നു. കോട്ടച്ചേരി മുബാറക്‌ മസ്‌ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന്‌ എം.സി.മുഹമ്മദ്‌ അക്‌ബര്‍ നേതൃത്വം നല്‍കി. ഓര്‍ഫനേജ്‌ ഐ.ടി.സി ഹാളില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ യതീംഖാന പ്രസിഡന്റ്‌ എം.എ ഹമീദ്‌ ഹാജി അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഹമീദലി ഷംനാട്‌, മുന്‍ എം.എല്‍.എ, എ.കെ.പുരുഷോത്തമന്‍, നഗരസഭാ ചെയര്‍മാന്‍ എന്‍. എ.ഖാലിദ്‌, കല്ലട്ര മാഹിന്‍ഹാജി, എം.സി.ജോസ്‌, എ.വി.രാമകൃഷ്‌ണന്‍, എസ്‌.കെ.കുട്ടന്‍, പി.മുഹമ്മദ്‌ കുഞ്ഞിമാസ്‌റ്റര്‍, ടി. മുഹമ്മദ്‌ അസ്‌ലം, ബഷീര്‍ വെള്ളിക്കോത്ത്‌, ഡോ. ഖാദര്‍ മാങ്ങാട്‌, ഹമീദ്‌ ഹാജി, സി. മുഹമ്മദ്‌ കുഞ്ഞി, പി.കെ. രാമന്‍, സി.വി. നാരായണന്‍, എന്‍. മാധവന്‍ മാസ്‌റ്റര്‍, എം.എം. അഷ്‌റഫ്‌, സി. യൂസുഫ്‌ഹാജി, വി. കൃഷ്‌ണന്‍ മാസ്‌റ്റര്‍, കെ.വി. അബ്‌ദുറഹ്‌മാന്‍ ഹാജി, പി.എം കുഞ്ഞബ്‌ദുല്ല ഹാജി, ഫാന്‍സി മുഹമ്മദ്‌ കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. യതീംഖാന ജനറല്‍ സിക്രട്ടറി പി.കെ.അബ്‌ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. പി അബ്‌ദുല്‍ ഖാദര്‍ മൗലവി ഷാര്‍ജ പ്രാര്‍ത്ഥന നടത്തി. പരേതനോടുള്ള ആദരസൂചകമായി കാഞ്ഞങ്ങാട്ട് ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ ഹര്‍ത്താലും ആചരിച്ചു.


പള്ളിക്കര കടപ്പുറത്ത്‌ സ്രാവ്‌ ചാകര

on Jun 23, 2010

ബേക്കല്‍: വറുതിയുടെ നാളുകളിലേക്ക്‌ നീങ്ങുന്ന മത്സ്യതൊഴിലാളികള്‍ക്ക്‌ പ്രതീക്ഷ നല്‍കി കാഞ്ഞങ്ങാട്‌ പള്ളിക്കരയില്‍ സ്രാവ്‌ ചാകര. മൂന്ന്‌ തോണികളില്‍ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ക്കാണ്‌ ഒരു ക്വിന്ററിലധികം തൂക്കമുള്ള 10 ഓളം സ്രാവുകള്‍ ലഭിച്ചത്‌. പള്ളിക്കര കടലോരത്ത്‌ സ്രാവ്‌ ചാകര കാണാന്‍ നൂറുകണക്കിന്‌ ആളുകള്‍ തടിച്ച്‌ കൂടി. കാലവര്‍ഷം വഴിമാറിയപ്പോള്‍ വറുതിയുടെ നാളുകള്‍ തികയ്‌ക്കാന്‍ കാത്തിരിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക്‌ സ്രാവ്‌ ലഭിച്ചത്‌ ഏറെ ആശ്വാസമായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 21 സ്രാവുകള്‍ ലഭിച്ചിരുന്നു. മത്സ്യ വ്യാപാരി എം.യു. അബ്ദുല്‍ റഹ്മാന്റെ തോണിയില്‍ പോയ മത്സ്യതൊഴിലാളികള്‍ക്കാണ്‌ സ്രാവ്‌ ലഭിച്ചത്‌.

കാഞ്ഞങ്ങാട്‌ അരിമല ഹോസ്‌പിറ്റല്‍ ഉടമ ഡോ: എം.എ. അഹ്‌മദ്‌ നിര്യാതനായി

on

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ടെ അരിമല ഹോസ്‌പിറ്റല്‍ ഉടമയും ആദ്യകാല ഡോക്‌ടറും പൗരപ്രമുഖകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ. എം.എ. അഹ്‌മദ്‌ (75) നിര്യാതനായി. ഇന്നു രാവിലെ ആറുമണിക്ക്‌ സ്വവസതിയില്‍വെച്ചാണ്‌ അന്ത്യം. കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ രംഗത്ത്‌ മാതൃകാപരമായ സംഭാവനകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. കഞ്ഞങ്ങാട്‌ മുസ്‌ലിം യതീംഖാന, ഇഖ്‌ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ സ്ഥാപകനേതാക്കളിലൊരാളും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു. സമൂഹത്തിലെ നിര്‍ധന രോഗികള്‍ക്കും അവശതയനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്കും എന്നും ആശ്രയമായിരുന്നു. ഭാര്യ: ഫാത്തിമ (ഉള്ളാള്‍). മക്കള്‍: ഡോ. അബ്‌ദുല്‍ അസീസ്‌ (അരിമല ഹോസ്‌പിറ്റല്‍), ഡോ. മുഹമ്മദ്‌ അഫ്‌സല്‍ (കെയര്‍വെല്‍ ഹോസ്‌പിറ്റല്‍), ആയിഷ നസീറ. മരുമക്കള്‍: റഷീദ്‌, ഡോ. ഷമീമ അസീസ്‌, ഷമീന അഫ്‌സല്‍. കാഞ്ഞങ്ങാട്‌ മുബാറക്‌ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ വൈകിട്ട്‌ ഖബറടക്കും.

കാഞ്ഞങ്ങാട്ട് ടൌണ്‍ മുസ്ലിം ലീഗിന് പുതിയ ഓഫീസ് തുറന്നു

on Jun 22, 2010

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന് കാഞ്ഞങ്ങാട്ട് പുതിയ ഓഫീസ് തുറന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ടി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കോട്ടച്ചേരിയിലാണ് ലീഗിന്റെ പുതിയ മണ്ഡലം ആസ്ഥാനം. പരിപാടിയില്‍ നൂറുകണക്കിന് ലീഗ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

SSF 30 ആം വാര്‍ഷിക സമ്മേളനം ഫസല്‍ കൊയമ്മ തങ്ങാള്‍ ഉള്ളാള്‍ (കുറാ തങ്ങള്‍‍) നേത്രത്വം നല്‍കി

on Jun 21, 2010


ഇസ്ലാമിക പാരമ്പര്യത്തിലും ചിട്ടയിലും ജീവിക്കുന്ന മുസ്ലിംസ്ത്രീകളെ രാഷ്ട്രീയ സാമൂഹ്യ സേവനത്തിന്റെയും പഞ്ചായത്ത് മുനിസിപ്പല്‍തെരഞ്ഞെടുപ്പുക്ളില്‍ കൊണ്ടുവന്ന അമ്പത് ശതമാനം സംവരണത്തിന്റെയുംമറവില്‍ രാഷ്ട്രീയ, പൊതുരംഗത്ത് തള്ളിവിടുന്നത് കരുതിയിരിക്കണമെന്നുംഇത്തരം സംവരനങ്ങള്‍ വേണ്ടെന്ന്‍ വെക്കാന്‍ മുസ്ലിം വനിതകള്‍തയ്യാറാകണമെന്നും സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറാ തങ്ങള്‍പ്രസ്താവിച്ചു. എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാംവാര്‍ഷീകത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദിഖ്ര്‍ ദുആ മജ്ലിസിന്‍നേത്രത്വം നല്‍കി സംസാരിക്കുകയായിരുന്നു കുറാതങ്ങള്‍. എസ്.വൈ.എസ് മേഖലാസെക്രട്ടറി ചിത്താരി അബ്ദുല്ല സ അദിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ്ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അഷ് റഫി ' മജ് ലിസ് 2010' ഉദ്ഘാടനംചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി പടപ്പയങ്ങാട് മുഖ്യപ്രഭാഷണം നടത്തി.നിര്‍ധനരുടെ രോഗ ചികിത്സക്കും മറ്റും എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റിഏര്‍പ്പെടുത്തിയ ധനസഹായം എസ്.വൈ,എസ് ജില്ല ട്രഷറര്‍ ചിത്താരി അബ്ദുല്ലഹാജി വിതരണം ചെയ്തു. സയ്യദ് ജബ്ബാര്‍ തങ്ങള്‍ ചട്ടഞ്ചാല്‍ , മൂസ സ അദി,മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് ക്ളായിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.അഷ് റഫ് തായല്‍ സ്വാഗതവും ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.


അതിഞ്ഞാല്‍-കോട്ടച്ചേരി റോഡില്‍ ദുരിതയാത്ര

on

അജാനൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന അതിഞ്ഞാല്‍-കോട്ടച്ചേരി റോഡില്‍ ഗതാഗതം ദുസഹമായി. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയില്‍ അതിഞ്ഞാല്‍ മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള്ള റോഡിലെ തകര്‍ന്ന കുഴികളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി മാറിയത്.ജൂണ്‍ ആദ്യവാരത്തില്‍ ടാറിങ് നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞ് കരിങ്കല്ല് മെറ്റലുകള്‍ ഇളകിയ നിലയിലാണുള്ളത്. മഴ പെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയും അപകടസാധ്യതയേറുകയും ചെയ്യുന്നു. കഴിഞ്ഞദിവസം രാത്രി മൂന്ന് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഇഖ്ബാല്‍ ജങ്ഷനില്‍ കുഴികളില്‍ വീണ് നിയന്ത്രണംവിട്ടെങ്കിലും ഭാഗ്യംകൊണ്ട് മറിയാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി അപകടത്തില്‍പെട്ടിരുന്നു.നോര്‍ത്ത് കോട്ടച്ചേരി, ഇഖ്ബാല്‍ ജങ്ഷന്‍, പത്മ ജങ്ഷന്‍ എന്നിവിടങ്ങളിലും അജാനൂര്‍ തെക്കേപ്പുറത്തുമാണ് അപകടകരമായ രീതിയില്‍ റോഡ് തകര്‍ന്നിരിക്കുന്നത്.

കുശാല്‍നഗറില്‍ മേല്‍പ്പാലം നിര്‍മ്മിക്കണം

on

കാഞ്ഞങ്ങാട്: നഗരസഭയുടെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന പുഞ്ചാവി, കല്ലൂരാവി, കുശാല്‍നഗര്‍, ഒഴിഞ്ഞവളപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജനങ്ങളും വാഹനങ്ങളും കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റില്‍ എത്രയും പെട്ടെന്ന് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് നിത്യാനന്ദ സാംസ്കാരികവേദി ആവശ്യപ്പെട്ടു.

കുവൈത്തില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ഇനി നാട്ടില്‍ പരീക്ഷ

on

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍വിസ ലഭിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ സ്വന്തം രാജ്യത്തുവെച്ചു തന്നെ തൊഴില്‍ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള പരിശോധന നേരിടുകയും സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും വേണമെന്നാണ് നിയമം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ഇതു വിനയായേക്കും. രാജ്യത്തെ തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് പുതിയ രീതിയെന്നാണ് അധികൃതരുടെ വിശദീകരണം. സ്വദേശത്തുവെച്ചു നടക്കുന്ന പരീക്ഷയില്‍ ജയിച്ചു വരുന്നവര്‍ കുവൈത്തില്‍ വീണ്ടും പരീക്ഷയെ നേരിടണം. ഗവണ്‍മെന്റ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. കുവൈത്ത് പ്രൊഫഷന്‍സ് ഓര്‍ഗനൈസേഷനാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. രാജ്യത്ത് തൊഴില്‍ മേഖലയിലേക്കു വരുന്നവരുടെ യോഗ്യതയും മികവും ഉറപ്പു വരുത്തുന്നതിന് പുതിയ രീതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതതു രാജ്യത്തെ ഗവണ്‍മെന്റുകളുമായി സഹകരിച്ച് നടത്തുന്ന പരീക്ഷകള്‍ക്ക് കുവൈത്ത് എംബസികളാണ് മേല്‍നോട്ടം വഹിക്കുക. സാമൂഹികക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി പുതിയ രീതി നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ചും അതിനായി അവലംബിക്കാവുന്ന മാര്‍ഗങ്ങള്‍ സംബന്ധിച്ചും പല തവണ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് പ്രൊഫഷന്‍സ് ഓര്‍ഗനൈസേഷന്‍സ് മേധാവി ഹമൂദ് അല്‍ മദഫ് പറഞ്ഞു. തൊഴില്‍ മന്ത്രാലയവുമായും റിക്രൂട്ടിംഗ് സ്ഥാപനങ്ങളുമായും ചര്‍ച്ച ചെയ്തു ധാരണയിലെത്തിയിട്ടുണ്ട്. മതിയായ യോഗ്യതയില്ലാത്ത തൊഴിലാളികളെ നിയോഗിക്കുന്നതില്‍നിന്നും തൊഴിലുടമകളെ തടയുന്നതിനൊപ്പം രാജ്യത്തെ തൊഴില്‍ വിപണിയുടെ മികവു ഉറപ്പു വരുത്തുന്നതിനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ ആറു ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ ജോലി ചെയ്തു വരുന്നത്. കുവൈത്തില്‍ ഏറ്റവും കൂടുതലുള്ള വിദേശ സമൂഹവും ഇന്ത്യക്കാരാണ്. പുതിയ നിയമം തൊഴില്‍ സുരക്ഷിതത്വം നല്‍കുന്നുവെങ്കിലും കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് പുതിയ നിയമം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനിടയാക്കും

കാഞ്ഞങ്ങാട് വികസന സമിതിയോഗം ഇന്ന്

on

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കാഞ്ഞങ്ങാട് വികസന വേദി നേതൃത്വത്തില്‍ തിങ്കളാഴ്ച നാല് മണിക്ക് യോഗം ചേരും. കാഞ്ഞങ്ങാട് മുസ്‌ലിം ഒര്‍ഫനേജില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും സംബന്ധിക്കുമെന്ന് പ്രസിഡന്റ് കെ.സി. ഭാസ്‌കരന്‍ അറിയിച്ചു

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം: മുസ്‌ലിംലീഗ് സമരത്തിലേക്ക്

on

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാഞ്ഞങ്ങാട് നഗരത്തിലെയും അജാനൂര്‍ ഗ്രാമപഞ്ചായത്തിലെയും നല്ലൊരുഭാഗം ജനങ്ങള്‍ക്ക് ഗതാഗത കുരുക്കില്‍പെടാതെ നഗരമധ്യത്തിലെത്താന്‍ സഹായകമാകുന്ന കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ആരോപിച്ചാണ് മുസ്‌ലിംലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സമരരംഗത്തിറങ്ങുന്നത്.പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍ മന്ത്രാലയം ഒരുകോടിരൂപ നീക്കിവെച്ചിട്ടും പാലം പണി തുടങ്ങാന്‍ കഴിഞ്ഞില്ല. ഇതിന് കാരണം സംസ്ഥാനസര്‍ക്കാര്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാലാണെന്ന് മ്‌സ്‌ലിംലീഗ് അരോപിച്ചു. തീരദേശജനതയോടുള്ള വെല്ലുവിളിയാണ് ഈ അവഗണനയിലൂടെ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രസിഡന്റ് ടി. അബൂബക്കര്‍ഹാജിയും സെക്രട്ടറി ബഷീര്‍വെള്ളിക്കോത്തും ആരോപിച്ചു.

പ്രശസ്ത സൂഫീ വര്യന്‍ കുറാ തങ്ങള്‍ (ഫസല്‍ തങ്ങള്‍ ഉള്ളാള്‍) 20 നു ചിത്താരിയില്‍

on Jun 19, 2010


പ്രശസ്ത സൂഫീ വര്യന്‍ കുറാ തങ്ങള്‍ (ഫസല്‍ തങ്ങള്‍ ഉള്ളാള്‍) 20 നു ചിത്താരിയില്‍


ചിത്താരി: എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാം വാര്‍ഷീകത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മജ്ലിസ് 2010 ജൂണ്‍ 20 ന് ഞായറാഴ്ച വൈകുന്നേരം പി.എ.ഉസ്താദ് നഗറില്‍ നടക്കും, കാസര്‍കോട്‌ ജില്ലാ എസ്.വൈ.എസ്.പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം നിര്‍വഹിക്കും, തുടര്‍ന്ന്‌ നടക്കുന്ന ദിഖ്ര്‍ ദുആ മജ്ലിസിന്ന്‍ പ്രശസ്ത ആത്മീയ പണ്ഡിതന്‍ സയ്യദ് ഫസല്‍ കൊയമ്മ തങ്ങള്‍ കുറാ ഉള്ളാള്‍ നേതൃത്വം നല്‍കും, അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യ പ്രഭാഷണം നടത്തും.

മല്‍സ്യത്തൊഴിലാളിയുടെ തൊണ്ടയില്‍ കുടുങ്ങിയ മല്‍സ്യത്തെ പുറത്തെടുത്തു

on Jun 17, 2010

മംഗലാപുരം: മല്‍സ്യത്തൊഴിലാളിയുടെ തൊണ്ടയില്‍ കുടുങ്ങിയ മല്‍സ്യത്തെ പുറത്തെടുത്തു. കാഞ്ഞങ്ങാട്ടെ മല്‍സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ (43) ശ്വാസനാളത്തില്‍ കുടുങ്ങിയ 13 സെ.മീറ്റര്‍ നീളമുള്ള മല്‍സ്യത്തെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. തൊണ്ടയില്‍ ദ്വാരം സൃഷ്ടിച്ചാണ് മല്‍സ്യത്തെ പുറത്തെടുത്തത്. മല്‍സ്യം പിടിച്ചശേഷം വലയില്‍നിന്ന് പുറത്തെടുത്ത് വായില്‍ കടിച്ചുപിടിച്ചപ്പോഴാണ് മല്‍സ്യം തൊണ്ടയിലൂടെ ശ്വാസനാളത്തിലെത്തിയത്.

കരിയേട്ടന്റെ ചായക്കട: പുല്ലൂര്‍കാര്‍ക്ക് ഇനി മധുരസ്മരണ

on

പുല്ലൂര്‍: ചായയും പലഹാരവും നല്കിയുള്ള കരിയേട്ടന്റെ സ്‌നേഹവായ്പ് ഇനി പുല്ലൂര്‍ ഗ്രാമങ്ങള്‍ക്ക് ഇല്ല. പ്രായാധിക്യത്താല്‍ കരിയേട്ടന്‍ കട പൂട്ടുമ്പോള്‍ ഓര്‍മയാകുന്നത് അരനൂറ്റാണ്ട് മുമ്പ് പുല്ലൂരില്‍ തുടങ്ങിയ ആദ്യ ചായക്കടകൂടിയാണ്. കാളവണ്ടിക്കാരനായി ജീവിതംതുടങ്ങിയ കരിയന്‍ ഗ്രാമത്തിലെ ആദ്യകാല അധ്യാപകനായ വി.കോമന്‍ മാസ്റ്ററുടെ മുറിയിലാണ് ആദ്യം കച്ചവടംതുടങ്ങുന്നത്. കച്ചവടം വിപുലമാക്കുന്നതിന്റെ ഭാഗമായി പിന്നീട് ചായക്കടയാക്കി. അന്ന് പുല്ലൂരില്‍ മറ്റ് കച്ചവടമുണ്ടായിരുന്നില്ലെന്ന് കരിയേട്ടന്‍ പറയുന്നു. പൊള്ളക്കടയിലെ കുഞ്ഞിക്കണ്ണന്റെ കച്ചവടം മാത്രമാണ് കൂടെയുണ്ടായത്. മറ്റ് കെട്ടിടങ്ങളൊക്കെ വരുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. തുടക്കത്തില്‍ കടലയും അവലും മാത്രമായിരുന്നു കരിയന്‍ സ്‌പെഷല്‍. സ്റ്റേറ്റ് സീഡ് ഫാം തുടങ്ങിയതോടെ എണ്ണപ്പലഹാരങ്ങളും ഉണ്ടാകാന്‍ തുടങ്ങി. ടൗണില്‍ ആദ്യമായി ബസ്സിറങ്ങുന്ന ഏതൊരാള്‍ക്കും വിളിച്ചുവരുത്തി ചായനല്കി കുശലംപറഞ്ഞ് വഴി പറഞ്ഞുകൊടുത്തേ കരിയേട്ടന്‍ യാത്രയയക്കൂ. സാധനങ്ങളുടെവില കയറിയതിനെക്കുറിച്ച് പറയുമ്പോള്‍ കരിയേട്ടന് പറയാനുള്ളത് ഇങ്ങനെ - 'രണ്ട് മുക്കാലിന് ചായകൊടുത്തകാലത്താണ് ഞാന്‍ കച്ചവടം തുടങ്ങിയത്. ഒരണക്ക് വയറ് നിറയെ ചായയും പലഹാരവും കഴിച്ചാണ് ആളുകള്‍ ഇവിടുന്ന് മടങ്ങിയത്. എല്ലാവിഭാഗം രാഷ്ട്രീയപ്രവര്‍ത്തകരും ഈ ചായപ്പീടികയിലെ സന്ദര്‍ശകരായിരുന്നു. എ.കെ.ജി. പുല്ലൂരില്‍ എത്തിയപ്പോള്‍ ചായക്കടയില്‍ വന്ന് പോയതും പി.എസ്.പി. യുടെ ശക്തികേന്ദ്രമായ പുല്ലൂരിലെ അന്നത്തെ നേതാവായിരുന്ന വക്കീല്‍ കൃഷ്ണന്‍ നായര്‍ കടയിലെ നിത്യസന്ദര്‍ശകനായിരുന്നതും പറയുമ്പോള്‍ കരിയേട്ടന്‍ വാചാലനാവും. ദീര്‍ഘനാളത്തെ ഹോട്ടല്‍ ജീവിതത്തിനിടയില്‍ ഒരാളോടുപോലും കയര്‍ത്ത് സംസാരിക്കേണ്ടി വന്നിട്ടില്ലെന്ന് ഇദ്ദേഹംപറയുന്നു. ചായക്കട വിട്ടൊഴിയുമ്പോഴും കരിയേട്ടന് തിരക്കൊഴിഞ്ഞ നേരമില്ല; മഡിയന്‍ കൂലോത്തിന്കീഴില്‍ വയലില്‍ തണ്ടാനായി ആചാരംകൊണ്ട് ഗ്രാമത്തിലെ ദേവസ്ഥാനങ്ങളിലും തറവാടുകളിലും കലശക്കാരന്റെ ചുമതലവഹിക്കുകയാണ് ഈ 85 കാരന്‍.

പാണത്തൂര്‍-കാണിയൂര്‍- സുബ്രഹ്മണ്യം റെയില്‍പ്പാത രണ്ടാംഘട്ടസര്‍വേ ഉടന്‍ തുടങ്ങും

on

പാണത്തൂര്‍: പാണത്തൂര്‍-കാണിയൂര്‍-സുബ്രഹ്മണ്യം നിര്‍ദിഷ്ട റെയില്‍പ്പാതയുടെ സര്‍വേ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു. പനത്തടി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ പത്രസമ്മേളനത്തിലാണ് എം.പി. ഇക്കാര്യം അറിയിച്ചത്.പാതയുടെ ഒന്നാംഘട്ടസര്‍വേ പാണത്തൂര്‍വരെ പൂര്‍ത്തിയായിട്ടുണ്ട്. 385.30 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. മറ്റ് നിര്‍ദ്ദിഷ്ട പാതകളേക്കാളും ഏറ്റവുംചുരുങ്ങിയ തുകയാണിത്. മലയോര വാണിജ്യകേന്ദ്രങ്ങളായതിനാല്‍ വരുമാനവും വളരെ കൂടുതലാണ്.സ്ഥലം ഏറ്റെടുക്കുന്നതിനും തുച്ഛമായചെലവേ പ്രതീക്ഷിക്കുന്നുള്ളൂ. ജനപ്രതിനിധികളുടേയും രാഷ്ട്രീയകക്ഷികളുടേയുംമറ്റും കൂട്ടായശ്രമം ഉണ്ടായാല്‍ നിര്‍ദിഷ്ടപാത ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും.കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശ്രമം ഉണ്ടാവണമെന്നും എം.പി. പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.കൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അജാനൂര്‍ കടപ്പുറത്ത് കടലാക്രമണം രൂക്ഷം

on

കാഞ്ഞങ്ങാട്: കാലവര്‍ഷം കനത്തതോടെ അജാനൂര്‍ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. രണ്ട് ദിവസമായി വന്‍ തോതില്‍ കരയിടിയുകയും തെങ്ങിന്‍തൈകള്‍ കടലെടുക്കുകയും ചെയ്തു. കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് തീവ്രത കൂടിയത്. കാര്‍ത്ത്യായനി, ഉമാവതി, പത്മാവതി, സാവിത്രി, അശോകന്‍ എന്നിവരുടെ വീടുകള്‍ കടലെടുക്കുമെന്ന ഭീഷണിയിലാണ്. ഈ വീടുകളുടെ ഭാഗത്ത് 100 മീറ്ററോളം നീളത്തില്‍ കടല്‍ഭിത്തി കെട്ടിയിട്ടില്ല. ഇവിടെ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഫണ്ട് തീര്‍ന്നുവെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.കടല്‍ക്കരയോട് ചേര്‍ന്നുള്ള തീരദേശ റോഡും അപകട ഭീഷണിയിലാണ്. റോഡരികുവരെ കടലെടുത്തിട്ടുണ്ട്. തെങ്ങുകള്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം രാത്രി റോഡില്‍ വെള്ളം കയറിയിരുന്നു.

കാഞ്ഞങ്ങാട്ട് മുത്തശ്ശിമാരെ ആദരിക്കുന്നു

on Jun 16, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മഹിളാ കൂട്ടായ്മയും മുത്തശ്ശിമാരെ ആദരിക്കല്‍ ചടങ്ങും ഈ മാസം 19 ന് നടക്കും. കാഞ്ഞങ്ങാട് നിവേദിത മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ അന്നേ ദിവസം വൈകുന്നേരം 3.30ന് കാഞ്ഞങ്ങാട് വിവേകാനന്ദ മന്ദിരത്തില്‍ ചടങ്ങ് നടക്കും. പരിപാടിയില്‍ കേരള മഹിളാ വേദി സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. വി.ടി. രമ സംബന്ധിക്കും. ബാലചന്ദ്രന്‍ കൊട്ടോടിയുടെ കലാവിരുന്നും, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ്‌ കോട്ട മഴയില്‍ തകര്‍ന്നു വീണു; അഴിമതിയെന്ന്‌ ആരോപണം

on


കാഞ്ഞങ്ങാട്‌: കുന്നിടിഞ്ഞതല്ല. ഹൊസ്ദുര്‍ഗില്‍ ഇക്കേരി നായ്ക്കന്‍മാരുടെ കാലഘട്ടത്തില്‍ പണിത കോട്ടയ്ക്ക് പോറലില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശേഷം പണിത കോട്ടയുടെ മേല്‍ ചെങ്കല്ലടിക്കിവെച്ച് പുതുകോട്ട നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ പാഴായത് ലക്ഷങ്ങള്‍. രണ്ട്‌ മാസം മുമ്പ്‌ പുരാവസ്‌തു വകുപ്പ്‌ പുനര്‍ നിര്‍മ്മിച്ച ഹൊസ്‌ദുര്‍ഗ്‌ കോട്ട തിങ്കളാഴ്‌ച്ച രാത്രിയുണ്ടായ മഴയില്‍ തകര്‍ന്നു വീണു. 35 ലക്ഷം രൂപ ചിലവഴിച്ചാണ്‌ ഹൊസ്‌ദുര്‍ഗ്‌ കോട്ടയുടെ നവീകരണം പുരാവസ്‌തു വകുപ്പ്‌ നടത്തിയത്‌. ശരിയായ അളവില്‍ സിമന്റും പൂഴിയും ചേര്‍ക്കാത്തതിനാലാണ്‌ കോട്ട തകര്‍ന്നുവീഴാന്‍ കാരണമെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കോട്ടയുടെ കിഴക്ക്‌ ഭാഗത്ത്‌ കോടതി റോഡിലേക്കാണ്‌ കോട്ടയുടെ ഒരു ഭാഗം മുഴുവനായി തകര്‍ന്ന്‌ നിലംപതിച്ചത്‌. നവീകരണ പ്രവര്‍ത്തനത്തില്‍ അഴിമതി നടന്നതായി നേരത്തെ തന്നെ ആക്ഷേപം നില നിന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ്‌ കോട്ടയുടെ തകര്‍ച്ചയെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയില്‍ തകര്‍ച്ച നേരിടുന്ന മുഴുവന്‍ കോട്ടകളും സംരക്ഷിക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്‌. കോട്ട തകര്‍ന്നതുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുമെന്ന്‌ പുരാവസ്‌തു അധികൃതര്‍ വ്യക്തമാക്കി.

ചിത്താരി കടപ്പുറത്ത്‌ കടല്‍ ഭിത്തി നിര്‍മ്മിക്കണം: ഭാരതീയ മത്സ്യ പ്രവര്‍ത്ത സംഘം

on

ചിത്താരി: കടല്‍ ക്ഷോഭം ശക്തിപ്രാപിക്കുമ്പോള്‍ കടലാക്രമണ ഭീഷണി നേരിടുന്ന ചിത്താരികടപ്പുറത്ത്‌ അടിയന്തിരമായി കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഗ്രാമസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി പ്രദേശ വാസികള്‍ ഈ ആവശ്യമുന്നയിച്ചിട്ടും കണ്ണു തുറക്കാത്ത അധികാരികള്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ്‌ കടല്‍ ഭിത്തി യാഥാര്‍ത്ഥ്യമാക്കുവാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക്‌ മത്സ്യപ്രവര്‍ത്തക സംഘം നേതൃത്വം നല്‍കുവാനും ഗ്രാമസമിതി തീരുമാനിച്ചു. ചിത്താരി കടപ്പുറത്ത്‌ നടന്ന ഗ്രാമസമിതി കണ്‍വെന്‍ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി. രാധാകൃഷ്‌ണന്‍ സംസാരിച്ചു. ഗ്രാമസമിതി ഭാരവാഹികളായി സി.കെ. ഉമേശന്‍ (പ്രസിഡണ്ട്‌), കെ. സുഗുണന്‍ (സെക്രട്ടറി), സുഭാഷ്‌ പുഞ്ചവയല്‍ (വൈസ്‌ പ്രസിഡണ്ട്‌), കെ. രാജേഷ്‌ (ജോ.സെക്രട്ടറി), സി.കെ. രാജു (ഖജാന്‍ജി) എന്നിവരെയും സമിതി അംഗങ്ങളായി കെ. ബിന്ദു, കെ. ഭാസ്‌ക്കരന്‍, ഷാജി, സി.കെ. സതീശന്‍ എന്നിവരെയും തെരഞ്ഞെടുത്തു

ബേക്കലില്‍ വിനോദ സഞ്ചാരകേന്ദ്രം ഒരുങ്ങി

on

ബേക്കല്‍: ബേക്കല്‍ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. തൃക്കണ്ണാട്‌-ബേക്കല്‍ തീരദേശ റോഡരികിലെ ചിറമ്മല്‍ ബേക്കല്‍ ജിഎഫ്‌എല്‍പി സ്‌കൂളിന്‌ സമീപത്ത്‌ സുനാമി പുനരധിവാസപദ്ധതിയില്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വിനോദസഞ്ചാര കേന്ദ്രമാണ്‌ ഉദ്‌ഘാടനത്തിന്‌്‌ ഒരുങ്ങിയത്‌. തീരദേശറോഡില്‍ നിന്ന്‌ കടപ്പുറത്തേക്ക്‌ നൂറുമീറ്റര്‍ നടപ്പാത, കാറ്റുകൊള്ളാനും കടല്‍ക്കാഴ്‌ച കാണാനും ഗ്യാലറി, മണ്ഡപം, ഐസ്‌ക്രീം- കൂള്‍ബാര്‍ സ്‌റ്റാള്‍ തുടങ്ങിയവയാണ്‌ ഇവിടെ നിര്‍മിച്ചത്‌. ഒരുവര്‍ഷത്തിനുള്ളിലാണ്‌ മനോഹരമായ വിനോദ്‌സഞ്ചര കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌. ഇതിനകത്തേക്കുള്ള പ്രവേശനം സൗജന്യമാണ്‌. ബേക്കല്‍ ബീച്ച്‌ പാര്‍ക്ക്‌ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. സുനാമി പുനരധിവാസ പദ്ധതി പ്രകാരമാണ്‌ നിലവിലുള്ള ബേക്കല്‍ പാര്‍ക്കിനോടുചേര്‍ന്ന്‌ ബിആര്‍ഡിസിയുടെ എട്ട്‌ ഏക്കര്‍ സ്ഥലത്താണ്‌്‌ ബീച്ച്‌പാര്‍ക്ക്‌ വികസിപ്പിക്കുന്നത്‌. 2.55 കോടിയാണ്‌ ചെലവ്‌. നീന്തല്‍കുളം, പാര്‍ക്കിങ്‌ ഏരിയ, ഇരിപ്പിടം, പാര്‍ക്ക്‌വേ, കെട്ടിടം, കളിയുപകരണം, കളിസ്ഥലം, നടപ്പാത, ഓഡിറ്റോറിയം എന്നിവയാണ്‌ നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത്‌. ഹാര്‍ബര്‍ എന്‍ജിനിയറിങ്‌ വകുപ്പിനാണ്‌ നിര്‍മാണച്ചുമതല.

ചിത്താരി തീരദേശ വാസികള്‍ കടല്‍ക്ഷോഭ ഭീതിയില്‍

on Jun 14, 2010

ചിത്താരി : മഴ കനത്തതോടെ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ചിത്താരി ഉപദ്വീപ്, കൊത്തിക്കല്‍, അജാനൂര്‍ ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. ചിത്താരി ഉപദ്വീപിന്റെ പല ഭാഗങ്ങളിലും കരയിടിച്ചില്‍ ഭീഷണിയുണ്ട്. ഇതുമൂലം നിരവധി തെങ്ങുകള്‍ കടപുഴകല്‍ ഭീഷണി നേരിടുന്നുണ്ട്. കടല്‍ഭിത്തി ഇല്ലാത്തതിനാല്‍ കാലവര്‍ഷം അടുക്കുമ്പോള്‍ ദ്വീപ് നിവാസികള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ചിത്താരി പുഴയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ചിത്താരി പുഴയുടെയും കടലിന്റെയും സംഗമസ്ഥലത്ത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മണല്‍തിട്ടകളാണ് വെള്ളപ്പൊക്ക ഭീഷണിക്ക് മുഖ്യകാരണം. അജാനൂര്‍ പഞ്ചായത്ത് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ മണല്‍തിട്ട നീക്കം ചെയ്താണ് വെള്ളപ്പൊക്ക ഭീഷണിയില്‍നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നത്. മഴ ഇനിയും ശക്തമായാല്‍ വെള്ളം കരകവിഞ്ഞ് പുഴയോര നിവാസികള്‍ ദുരിതത്തിലാകും.

SSF സൗത്ത് ചിത്താരി യൂണിറ്റിന്റെ 30ആം വാര്‍ഷീകം -മജ്ലിസ് 2010 ജൂണ്‍ 20 ന്

on

ചിത്താരി: എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റിന്റെ മുപ്പതാം വാര്‍ഷീകത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മജ്ലിസ് 2010 ജൂണ്‍ 20 ന് ഞായറാഴ്ച വൈകുന്നേരം പി.എ.ഉസ്താദ് നഗറില്‍ നടക്കും, കാസര്‍കോട്‌ ജില്ലാ എസ്.വൈ.എസ്.പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം നിര്‍വഹിക്കും, തുടര്‍ന്ന്‌ നടക്കുന്ന ദിഖ്ര്‍ ദുആ മജ്ലിസിന്ന്‍ പ്രശസ്ത ആത്മീയ പണ്ഡിതന്‍ സയ്യദ് ഫസല്‍ കൊയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും, അബ്ദുല്‍ സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യ പ്രഭാഷണം നടത്തും.

ഹഫ്‌സത്ത്‌ ചിത്താരി ഉള്‍പ്പടെ ഉള്ള കുട്ടികളെ ജില്ലാ മദ്രസ്സ മാനജ്മെന്റ് അസോസിയേഷന്‍ ആദരിച്ചു.

on

ചെര്‍ക്കള: മദ്രസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍ മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ട എസ്‌.വൈ.എസ്‌. സംസ്ഥാന ഉപാധ്യക്ഷന്‍ തളങ്കര ഇബ്രാഹിം ഖലീല്‍ അടക്കം മരണപ്പെട്ടവര്‍ക്കുള്ള അനുസ്‌മരണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ടി.പി. അലി ഫൈസി (സ്വദര്‍ മുഅല്ലിം , നോര്‍ത്ത്‌ ചിത്താരി) അധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറിയു.എം. അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. ബി.കെ. അബ്‌ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ അനുസ്‌മരണ പ്രഭാഷണം നടത്തി. എം.എസ്‌. മുഹമ്മദ്‌കുഞ്ഞി, സി.എച്ച്‌. മുഹമ്മദ്‌കുഞ്ഞി ചായിന്റടി, സാലൂദ്‌ അബൂബക്കര്‍ നിസാമി പ്രസംഗിച്ചു. സമസ്‌ത പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ മൂന്നാം റാങ്ക്‌ നേടിയ സി.എച്ച്‌. മൈമൂന സഹാന, പ്ലസ്‌ടു, പത്ത്‌, ഏഴ്‌, അഞ്ച്‌ പൊതു പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങി ഒന്നും രണ്ടും സ്ഥാനം നേടിയ മുഹമ്മദ്‌ അനസ്‌ തളങ്കര, ഇബ്രാഹിം ഖലീല്‍ മേല്‍പറമ്പ്‌, ഹഫ്‌സത്ത്‌ സൗത്ത്‌ ചിത്താരി, ഫസീല പള്ളിക്കര തൊട്ടി, ഹനാന ഓള്‍ഡ്‌ ചൂരി, സി.വൈ.ആയിശ മാണിക്കോത്ത്‌, എം.കുഞ്ഞാലി കന്തല്‍, ബി.എ. ഖദീജത്ത്‌ അസ്‌മീറ അങ്കരക്കുന്ന്‌ എന്നിവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും സമസ്‌ത വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ സബ്‌ജൂനിയര്‍ വിഭാഗത്തില്‍ ജില്ലാ, സംസ്ഥാന തലത്തില്‍ കലാ പ്രതിഭയായ മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസയിലെ ജംഷാദ്‌, മുഅല്ലിം വിഭാഗത്തില്‍ സംസ്ഥാനതല കലാപ്രതിഭ തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസാ മുഅല്ലിം മുഹമ്മദ്‌ റാഷിദ്‌ മൗലവി, മുഅല്ലിം വിഭാഗം പാഠകുറിപ്പില്‍ സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനം നേടിയ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി മദ്രസ സദര്‍ മുഅല്ലിം സി.പി. മൊയ്‌തു മൗലവി എന്നിവര്‍ക്കുള്ള ഷീല്‍ഡും ചെര്‍ക്കളം അബ്‌ദുള്ള വിതരണം ചെയ്‌തു. ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍ സ്വാഗതവും, സെക്രട്ടറി കെ.യു. ദാവൂദ്‌ ചിത്താരി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു

on Jun 13, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കാഞ്ഞങ്ങാടിനടുത്ത മാണിക്കോത്തെ ചന്തന്‍-ജാനു ദമ്പതികളുടെ മകന്‍ പി. ജയന്‍ (33)ആണ് അജ്മാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കടയിലേക്ക് സാധനം വാങ്ങാന്‍ പോകവെ കാര്‍ തട്ടി പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണപ്പെട്ടത് ജയനാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കളാണ് ജയന്റെ മൃതദേഹം സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത്. അജ്മാനിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജ്യോതിയാണ് ഭാര്യ. മക്കള്‍: ഭാവന, അനന്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ആകസ്മിക മരണം നാടിനെ ദുഖത്തിലാഴ്ത്തി.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com