മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍

on Jun 25, 2015

മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍


മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍
ത് ഉസ്ബക്കിലെ സമൃദ്ധമായ മുന്തിരിപ്പാടം. പഴുത്തു പാകമായ മുന്തിരിക്കുലകള്‍ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു. മുന്തിരിത്തോപ്പിലേക്കുള്ള വഴിയില്‍ ആപ്രികോട്ട് പഴങ്ങള്‍ വീണുകിടക്കുന്നുണ്ടായിരുന്നു. പിയറും ആപ്പിളും പഴുത്തിട്ടുണ്ട്. ഞങ്ങളത്തെിയപ്പോള്‍ മുന്തിരിത്തോപ്പിലെ ആട്ടുതൊട്ടില്‍ അവര്‍ ഒഴിഞ്ഞുതന്നു. തോട്ടത്തിലെ ഫ്രഷ് മുന്തിരി കാണാനും കുറച്ചുസമയം ചെലവിടാനും വന്നതാണെന്ന് പറഞ്ഞ് ഉസ്ബക് സുഹൃത്ത് മുബാറകോവ് ഞങ്ങളെ പരിചയപ്പെടുത്തി.
ഉസ്ബക്കിലെ ഈ വര്‍ഷത്തെ നോമ്പിന് ഫലവര്‍ഗങ്ങളുടെ മോഹിപ്പിക്കുന്ന സുഗന്ധമാണ്. മുന്തിരിയും ആപ്പിളും ആപ്രികോട്ടും അത്തിപ്പഴവും മള്‍ബറിയും ഇക്കുറി നോമ്പുദിനങ്ങള്‍ക്ക് കൂടുതല്‍ മാധുര്യം നല്‍കും. ഇനി ഒന്നുരണ്ട് വര്‍ഷങ്ങള്‍ നോമ്പുകാലം വിളവെടുപ്പ് കാലമായതിന്‍െറ സന്തോഷം അവര്‍ തുറന്നുപ്രകടിപ്പിച്ചു. അധികജോലികളില്ല, പിന്നെ പാകമായത് പറിച്ചെടുത്തുകഴിഞ്ഞാല്‍ മൊത്ത വിതരണക്കാരത്തെി സാധനം കൊണ്ടുപോകും. തോട്ടത്തില്‍ തന്നെയാണ് നമസ്കാരവും മറ്റു കര്‍മങ്ങളുമെല്ലാം. കുറച്ചുനേരം സംസാരിച്ചിരുന്നപ്പോള്‍ പരിചയക്കാരെ പോലെ സ്ത്രീകളും പുറത്തേക്കുവന്നു. പിന്നെ, അവര്‍ പ്രത്യേകം തയാറാക്കിയ മുന്തിരിവെള്ളം നല്‍കി സല്‍ക്കരിച്ചു. പിന്നെ ഇഷ്ടമുള്ള മുന്തിരി പറിച്ചെടുക്കാന്‍ പറഞ്ഞു. എന്നാല്‍, മുന്തിരിയുടെ പ്രത്യേകതകള്‍ ഞങ്ങള്‍ക്കറിയില്ളെന്ന് ഉറപ്പായതുകൊണ്ടാവാം അവരുതന്നെ ചില സ്പെഷല്‍ ഇനങ്ങള്‍ പറിച്ചുനല്‍കി. തിരിച്ചുപോരുമ്പോള്‍ അവിടെ പ്രായമായ സ്ത്രീ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നത് കണ്ടു. നിറഞ്ഞ മുന്തിരിക്കുലകള്‍ക്കുതാഴെ കൈകളുയര്‍ത്തി നില്‍ക്കുന്ന അവര്‍ എന്താവും ചോദിക്കുന്നത്?
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇവിടത്തെ പ്രധാന പട്ടണങ്ങളില്‍ നോമ്പും പെരുന്നാളും ഏഴാം നൂറ്റാണ്ടില്‍ത്തന്നെ എത്തിയിട്ടുണ്ട്. ബുഖാറയും സമര്‍ഖണ്ഡും താഷ്കന്‍റും നോമ്പിന് കൂടുതല്‍ വര്‍ണപ്പകിട്ടും ആഘോഷപ്രാധാന്യവും നല്‍കിയ പട്ടണങ്ങളാണ്. ഇവിടത്തെ കൂറ്റന്‍ മിനാരങ്ങളില്‍നിന്ന് നോമ്പിന്‍െറ പ്രഖ്യാപനങ്ങള്‍ ഉയര്‍ന്നാല്‍ രാത്രി മാര്‍ക്കറ്റുകള്‍ സജീവമാകും, എവിടെയും ഉത്സാഹഭരിതരായ ഭക്തരുടെ സാന്നിധ്യം. പിന്നെ ഭക്തിസാന്ദ്രമായ ആഘോഷ അനുഷ്ഠാന ദിനരാത്രങ്ങള്‍.
ഇത് വൈദ്യശാസ്ത്രത്തിന്‍െറയും നിര്‍മാണകലകളുടെയും സാഹിത്യത്തിന്‍െറയും വിശ്വാസ കര്‍മശാസ്ത്രമണ്ഡലങ്ങളുടെയും പുഷ്കല ഭൂമികൂടിയാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്‍െറ ശില്‍പിയുടെ നാട്. ഹദീസ് പണ്ഡിതനായ ഇമാം ബുഖാരിയുടെ, സൂഫി ഗുരുവായ ന്ഖ്ശബന്തിയുടെ, വൈദ്യശാസ്ത്ര വിശാരദനായ ഇബ്നുസീനയുടെ ദേശം. വിവിധ ശാസ്ത്രശാഖകളുടെ അടിവേരു ചെന്നുനില്‍ക്കുന്ന ഈ പ്രദേശത്തിന്‍െറ ഇന്നത്തെ നോമ്പും പെരുന്നാളും ഫലവര്‍ഗങ്ങളുടെ സാന്നിധ്യംകൊണ്ട് കൂടുതല്‍ ആരോഗ്യകരമാണ്.

മുന്തിരിയുടെ മണം മുറ്റിനിന്ന ബുഖാറ പട്ടണപ്രാന്തങ്ങളിലെ ഒരു കര്‍ഷകക്കുടിലിലാണ് ഞങ്ങള്‍ പിന്നീട് എത്തിയത്. അതിമധുര മുന്തിരി മനംനിറയെ പറിച്ചുനല്‍കി വരാനിരിക്കുന്ന നോമ്പിനെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് അവര്‍ സംസാരിച്ചത്. ഗ്രാമീണ ജീവിതത്തിന്‍െറ വശ്യത മുഴുവന്‍ ആവാഹിച്ച പുഞ്ചിരിയുമായി കുടുംബത്തിലെ മുതിര്‍ന്നവരും കുട്ടികളും ഏറെ ഉത്സാഹത്തോടെ ഞങ്ങര്‍ക്കുചുറ്റും കൂടി. ഇവര്‍ക്ക് റമദാന്‍ മനസ്സുതുറക്കാന്‍ പറ്റിയ അവസരമായി മാറിയിട്ട് കാലമേറെയായിട്ടില്ല. സോവിയറ്റ് യൂനിയനില്‍ നിന്ന് വേര്‍പെട്ട് രാഷ്ട്രപദവി ലഭിച്ചതിനുശേഷമാണ് ഉസ്ബകിസ്താനില്‍ നോമ്പും പെരുന്നാളും വീണ്ടും സജീവമായത്. സോവിയറ്റ്കാലത്ത് വിശ്വാസവും ജീവിതക്രമവും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. അടിമകളെപ്പോലെ വിശ്വാസചിഹ്നങ്ങള്‍പോലും രഹസ്യമാക്കിവെക്കേണ്ടി വന്നകാലം. അവരോട് നോമ്പനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. സോവിയറ്റ് കാലത്തെ നോമ്പോര്‍മകള്‍ കണ്ണില്‍ കനലുവാരിയിട്ട തീക്ഷ്ണതയോടെയാണ് അവര്‍ പങ്കുവെച്ചത്. ഉസ്ബക് രൂപപ്പെടുന്നതിന് മുമ്പുള്ള നിര്‍ബന്ധിത വിശ്വാസനിരാകരണത്തിന്‍െറ 70 വര്‍ഷങ്ങള്‍. അത് മനസ്സിനും ശരീരത്തിനും അടക്കിപ്പിടിച്ച നൊമ്പരങ്ങളുടെ സഹനകാലമായിരുന്നു.
‘പ്രത്യക്ഷത്തില്‍ മതാചാരങ്ങള്‍ പിന്തുടരാനുള്ള അനുമതിയില്ല, പുണ്യദിനങ്ങളുടെ പവിത്രത തകര്‍ക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടിവരും. അതിമനോഹര മിനാരങ്ങളില്‍നിന്നുള്ള ബാങ്കുവിളികള്‍ നിലച്ചിരുന്നു. തലമുറകളായി പിന്തുടര്‍ന്നിരുന്ന ജീവിതക്രമത്തെയും വിശ്വാസത്തെയും അടിച്ചമര്‍ത്തു ന്ന രാഷ്ട്രീയമാണ് സോവിയറ്റിവിടെ അടിച്ചേല്‍പിച്ചിരുന്നത്.
വിശ്വാസികള്‍ സ്വന്തം മുന്തിരിത്തോട്ടങ്ങളോടുചേര്‍ന്ന് വീഞ്ഞ് വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. വിവിധ പഴങ്ങളും ജൂസും വിറ്റിരുന്നവരോട് ഷോപ്പില്‍ ആല്‍കഹോള്‍ കലര്‍ന്ന ശീതളപാനീയങ്ങള്‍കൂടി വില്‍ക്കണമെന്ന് അനുശാസിക്കുന്ന നിയമം വന്നു. റസ്റ്റാറന്‍റുകള്‍ നടത്തിയവര്‍ പന്നിമാംസം വില്‍ക്കാന്‍ നിയമപ്രകാരം ബാധ്യസ്ഥരായി. ആ നോമ്പുകാലങ്ങള്‍ ഇവരിന്നും ഭീതിയോടെയാണ് ഓര്‍ക്കുന്നത്. മതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ ജീവിതത്തില്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഏറെ മനോഹരമായി നിലനിന്നിരുന്ന ആരാധനാലയങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. നിരവധി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പലതും നശിച്ചുതുടങ്ങിയിരുന്നു. അക്കാലത്ത് പട്ടാളത്തെയും നിയമത്തെയും ഭയപ്പെടാതെ ശരീരവും മനസ്സും ഒന്നിച്ച് അവനില്‍ അര്‍പ്പിക്കാവുന്ന സുദിനമായിരുന്നു റമദാന്‍. പ്രത്യക്ഷപ്രകടനങ്ങളില്ലാത്ത ഒരു ആരാധന. വിശ്വാസിക്കും പടച്ചവനും മാത്രം അറിയുന്ന പരമരഹസ്യം. ഉള്ളില്‍ പ്രകാശത്തിന്‍െറ കനലുകള്‍ അവശേഷിച്ചവര്‍ക്ക് അത് കെടാതെ കാത്തുസൂക്ഷിക്കാനുള്ള ദിനരാത്രങ്ങള്‍.
‘ഇത് ഞങ്ങളുടെ മാറ്റത്തിന്‍െറ കാലമാണ്. കഴിഞ്ഞുപോയ ഏഴു പതിറ്റാണ്ടിന്‍െറ നഷ്ടങ്ങളെ 25 വര്‍ഷംകൊണ്ടു നിഷ്പ്രയാസം തിരിച്ചുപിടിക്കാന്‍ കഴിയില്ല. രണ്ട് തലമുറയില്‍നിന്ന് നിര്‍ബന്ധപൂര്‍വം പറിച്ചെറിയപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളെ പുനര്‍നിര്‍മിക്കാന്‍ സമയമെടുക്കും.’ ഉഥ്ബെക് കരിമോവിന്‍െറ കണ്ണുകളിലും പുതിയ പ്രതീക്ഷയുടെ തിളക്കം.
ഡല്‍ഹി ജുമാമസ്ജിദ് സ്ഥാപിച്ചപ്പോള്‍ ഇമാമിനെ കൊണ്ടുവന്നത് ബുഖാറയില്‍നിന്നാണ്. ഇന്നും നോമ്പും പെരുന്നാളും രാജ്യതലസ്ഥാനത്ത് ഉറപ്പിക്കുമ്പോള്‍ ബുഖാറയുടെ സ്മരണയുണരുന്നു. വൈദ്യശാസ്ത്ര വിശാരദന്‍ ഇബ്നുസീനയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തുന്ന ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ നോമ്പിന്‍െറ ഭക്ഷണക്രമത്തിലും ചിട്ടയിലും ഇബ്നുസീനയുടെ കാലത്തെ ശാസ്ത്രീയ ചിന്തകളുടെ പിന്‍ബലമുള്ളതായി പ്രചാരണമുണ്ട്. ഇദ്ദേഹത്തിന്‍െറ നിര്‍ദേശങ്ങള്‍ ഇവിടത്തെ നോമ്പുകാലത്തെ കൂടുതല്‍ ആരോഗ്യകരമാക്കുന്നതില്‍ ഏറെസഹായിച്ചുവെന്നാണ് പരക്കെയുള്ള വിശ്വാസം.
ബുഖാറയുടെ ഫലസമൃദ്ധിയറിഞ്ഞ് ചെങ്കിസ്ഖാന്‍ ഈ പ്രദേശം കീഴടക്കാനത്തെി. ബുഖാറയെഅധീനപ്പെടുത്തിയ ശേഷം ചെങ്കിസ്ഖാന്‍ നാടുകാണാനിറങ്ങി. കൂറ്റന്‍ കല്യാണ്‍ മിനാരത്തിന്‍െറ മുകളിലേക്ക് കണ്ണു പായിച്ചപ്പോള്‍ തൊപ്പി താഴെവീണു. ഈ മിനാരത്തില്‍ നിന്നാണ് നോമ്പും പെരുന്നാളും വിളംബരം ചെയ്തിരുന്നത്. ഒരു വിളംബരം കേട്ടാണ് ചെങ്കിസ്ഖാന്‍ മിനാരത്തിലേക്ക് നോക്കിയതെന്ന കഥയും ഇവിടെ പ്രചാരത്തിലുണ്ട്; ഇത് ഒരുനോമ്പുകാലത്തെ ബാങ്കിന്‍െറ മാസ്മരികതയിലാണെന്ന ഉപകഥയും. ചെങ്കിസ്ഖാന്‍െറ വീഴ്ചയുടെ ആദ്യ സൂചനയായിരുന്നത്രേ ഇത്. കല്യാണ്‍ മിനാരമാണ് ചെങ്കിസ്ഖാനെ ആദ്യം തോല്‍പിച്ചത്. പിന്നീട് അമീര്‍ തിമൂറിന് മുന്നില്‍ പൂര്‍ണ പതനം സംഭവിച്ചു. ഖുത്തബ് മിനാര്‍ പണിയുന്നതിന്‍െറ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ഈ മിനാരം അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. 1127ല്‍ പണിത കല്യാണ്‍ മിനാറിന്‍െറ ഉയരം 45 മീറ്ററാണ് (1193ല്‍ ഖുത്ബുദ്ദീന്‍ ഐബക് പണിതുടങ്ങി 1368ല്‍ ഫിറോഷ് ഷാ പൂര്‍ത്തിയാക്കിയ ഖുത്തബ് മിനാറിന്‍െറ ഉയരം 72.5 മീറ്ററാണ്). നോമ്പ് വിളംബരങ്ങളുടെ കീര്‍ത്തി വാനോളം ഉയരത്തിലത്തെിച്ച് കല്യാണ്‍ മിനാരം എന്നും തലയുയര്‍ത്തിനിന്നു. സോവിയറ്റ് കാലത്ത് ഇതില്‍നിന്ന് ബാങ്കുവിളിയോ നോമ്പിന്‍െറയോ പെരുന്നാളിന്‍െറയോ വിളംബരങ്ങളോ ഉയര്‍ന്നുകേട്ടില്ല. 1920ലെ ചുവപ്പ് പടയുടെ ആക്രമണത്തില്‍ ഇതിന് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഉസ്ബകിസ്താന്‍െറ സ്വാതന്ത്ര്യത്തിനുശേഷം ഇത് പൂര്‍വസ്ഥിതിയിലേക്ക് പുതുക്കിപ്പണിയുകയായിരുന്നു. ഇവിടത്തെ പരമ്പരാഗത പാഠശാലകളും പള്ളികളും സാംസ്കാരിക കേന്ദ്രങ്ങളും ദൃശ്യഭംഗി തീര്‍ക്കുന്നു. ആര്‍കിടെക്ചറും നിര്‍മാണകലയും ആകാശം മുട്ടെ വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന നാടാണിത്. ഇവിടത്തെ നോമ്പിന്‍െറയും പെരുന്നാളിന്‍െറയും ആഘോഷങ്ങള്‍ക്കുമുണ്ട് ഈ പ്രത്യേക നിറച്ചാര്‍ത്തുകള്‍. കാലിഗ്രാഫിയിലും പെയിന്‍റിങ്ങിലും ചാലിച്ച വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കഥകള്‍ ഈ പ്രദേശത്തിന്‍െറ പ്രത്യേകതയാണ്.
സമര്‍ഖണ്ഡിലെ ഒരു തെരുവില്‍ ഉത്തരേന്ത്യന്‍ ഛായയുള്ള സ്ത്രീയെ പരിചയപ്പെട്ടു. ആരാധനാലയത്തിനോടു ചേര്‍ന്നാണ് അവരുടെ താമസം. അവര്‍ വീട്ടില്‍ ഉര്‍ദുവാണ് സംസാരിക്കുന്നത്. പഠാണിയെന്ന് പരിചയപ്പെടുത്തിയ അവരുടെ തലമുറയെ തിമൂര്‍ തന്‍െറ പടയോട്ടകാലത്ത് ഡല്‍ഹിയില്‍നിന്ന് പിടിച്ചുകൊണ്ടു വന്നതാണത്രെ. കുട്ടികളെ തെരുവില്‍ കളിപ്പിച്ചുകൊണ്ടിരുന്ന അവര്‍ നോമ്പിനെക്കുറിച്ച് പറഞ്ഞു.
ഇവിടത്തെ മുസ്ലിംകളില്‍ പലരും മതകാര്യങ്ങളില്‍ അജ്ഞരാണ്. കാരണം, സോവിയറ്റ് ഭരണകാലത്ത് മതവിദ്യ അഭ്യസിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല.
സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആഘോഷവേളകളില്‍ വീട്ടുകാര്‍ ഒരുമിച്ചാണ് പള്ളിയില്‍ വരുന്നത്. ഇവിടെ ഒരു പള്ളിയില്‍ പ്രാര്‍ഥനാ സദസ്സിന്‍െറ ചിത്രം കൗതുകപൂര്‍വം പകര്‍ത്തുന്നതിനിടയില്‍, അവിടെ ഇരുന്ന് ഇമാമിന്‍െറ പ്രാര്‍ഥനക്ക് മുന്നില്‍ കൈ ഉയര്‍ത്തിനിന്ന ഒരു സ്ത്രീ ഞങ്ങളെ രൂക്ഷമായി നോക്കി ഭയപ്പെടുത്തുന്നുണ്ടായിരുന്നു. കാര്യമറിയാതെ വീണ്ടും അന്വേഷിച്ചപ്പോള്‍ അവര്‍ക്കുവേണ്ടിയുള്ള ഇമാമിന്‍െറ പ്രാര്‍ഥനക്കിടയില്‍ മുന്നിലൂടെ നടന്നതാണ് ആ സ്ത്രീയെ വിഷമിപ്പിച്ച കാര്യമെന്ന് ആംഗ്യഭാഷയില്‍നിന്ന് മനസ്സിലായി. സ്ത്രീകള്‍ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഹാഫ് സ്ളീവ് ഡ്രസ് ധരിച്ച ഒരു വനിത പള്ളിയില്‍ പുരുഷന്മാരുടെ അടുത്തുതന്നെ നമസ്കരിക്കുന്നുണ്ടായിരുന്നു.
സോവിയറ്റ് ഭരണകാലത്ത് നോമ്പുതുറ പ്രത്യക്ഷ പരിപാടിയായിരുന്നില്ല. പെരുന്നാളിന് അവധി പോലുമുണ്ടായിരുന്നില്ല. ഇസ്ലാം കറിമോവെ ഭരണമേറ്റെടുത്തതോടെ ദേശീയ അവധി ലഭിച്ചു. പെരുന്നാള്‍ വലിയ ആഘോഷമായി നഗരങ്ങളില്‍ തിരിച്ചത്തെി. ഇവിടെ നോമ്പുകാലത്ത് പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പൊതുവായുള്ള വിഭവമാണ് ‘പുലാവ്’. ആഘോഷത്തിന്‍െറ പ്രാധാന്യത്തിനൊത്ത് അതിന്‍െറ ചേരുവകളുടെ വൈവിധ്യമേറും, ഒപ്പം സ്വാദും. ഡ്രൈ ഫ്രൂട്ട്സിന്‍െറ വെറൈറ്റിതന്നെ ഇത്തരം നോമ്പുസല്‍ക്കാരങ്ങളിലും പെരുന്നാള്‍ ആഘോഷങ്ങളിലും ഉണ്ടാക്കുന്ന പുലാവിന്‍െറ രുചി കൂട്ടും. ഇതിലെ മാംസവും പാര്‍ട്ടിയുടെ മേന്മക്കൊത്ത് മാറിക്കൊണ്ടിരിക്കും. ആദ്യം ഫ്രൂട്ട്സും സൂപ്പും സാലഡും വിളമ്പും. പിന്നെയാണ് പ്രധാന വിഭവമത്തെുക.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒൗന്നത്യവും വിശ്വാസത്തിന്‍െറ കരുത്തും തിരിച്ചുപിടിക്കാനുള്ള വഴിയിലെ തിളങ്ങുന്ന വിളക്കുമാടങ്ങളാണ് ഇവര്‍ക്കീ നോമ്പുകാലം.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com