ചിത്താരി മൊയിതു ഹാജി നിര്യാതനായി

on Aug 27, 2009



കാഞ്ഞങ്ങാട്: സൗത്ത്‌ ചിത്താരി കൂളിക്കാട്‌ അനിഇസ് മന്‍സിലെ കെ. മൊയ്‌തു ഹാജി(68) നിര്യാതനായി. സൗത്ത് ചിത്താരി പള്ളിയില്‍ അസര്‍ നിസ്‌കരിച്ച്‌ മടങ്ങുമ്പോള്‍ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ കൂളിക്കാട്‌ ചാപ്പ അബ്‌ദുറഹ്‌മാന്‍ ഹാജിയുടെ മകള്‍ കുഞ്ഞാമിന ഹജ്ജുമയാണ്‌ ഭാര്യ. മക്കള്‍: മുഹമ്മദ്‌ കുഞ്ഞി, അസീസ്‌ (അബുദാബി), കുഞ്ഞിപാത്തു, കുഞ്ഞിആയ്ശു, നസീമ, ജമീല, അനിസ, മരുമക്കള്‍: മുട്ടുന്തല എം. കുഞ്ഞി മൊയ്‌തീന്‍ഹാജി (അബുദാബി), കോട്ടയില്‍ അഹമ്മദ്‌, കോട്ടപ്പുറം ഷാഫി, ചേറ്റുകുണ്ട്‌ ഹനീഫ,
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ.
ദീര്‍ഘ കാലം ഗള്‍ഫിലായിരുന്ന മൊയ്തു ഹാജി ഷാര്‍ജ റോളയില്‍ കട നടത്തിയിരുന്നു
ഖബറടക്കം ബുധനാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ‌ ജുമാ മസ്‌ജിദ്‌ ഖബര്‍ സ്ഥാനില്‍നടന്നു .

കക്കൂത്തില്‍ ദൈനബ ചിത്താരി നിര്യാതനായി

on Aug 26, 2009

ചിത്താരി: കക്കൂത്തില്‍ ദൈനബ ചിത്താരി (70) നിര്യാതനായിപരേതനായ് കക്കൂത്തില്‍ അബ്ദു്‍റഹിമാന്റെ ഭാര്യയാണ്. ഇന്നു രാവിലെ 11 മണിക്കായിരുന്നു സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അഷറഫ്, മൂസ, എന്നീ ആണ് മക്കളും, മറിയ, ഫൌസിയ ഷമീമ എന്നീ പെണ്‍ മക്കളും ഉണ്ട് , മ്രതദേഹം ഇന്നു രാത്രി ചിത്താരി മൊഹ് യ്ദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കും..

ചിത്താരിയിലെ വ്യവസായ പ്രമുന്‍ ബെസ്റ്റ് ഇന്ത്യ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

on Aug 24, 2009



പ്രമുഖ വ്യവസായിയും ബെസ്റ്റിന്ത്യാ സ്റ്റീല്‍സിന്റെ ഉടമയുമായ ചിത്താരിയിലെ ബെസ്റ്റിന്ത്യാ സമുഹമ്മദ് കുഞ്ഞി (70) മരണപ്പെട്ടു.ഏറെ ക്കാലമായി ചികില്‍സയിലായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി ഇന്നു രാവിലെ 11 മണിക്കായിരുന്നു അന്ത്യം. നീലേശ്വരം കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളില്‍ ബെസ്റ്റിന്ത്യാ സ്റ്റീല്‍സ് എന്ന സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.വ്യവസായികളായ കുഞ്ഞഹമ്മദ്, അബ്ദുല്ല (യൂറൊ ഇന്ത്യ), റഫീഖ്, ശറഫുദ്ധീന്‍ എന്നീ ആണ്‍ മക്കളും , ആയിഷ, നഫീസ, സഫിയ, ഖദീജ, എന്നി പെണ്മക്കളും ഉണ്ട്. ഭാര്യ ഫാത്തിമ ഹജ്ജുമ്മ, മാണിക്കൊത്തെ കരീം ഹാജി, കോട്ടിക്കുളം അബ്ദുല്ല, അബുല്‍ റഹിമാന്‍ ബേക്കല്‍ , സെന്റര്‍ ‍ ചിത്താരിയിലെ മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ ജാമാതാക്കളുമാണ്‍. മയ്യിത്ത് ഇന്നു അസര്‍ നമസ്കാരാനന്തരം സൌത്ത് ചിത്താരി ഹയ്ദ്രൂസ് മസ്ജിദില്‍ ഖബറടക്കും

തളങ്കരയുടെ തണലിലേക്ക്‌ ത്വാഖാ ഉസ്‌താദ്‌ മടങ്ങിയെത്തുമ്പോള്‍...

on

തളങ്കരയുടെ തണലിലേക്ക്‌ ത്വാഖാ ഉസ്‌താദ്‌ മടങ്ങിയെത്തുമ്പോള്‍...
മൂന്നു പതിററാണ്ടു പിന്നിടുന്ന ഗള്‍ഫിലെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ ജന്മഭൂമിയിലെത്തിയിരിക്കുകയാണ് ത്വാഖാ അഹമ്മദ്‌ മൗലവി അല്‍ അസ്‌ഹരി എന്ന പ്രിയപ്പെട്ടവരുടെ ത്വാഖാ ഉസ്‌താദ്‌. പതിററാണ്ടുകള്‍ പിന്നിട്ട പ്രവാസ ജീവിതവും തുടരുന്ന യാത്രകളും മാത്രമല്ല പുസ്‌തകങ്ങളിലൂടെയുളള ആത്മീയ യാത്രകളും തികച്ചും അസാധാരണമായൊരു വ്യക്തിത്വത്തെയാണ്‌ ത്വാഖാ ഉസ്‌താദില്‍ നമുക്ക്‌ കാണിച്ചു തരുന്നത്‌. വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യവാക്യമായ 'ഇഖ്‌ റഅ' ( നീ വായിക്കുക) എന്ന ദൈവവചനം അതേപടി പകര്‍ത്തിയ പോലുളള ജീവിതമാണ്‌ ഉസ്‌താദിന്റേത്‌. ദിവസത്തിലെ 24 മണിക്കൂറില്‍ 19 മണിക്കൂറിലും പുസ്‌തകങ്ങളുടെയും വായനയുടെയും ലോകത്ത്‌ കഴിയുന്ന ശൈഖൂന തന്റെ സമ്പാദ്യമായ 800 കിലോ ഗ്രാം വരുന്ന ഗ്രന്ഥശേഖരവുമായാണ്‌ തിരികെ എത്തുന്നത്‌.
ബഹുഭാഷാ പണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായ തളങ്കരയുടെ ത്വാഖാ ഉസ്‌താദ്‌ 1978 ലാണ്‌ ഒമാനിലെ സലാലയിലെത്തിയത്‌. ഈജിപ്‌തിലെ പ്രസിദ്ധമായ അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിററിയില്‍ വിദ്യാര്‍ഥിയായിരിക്കെ സലാലയിലെ പളളിയിലേക്ക്‌ ഇമാമിനെ ആവശ്യപ്പെട്ടു കൊണ്ട്‌ യൂണിവേഴ്സിററിയിലേക്ക്‌ വിവരമറിയിച്ചു. അവിടത്തെ പണ്ഡിതരുടെയും ഒമാനിലെ ഭരണാധികാരിയുടെ മാതാവിന്റെയും നിര്‍ദേശ പ്രകാരം ത്വാഖ നഗരത്തിലെ പ്രസിദ്ധമായ മസ്‌ജിദ്‌ ശൈഖ സല്‍മയില്‍ ഉസ്‌താദിനു നേരിട്ടു നിയമനം കൊടുക്കുകയായിരുന്നു. അതോടെ സ്വദേശികള്‍ക്ക്‌ ശൈഖ്‌ അഹമ്മദും വിദേശികള്‍ക്ക്‌ ത്വാഖ ഉസ്‌താദുമായി അദ്ദേഹം മാറി. ഇന്ന്‌ ഒമാനില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന പല പ്രമുഖരും ഉസ്‌താദിന്റെ ശിഷ്യന്മാരാണ്‌. 31 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്ന്‌ വിരമിച്ച്‌ ജന്മാനാട്ടില്‍ മടങ്ങിയെത്തി എന്നതറിഞ്ഞ്‌ തളങ്കര ആവേശഭരിതമാണ്‌.
ചെമ്പരിക്കയിലെ പ്രമുഖ ഖാസി അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ മകന്‍ മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെയും ചെമ്പരിക്ക ഖാസിയും വലിയുമായ സി.മുഹമ്മദ്‌ ഹാജിയുടെ മകള്‍ ആയിഷയുടെയുംമകനായി 1947 ആഗസ്റ്റ്‌ 10 നാണ്‌ ചെമ്പരിക്കയില്‍ ത്വാഖ അഹമ്മദ്‌ മൗലവി ജനിച്ചത്‌. പുണ്യമാസമായ റമളാനിലെ അതീവ വിശുദ്ധമായ ലൈലത്തുല്‍ ഖദീര്‍ എന്ന പരിശുദ്ധ രാത്രിയില്‍ ഭാരതം സ്വതന്ത്രയാകുന്നതിന്‌ ദിവസങ്ങള്‍ മാത്രം മുമ്പ്‌. മഹാകവി ടി. ഉബൈദ്‌ സാഹിബായിരുന്നു സ്‌കൂളിലും തജ്‌ വീദിലും പ്രധാനാധ്യാപകന്‍. 1966-67 കാലഘട്ടങ്ങളില്‍ പൊന്നാനിയില്‍ നിന്ന്‌ പ്രഗത്ഭ പണ്ഡിതന്‍ കെ.കെ അബ്ദുല്ല മുസലിയാരുടെ ശിക്ഷണത്തില്‍ ദര്‍സ്‌ പഠനം. ശേഷം ഉപരിപഠനത്തിനായി കൈറോയിലെ അല്‍ അസ്‌ ഹര്‍ യൂണിവേഴ്‌സിററിയിലേക്ക്‌. തുടര്‍ന്ന്‌ ദൈവനിയോഗത്താല്‍ സലാലയിലേക്കും. തുടരുന്ന യാത്രകളുടെ അവസാനം തന്റെ വിശാലമായ ഗ്രന്ഥപ്പുരയും കൊണ്ട്‌ (അങ്ങനെ തന്നെ പറയണം, ഏകദേശം 800 കിലോയുടെ പുസ്‌തകശേഖരമാണ്‌) ജന്മനാടിന്റെ ശാദ്വലതയിലേക്ക്‌ തിരികെ..
കാസര്‍കോട്‌ തളങ്കര ഖാസിലൈനിലെ ഖാസിയറകം അഹമ്മദ്‌ എന്ന ത്വാഖ അഹമ്മദ്‌ മുസ്‌ല്യാര്‍ ശിഷ്‌ടകാലം നാട്ടിലെ ദഅ‌വാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തയാറെടുക്കുകയാണ്‌ .
കാസര്‍കോട്‌ വാര്‍ത്തയ്‌ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദേഹം തന്റെ ജീവിത യാത്രയെ കുറിച്ച്‌ ചുരുക്കമായി വിവരിച്ചു. നിലക്കാത്ത അന്വേഷണങ്ങള്‍ പോലെ ജ്ഞാനദാഹിയുടെ പരതലുകള്‍... അദേഹത്തിന്‌ ജീവിതം തന്നെ അല്ലാഹുവിന്റെ വിശുദ്ധമന്ദിരത്തിലേക്കുളള ഒരു തീര്‍ഥയാത്രയത്രെ. അഭിമുഖത്തില്‍ നിന്ന്‌? പഠനം
തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍, പൊന്നാനി, കൊടുങ്കല്ലൂര്‍, ദൈബന്ത്‌ ദാറുല്‍ ഉലൂം, ഖൈറോയിലെ അസ്‌ഹര്‍ എന്നിവിടങ്ങളില്‍. തളങ്കരയില്‍ എസ്‌.എസ്‌.എല്‍.സി വരെ പഠിച്ചെങ്കിലും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഖൈറോയിലെ അസ്‌ഹറിലെ പഠന സമയത്താണ്‌ സലാലയിലേക്ക്‌ പോയത്‌.
? ഗുരുവര്യന്‍മാര്‍ടി. ഉബൈദ്‌ സാഹിബ്‌, കെ.കെ. അബ്‌ദുല്ല മുസ്‌ല്യാര്‍ കാരുവാരക്കുണ്ട്‌, കെ.കെ. മുഹമ്മദ്‌ മൗലവി ശുജായി, ശൈഖുല്‍ ഹദീസ്‌ മൗലാന ഫക്രുദ്ദീന്‍ അഹമ്മദ്‌ സാഹിബ്‌, മൗലാന ഫക്രുല്‍ ഹസ്സന്‍, മൗലാന വാഹിദുല്‍ സമാന്‍.
ഉത്തരേന്ത്യയിലെ പഠന കാലത്ത്‌ ഉബൈദ്‌ സാഹിബ്‌ അയച്ച കത്തുകള്‍ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ജന്‍മ ശദാബ്‌ദി ആഘോഷിക്കുന്ന ഈ വേളയില്‍ പ്രസ്‌തുത കത്തുകളെല്ലാം കൂടി പ്രസിദ്ധീകരിക്കാന്‍ ആഗ്രഹമുണ്ട്‌
? പ്രവര്‍ത്തനമേഖല
പഠന കാലം മുതല്‍ക്കെ പൊതുരംഗ്‌ പ്രവര്‍ത്തനം തുടങ്ങി. ഗള്‍ഫിലെത്തി ഓമാനിലെ സുല്‍ത്താന്റെ മാതാവിന്റെ സലാലയിലെ ത്വാഖയിലുളള മസ്‌ജിദില്‍ ഇമാമായി സേവനം തുടങ്ങി (അങ്ങിനെയാണ്‌ ത്വഖ അഹമ്മദ്‌ മുസ്‌ല്യാര്‍ എന്ന പേര്‌ ലഭിച്ചത്‌).പ്രസ്‌തു മസ്‌ജിദില്‍ എല്ലാ ആഴ്‌ചകളിലും മലയാളികള്‍ക്കും അറബികള്‍ക്ക്‌ പ്രത്യേകം മതപഠന ക്ലാസ്സുകള്‍ നടത്താറുണ്ടായിരുന്നു പ്രസ്‌തുത ക്ലാസുകളിലൂടെ നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ക്ക്‌ മതവിഞ്‌ജാനം നുകര്‍ന്ന്‌ നല്‍കാന്‍ കഴിഞ്ഞിരുന്നു.സലാല സുന്നി സെന്ററിന്റെ പ്രസഡന്റ്‌ കൂടിയാണ്‌
? പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.സലാലയിലുളള മലയാളികള്‍ക്കായി ഒരു ഹജ്‌ജ്‌ യാത്ര സംഘടിപ്പിക്കുക എന്നത്‌ വലിയൊരു ആഗ്രഹമായിരുന്നു. അങ്ങിനെ 1979ല്‍ അതിന്‌ എല്ലാം ഒത്തുവന്നു. പക്ഷെ സാമ്പത്തികമായി വളരെ അധികം വിഷമത്തിലായിരുന്ന എന്റെ യാത്ര ആശങ്കയിലായി. മാനസികമായി തളര്‍ന്ന ഞാന്‍ കടമായി കുറച്ച്‌ കാശ്‌ സംഘടിപ്പിച്ച്‌ ഹജ്‌ജ്‌ യാത്ര തുടങ്ങി വഴിയില്‍ ഞങ്ങളുടെ ബസ്സ്‌ വിശ്രമത്തിനായി നിന്നപ്പോള്‍ എന്റെ മനസ്സ്‌ വല്ലാതെ പിടഞ്ഞു. ഞാന്‍ സര്‍വ്വ ശക്‌തനോട്‌ മനമുരുകി പ്രാര്‍ത്‌ഥിച്ചു. അല്ലാഹു എന്റെ പ്രാര്‍ത്‌ഥന സ്വീകരിച്ചു. ഒമാനിലെ സുല്‍ത്താന്റെ മാതാവിന്റെ കാര്യസ്ഥന്‍ അതുവഴി വരികയും ദു:ഖിതനായി കണ്ട എന്നോട്‌ കാര്യങ്ങള്‍ അന്വേഷിക്കുകയും ഹജ്‌ജ്‌ കര്‍മ്മത്തിനുളള യാത്രയാണെന്നറിയിക്കുകയും വിവരങ്ങള്‍ പറയുകയും ചെയ്‌‌തു. അദ്ദേഹം ഉടന്‍ തന്നെ സുല്‍ത്താന്റെ മാതാവുമായി ബന്ധപ്പെട്ട്‌ വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്‌തു തന്നു. അങ്ങിനെ കടമെല്ലാം വീട്ടി യാത്ര തുടര്‍ന്നു. അങ്ങിനെ പല വിഷമഘട്ടങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാനുളള ഭാഗ്യമുണ്ടായി.
? വേദനിപ്പിച്ച സംഭവം
സലാലയിലെ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുളള യാത്രയില്‍ ചില അറബികളില്‍ നിന്നുമുണ്ടായ എതിര്‍പ്പുകളാണ്‌ ഏററവും കൂടുതല്‍ വേദനയുണ്ടാക്കിയത്‌.
?രാഷ്‌ട്രീയ നിലപാട്‌
ഞാന്‍ രാഷ്‌ട്രീയക്കരനല്ല. ഖിലാഫത്ത്‌ പ്രസ്‌താനങ്ങളുടെ ഭാഗമായി കടന്നു വന്ന്‌ ഖായിദേ മില്ലത്തിനെ പോലുളള മഹാന്‍മാര്‍ കെട്ടിപ്പെടുത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ ശക്‌തിപ്പെടുത്തുക.
ഖായിദേ മില്ലത്തിന്റെ പാരമ്പര്യ നിലനിര്‍ത്താന്‍ ലീഗിന്‌ ഇപ്പോള്‍ കഴിയുന്നുണ്ടോ...?മോശമായ വശങ്ങളെ വിവാദമുണ്ടാക്കാതെ നല്ല വശങ്ങളെ ഉയര്‍ത്തിക്കാട്ടണം.
? മുസ്‌ലിംങ്ങള്‍ കൂടുതലുളള രാഷ്‌ട്രീയ പര്‍ട്ടികളെ തീവ്രവാദികളായും വര്‍ഗീയ വാദികളായും മുദ്രകുത്തിയുളള വിവാദം
അത്‌ സമൂദായത്തെ ദോശമായി ബാധിക്കും.
? സുന്നി ഐക്യശ്രമങ്ങളെ എങ്ങനെ കാണുന്നു
സന്തോഷകരം തന്നെ. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ കഴിയണം.
? യുവ സമൂഹത്തിലെ അധാര്‍മ്മികതയെ കുറിച്ച്‌
മനുഷ്യന്‌ മലക്കിനെക്കാള്‍ ഉയരാനും പിശാചിനെക്കാള്‍ താഴാനും കഴിയും. യുവാക്കളുടെ ഇടയില്‍ ആത്‌മാര്‍ത്‌ഥമായ ബേധവല്‍ക്കരണം ആവശ്യമാണ്‌. ഇന്‍ശാ അല്ലാഹ്, അടുത്ത റംസാനില്‍ എല്ലാദിവസവും സമുദായത്തിലെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ദഅ‌വാ പ്രവര്‍ത്തനം നടത്താനുളള ഒരുക്കത്തിലാണ്‌. ? കുടുംബം
ഭാര്യ : പുത്തൂര്‍ സ്വദേശിനി റഹ്‌മത്തുന്നിസ്സഅഞ്ച്‌ മക്കള്‍, മൂന്ന്‌ ആണ്‍മക്കളും രണ്ട്‌ പെണ്‍മക്കളുംഒരു പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. ഒരു ആണ്‍കുട്ടി ദുബൈയില്‍ ജോലി ചെയ്യുന്നു. മററുളളവര്‍ പഠിക്കുന്നു.

http://www.kasaragodvartha.com/viewsakalam.php?id=192

http://www.kasaragodvartha.com/viewsakalam.php?id=192

അബുദാബി അജാനൂര്‍ പഞ്ചായത്ത്‌ കെ.എം.സി.സിയുടെ പെന്‍ഷന്‍ പദ്ധതി

on


പെന്‍ഷന്‍ പദ്ധതി
അബുദാബി അജാനൂര്‍ പഞ്ചായത്ത്‌ കെ.എം.സി.സിയുടെ നേത്യത്വത്തില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ ഉദ്‌ഘാടനം ഡോ. ബി.ആര്‍. ഷെട്ടി നിര്‍വഹിക്കുന്നു

എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് - SYS ക്യാമ്പ് :

on

SYS ക്യാമ്പ് :
ചിത്താരിയില്‍ നടന്ന എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയുന്നു.

ചിത്താരിയില്‍ ഇന്നോവകാറിന്‌ തീയിട്ടു

on



ചിത്താരി: പതിനൊന്നരലക്ഷം രൂപ വിലവരുന്ന ഇന്നോവകാറിന്‌ തീയിട്ടു. സൗത്ത്‌ ചിത്താരി കൂളിക്കാട്‌ മീത്തല്‍ വീട്ടില്‍ സൈനബ ഹസൈനാര്‍ ആര്‍ സി ഉടമസ്ഥയായുള്ള കെ.എല്‍ 60-4638 നമ്പര്‍ വെള്ള ഇന്നോവകാറിനാണ്‌ തീയിട്ടത്‌.വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവക്ക്‌ പുലര്‍ച്ചെ ഒന്നര മണിയോടെയാണ്‌ തീ വെച്ചതെന്ന്‌ വീട്ടുകാര്‍ വെളിപ്പെടുത്തി. ഇന്നോവയുടെ നാല്‌ ടയറുകള്‍ക്കും മുന്‍വശം ഗ്ലാസിനും തീ പിടുത്തമുണ്ടായി. വാഹനത്തിന്‌ തീ പിടിച്ച വിവരമറിഞ്ഞ്‌ ഉറക്കമുണര്‍ന്ന വീട്ടുകാര്‍ തീ നിയന്ത്രിക്കുകയായിരുന്നു. സൈനബയുടെ മകന്‍ മുഹമ്മദ്‌ കുഞ്ഞി ഉപയോഗിക്കുന്ന ഇന്നോവയ്‌ക്കാണ്‌ തീവെപ്പുണ്ടായത്‌. പിതാവിന്റെ സഹോദരങ്ങളുടെ മക്കളായ ബദറു, നസീര്‍ എന്നിവരാണ്‌ ബൈക്കിലെത്തി വാഹനത്തിന്‌ തീയിട്ടതെന്ന്‌ മുഹമ്മദ്‌ കുഞ്ഞി വ്യക്തമാക്കി. മുഹമ്മദ്‌ കുഞ്ഞി ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ പരാതി നല്‍കി. ബദറു മുഹമ്മദ്‌ കുഞ്ഞിയുമായി ഗള്‍ഫില്‍ വെച്ച്‌ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്‌ നേരത്തെ അക്രമം നടന്നിരുന്നു. ഈ സംഭവത്തില്‍ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ രണ്ടു കേസുകള്‍ നിലനില്‍ക്കുന്നുണ്ട്‌.

ചിത്താരി സ്കൂള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു

on

ചിത്താരി: വൈകിയെത്തിയതിനെ തുടര്‍ന്ന്‌ ക്ലാസ്സില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിനി സ്‌കൂള്‍വരാന്തയില്‍ കുഴഞ്ഞുവീണു. സംഭവത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസിലെത്തി. ചിത്താരി ജമാഅത്ത്‌ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി അതിഞ്ഞാല്‍ സ്വദേശിനിയായ ഫര്‍സാന(16)യാണ്‌ വെള്ളിയാഴ്‌ച രാവിലെ സ്‌കൂളില്‍ കുഴഞ്ഞുവീണത്‌. രാവിലെ ക്ലാസ്സ്‌ ആരംഭിച്ചശേഷം എത്തിയ ഫര്‍സാനയെ അധ്യാപിക ക്ലാസ്സില്‍ കയറ്റാതെ പുറത്ത്‌ നിര്‍ത്തുകയായിരുന്നു. മണിക്കൂറുകളോളം ക്ലാസ്സിന്‌ പുറത്ത്‌നിന്ന വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഫര്‍സാന കുഴഞ്ഞുവീണതില്‍ ക്ഷുഭിതരായ ബന്ധുക്കള്‍ വെള്ളിയാഴ്‌ച തന്നെ അധ്യാപികയ്‌ക്കെതിരെ ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
http://www.kasaragodvartha.com/viewnews.php?id=14514

ബേക്കല്‍ ഇബ്രാഹിം നിര്യാതനായി

on

ചിത്താരി: ബേക്കല്‍ തായല് ഇബ്രാഹിം ഹാ​ജി(65)നിര്യാതനായി .ഏറെ ക്കാലമായി ഗല്‍ഫിലായിരുന്ന മൂന്നു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്നു രാവിലെ 4.30 മണിക്കായിരുന്നു സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ചിത്താരിയിലെ പരേതനായ മാട്ടുമ്മല്‍ മൊയ്തീന്‍ ന്റെ മകളായ് അയിഷബിയാണ് ഭാര്യ
ദുബായില്‍ ജോലിചെയ്യുന്ന റഷീദ്, ജംഷീദ് ( ബി കോം വിദ്യാര്‍ത്തി), സീനത്ത് അമീര്‍, ഷാഹിദ എന്നിവര്‍ മക്കളാണ്, മരുമക്കള്‍: അമീര്‍ മേല്പറമ്പ്, മൊയ്തീന്‍ നീലേശ്വരം. ദുബായില്‍ നിന്നും മകന്‍ റഷീദ് ഇന്നു വയ്കുന്നേരം നാട്ടിലെത്തും മ്രതദേഹം ഇന്നു രാത്രി ബേക്കല്‍ ഹയ്ദ്രൊസ് ജുമാ മസ്ജിദില്‍ ഖബറടക്കും.

http://www.kasaragodvartha.com/viewdeath.php?id=15786

മെട്രോ മുഹമ്മദ്‌ ഹാജി യുടെ നേത്രത്തില്‍ ചെര്‍ക്കളയില്‍ മെഡിക്കല്‍ കോളജ്‌ വരുന്നു

on Aug 22, 2009

മെട്രോ മുഹമ്മദ്‌ ഹാജി യുടെ നേത്രത്തില്‍ ചെര്‍ക്കളയില്‍ മെഡിക്കല്‍ കോളജ്‌ വരുന്നു
കാസര്‍കോട്‌: മെഡിക്കല്‍ കോളജ്‌ ചെര്‍ക്കളയില്‍ സ്ഥാപിക്കുവാന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്‌ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട്‌ മെഡിക്കല്‍ കോളജ്‌ ആന്റ്‌ ഇസ്റ്റിറ്റിയൂഷന്‍സ്‌ കമ്പനി ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. കമ്പനി ഡയറക്‌ടര്‍മാരായി ഡോ. മൂസക്കുഞ്ഞി, കല്ലട്ര ഇബ്രാഹിം, സി.എ.അഹമ്മദ്‌ ഹാജി ചെര്‍ക്കള എന്നിവരെകൂടി നാമനിര്‍ദ്ദേശം ചെയ്‌തു. 150 കോടി രൂപ ചിലവിലാണ്‌ പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടം 15 പാരാമെഡിക്കല്‍ സ്ഥാപനങ്ങളും രണ്ടാംഘട്ടം 500 കിടക്കകളുള്ള മെഡിക്കല്‍ കോളജ്‌ ആസ്‌പത്രിയും മൂന്നാം ഘട്ടം മെഡിക്കല്‍ കോളജും ഡെന്റല്‍ കോളജും സ്ഥാപിക്കും. യോഗത്തില്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. കെ. സക്കരിയ്യ, ഡയറക്‌ടര്‍മാരായ മെട്രോ മുഹമ്മദ്‌ ഹാജി, പാദൂര്‍കുഞ്ഞിമാഹിന്‍ ഹാജി, ടി.പി.കുഞ്ഞബ്‌ദുല്ല, സി. പക്രുകുഞ്ഞി, കമ്പനി സെക്രട്ടറി എ.എം.ആഷിഖ്‌ സംബന്ധിച്ചു.

പെണ്‍കൈകളില്‍ പെട്രോള്‍ ടാങ്കറും ഭദ്രം

on


മൌലാഞ്ചി kaikalkku ടാങ്കര്‍ ട്രുച്കിന്റെ സ്ടീരിങ്ങും വസ്ഴാങ്ങും !


പെണ്‍കൈകളില്‍ പെട്രോള്‍ ടാങ്കറും ഭദ്രം
Posted on: 22 Aug 2009
തൃശ്ശൂര്‍: പെണ്‍കൈകളില്‍ ഇനിപെട്രോള്‍ ടാങ്കറും ഭദ്രം. വാടാനപ്പള്ളി സ്വദേശി വലിയകത്ത് മിസിരിയ (40)യാണ് ഇരുമ്പനത്തുനിന്ന് തൃശ്ശൂര്‍വഴി പട്ടാമ്പിയിലേക്ക് ടാങ്കര്‍ലോറി ഓടിച്ചെത്തിയത്. കൂടുതല്‍ ശ്രദ്ധവേണ്ട പെട്രോള്‍ ടാങ്കറുകള്‍ ഓടിക്കുന്ന കേരളത്തിലെ ആദ്യവനിതയും ഇവരായേക്കാം. പെട്രോളും കൊണ്ടുള്ള മിസിരിയയുടെ ആദ്യയാത്രയായിരുന്നു വെള്ളിയാഴ്ചത്തേത്. പ്രത്യേകശ്രദ്ധ വേണ്ട ജോലിയായതിനാല്‍ പ്രത്യേക പരിശീലനത്തോടെയാണ് മിസിരിയ പുതിയ ദൗത്യം ഏറ്റെടുത്തത്. ഹെവിവെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഒമ്പതു വര്‍ഷം മുമ്പുതന്നെ ഇവര്‍ നേടിയിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി അധികൃതരുടെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതരുടെയും അനുമതി പത്രം വാങ്ങി. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം മൂന്നുദിവസത്തെ പരിശീലനം നല്കിയശേഷമാണ് അനുമതിപത്രം നല്കിയത്. സ്ത്രീയായതിനാല്‍ ഇത്തരം അനുമതി പത്രങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് ആദ്യംപലരും അഭിപ്രായപ്പെട്ടുവെങ്കിലും വലിയ തടസ്സങ്ങളൊന്നുമില്ലാതെ ഇവ ലഭിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം സീനിയര്‍ മാനേജര്‍ എ.കെ. കൃഷ്ണന്‍കുട്ടിയടക്കമുള്ളവരുടെ സഹായത്തെ തുടര്‍ന്നായിരുന്നു ഇത്. ശരിയായ ലോഡ് കൈകാര്യം ചെയ്യുന്നതിന് 2 ദിവസം മുമ്പ്തന്നെ കാലിവണ്ടി ഓടിച്ച് പരിശീലിച്ചിരുന്നു ഇവര്‍. ഇനിയങ്ങോട്ട് ദിവസവും പെട്രോളിയം ഉത്പന്നങ്ങളുമായുള്ള കുതിപ്പിലാകും മിസിരിയ. ഏകദേശം 400 കിലോമീറ്ററോളമാണ് ഇവര്‍ താണ്ടേണ്ടിവരിക. വണ്ടി തൃശ്ശൂരിലാണ് എന്നും നിര്‍ത്തിയിടുക. രാവിലെ 4.30 ന് ടാങ്കറുമായി തൃശ്ശൂരില്‍ നിന്ന് പുറപ്പെടും. 6.30ന് ഇരുമ്പനത്തെ കമ്പനിയിലെത്തും. 7.45 ന് ആദ്യലോഡുമായി യാത്രതുടങ്ങും. 11ന് വീണ്ടും തൃശ്ശൂരില്‍. 3 മണിക്ക് കമ്പനിയില്‍ തിരിച്ചെത്തും. 4 മണിക്ക് മലപ്പുറം പാലക്കാട് ജില്ലകളിലെ സ്ഥലങ്ങളിലേക്ക് യാത്രതുടങ്ങും. രാത്രി 10 മണിയോടെ ജോലി അവസാനിക്കുന്നു. സ്ത്രീയായതിനാല്‍ കമ്പനിയില്‍ ക്യൂ നില്‍ക്കേണ്ടെന്ന ഇളവ് അധികൃതര്‍ നല്കിയിട്ടുണ്ട്. ഗള്‍ഫില്‍ ഡ്രൈവറായിരുന്ന ബാപ്പ കുഞ്ഞുമൊയ്തീനാണ് മിസിരിയയുടെ യഥാര്‍ത്ഥ ഗുരു. വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലേക്ക് ഡ്രൈവറെ തേടിയുള്ള പരസ്യമാണ് ഇവരെ ഡ്രൈവിങിലേക്ക് തിരിച്ചത്. തുടര്‍ന്ന് ഡ്രൈവിങ് സ്‌കൂളില്‍ പോയി പഠിച്ചു. ബാപ്പയുടെ കീഴില്‍ പരിശീലനവും നേടി. തുടര്‍ന്ന് തിരുവില്വാമല റൂട്ടില്‍ വനിതാ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറായി ജോലി ചെയ്തു. അവിടെനിന്ന് വിട്ട ഇവര്‍ പിന്നീട് ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറായിരുന്നു. ഇവിടെനിന്ന്‌പെട്രോള്‍ ടാങ്കറിലേക്ക് ചുവടുമാറുകയായിരുന്നു. സീഡീസ് ഫ്യുവല്‍ കമ്പനി ഉടമ സി.ഡി. ആന്റസ് ആണ് ഇതിന് വഴിയൊരുക്കിയത്. ബസ്സ് ഓടിച്ചിരുന്നതിനാല്‍ ടാങ്കര്‍ ഓടിക്കാന്‍ ബുദ്ധിമുട്ടൊന്നും തീരെ ഇല്ലായിരുന്നു എന്ന് മിസിരിയ പറയുന്നു. ബസ്സാകുമ്പോള്‍ സമയകൃത്യത വല്ലാതെ പാലിക്കണം. ടാങ്കറാകുമ്പോള്‍ അത് അത്രതന്നെ വേണ്ട എന്നാണവരുടെ പക്ഷം. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന ഇരുചക്രവാഹനങ്ങളെ മാത്രമാണ് ഇവര്‍ക്കു പേടി. വിവാഹിതയായ മിസിരിയ മൂന്നു മക്കളുടെ അമ്മയുമാണ്.

വിജ്ഞാനവേദി റമസാന്‍ പ്രഭാഷണം ഞായറാഴ്‌ച മുതല്‍

on

വിജ്ഞാനവേദി റമസാന്‍ പ്രഭാഷണം ഞായറാഴ്‌ച മുതല്‍
കാഞ്ഞങ്ങാട്‌: വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിലുള്ള റമസാന്‍ പ്രഭാഷണം ഞായറാഴ്‌ച മുതല്‍ എല്ലാ ഞായറാഴ്‌ചകളിലും നോര്‍ത്ത്‌കോട്ടച്ചേരി ഹിറാ പബ്ലിക്‌ സ്‌കൂളില്‍ നടത്താന്‍ വേദി യോഗം തീരുമാനിച്ചു.നാളെ 1.30 ന്‌ വി.കെ. ഹംസ അബ്ബാസ്‌ പ്രഭാഷണം ഉദ്‌ഘാടനം ചെയ്യും. പടന്ന ജുമാമസ്‌ജിദ്‌ ഖത്തീബ്‌ ഉമര്‍ ഹുദവി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ഞായറാഴ്‌ചകളില്‍ പ്രശസ്‌ത പണ്‌ഡിതരും വാഗ്മികളും പ്രഭാഷണം നടത്തും. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, ഇ.എം. അബ്‌ദുല്‍ ഹക്കീം മൗലവി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ട്രഷറര്‍ എ.ഹമീദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എന്‍.എ. ഖാലിദ്‌, ടി. മുഹമ്മദ്‌ അസ്‌ലം, സി. മുഹമ്മദ്‌കുഞ്ഞി, എം. ഇബ്രാഹിം, പി.പി.കുഞ്ഞബ്‌ദുല്ല, സി.എച്ച്‌. ഇബ്രാഹിം മാസ്റ്റര്‍ പ്രസംഗിച്ചു.

അതിഞ്ഞാലില്‍ റമസാന്‍ പ്രഭാഷണം ശനിയാഴ്‌ച

on

അതിഞ്ഞാലില്‍ റമസാന്‍ പ്രഭാഷണം ശനിയാഴ്‌ച
കാഞ്ഞങ്ങാട്‌: ജില്ലാ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അജാനൂര്‍ പഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡ്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അതിഞ്ഞാല്‍ ലീഗ്‌ ഹൗസില്‍ ശനിയാഴ്‌ച 1.30 ന്‌ റമസാന്‍ പ്രഭാഷണം നടക്കും. റമസാന്‍ വിചിന്തനം എന്ന പരിപാടിയില്‍ ഷാര്‍ജ മതകാര്യ മന്ത്രാലയത്തിലെ ഇമാം പി.അബ്‌ദുല്‍ ഖാദര്‍ മൗലവി കൊളവയല്‍ പ്രഭാഷണം നടത്തും.

കാന്തപുരം: മുസ്ലിം നേത്രതതിലെ അജയ്യ നേതാവ് ദൗത്യം മറക്കാതെ...

on Aug 20, 2009







കാന്തപുരം: ദൗത്യം മറക്കാതെ...
ഫര്ടന്‍ / kasaragodvartha/ file

ദുബൈ: പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍ ഏവര്‍ക്കും ഹൃദിസ്ഥമായിക്കഴിഞ്ഞു. പല വമ്പന്‍മാരുടെയും 'കണ്ണുതളളിച്ച' മാററങ്ങളാണ് അതുണ്ടാക്കിയതും. എന്നാല്‍ തെരഞ്ഞെടുപ്പിലുടനീളം ശ്രദ്ധാകേന്ദ്രമാകുകയും ശേഷം വന്‍ വാദപ്രതിവാദങ്ങള്‍ക്ക് കേന്ദ്ര ബിന്ദുവാകുകയും ചെയ്ത മതപണ്ഡിതന്‍ മററാരുമല്ല, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. ശാന്ത ഗംഭീരനായ കാന്തപുരത്തിന്റെ ചുണ്ടില്‍ പുഞ്ചിരിയല്ലാതെ നേരിയ വിഷാദഛായയെങ്കിലും ഉളവാക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. വിമര്‍ശനശരങ്ങള്‍ ഈ സുന്നി നേതാവിന് പുത്തരിയല്ലാത്തതു തന്നെ മുഖ്യകാരണം. ഒരു തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചു മാത്രം എന്തിനു പറയുന്നു. ബഹുഭാര്യാത്വ വിഷയം, പാഠപുസ്തക വിവാദം, തുടങ്ങി കേരളീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രധാനപ്പെട്ട എല്ലാ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും 'എ.പി ഉസ്താദി'ന്റെ വാക്കുകേള്‍ക്കാനായിട്ടാണ് ചാനലുകാര്‍ ആദ്യം ഓടുന്നത്. എന്നാല്‍ തികഞ്ഞ യാഥാസ്ഥിതകമെന്നും അങ്ങേയററം പ്രതിലോമകരമെന്നും ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും വിമര്‍ശിക്കുമ്പോഴും നിലപാടുകളില്‍ കടുകിട വ്യതിചലിക്കാന്‍ കഴിയാത്ത കാന്തപുരത്തിന്റെ ഇച്ഛാശക്തിയും ആദര്‍ശദാര്‍ഢ്യവുമാണ് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുളളത്, കഠിന എതിര്‍പ്പുകള്‍ക്ക് വഴിമരുന്നാകുന്നതും മറെറാന്നല്ല. നമുക്കറിയാവുന്ന കാന്തപുരം ഇതൊക്കെയാണെങ്കിലും ഈജിപ്ത് മുതല്‍ ഇന്തോനേഷ്യവരെയുളള ഇസ് ലാമിക ലോകത്തും അമേരിക്ക ഉള്‍പ്പെടെയുളള പാശ്ചാത്യ നാടുകളിലും ശ്രദ്ധിക്കപ്പെടുന്ന, ഇന്ത്യയിലെ ഏററവും പ്രമുഖമായ ഇസ് ലാമിക പഠനകേന്ദ്രം മര്‍ക്കസുസസഖാഫത്തി സുന്നിയ്യയുടെ അമരക്കാരനുമായ ആലങ്ങാപ്പൊയില്‍ അബൂബക്കര്‍ മുസലിയാര്‍ സംസാരിക്കുന്നു.....
1. നൂറ് കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെ തന്നെ പ്രമുഖ ധാര്‍മിക സംഘടനയേയും നയിക്കുന്ന താങ്കള്‍ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടുന്നുണ്ടല്ലോ? ഇതൊക്കെ അതിജീവിച്ചു മുന്നോട്ടു പോവുന്ന താങ്കളുടെ പ്രചോദനം എന്താണ് ?
മുഹമ്മദ്‌ നബി (സ്വ) തൊട്ടു ഇങ്ങോട്ടുള്ള എല്ലാ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . \'നാം ശ്രമിക്കും നടന്നലായി\' , എന്ന രീതിയില്‍ അല്ല ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഇവിടെ അനിവാര്യമായ കാര്യങ്ങളാണ്‌ ചെയ്യുന്നത് . അതില്‍ അല്ലാഹുവിന്റെ സഹായം ഉണ്ടാകും . ലക്‌ഷ്യം പൂര്‍ണമായതും സത്യസന്ധവും ആയതു കൊണ്ട് എതിര്‍പ്പുകളെ എതിര്‍പ്പുകളായി കാണുന്നില്ല.
2. മര്‍കസ് എന്ന ആശയത്തിന് പിന്നില്‍?മത ഭൌതിക സാങ്കേതിക വിദ്യാഭ്യാസ സമുന്നയം എന്ന ലക്ഷ്യവുമായാണ് മര്‍കസ് ആരംഭിച്ചത്‌ തന്നെ. നമ്മുടെ മുന്ഗാമികളില്‍ നിന്ന് വ്യത്യസതമായി മത പണ്ഡിതന്മാര്‍ അധികവും ഭൌതിക അറിവ് നേടാതെയും ഭൌതികമായ അറിവ് നേടിയിരുന്ന ധാരാളം പേര്‍ മതകാര്യങ്ങളില്‍ ചിന്തിക്കാതെയും രണ്ടു ധ്രുവങ്ങളിലേക്ക് പോകുന്ന സാഹചര്യത്തില്‍ അത് നമുക്ക് പര്യാപ്തമല്ല എന്ന് മനസ്സിലാക്കി കുറച്ചു അനാഥ കുട്ടികളുമായാണ് മര്‍ക്കസ് തുടങ്ങിയത്. ഇന്ന് ഹോം കെയര്‍ പദ്ധതി ഉള്‍പ്പടെ യാതീംഖനയില്‍ മാത്രം രണ്ടായിരത്തോളം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നുണ്ട്.
3. മര്‍ക്സിന്റെ പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ച്? കാലഘട്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസവും അതിന്റെ സംവിധനങ്ങളും ഉയര്‍ന്നു വരുമ്പോള്‍ സമുദായത്തെയും അതിന്റെ കൂടെ നിര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ചെയ്യുന്നത് . ഭൌതിക വിദ്യാഭ്യാസങ്ങളും സംവിധാനങ്ങളും മാറി വരികയാണ്‌. അതനുസരിച്ച് അതിന്റെ പിറകെ പോവുകയല്ലാതെ പുരോഗതി കൈവരിക്കാന്‍ സാധ്യമല്ല. ഇന്റര്‍നെറ്റിന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും സഹായത്താല്‍ മുഴുവന്‍ പാഠ്യവിഷയങ്ങളും ദൃശ്യവല്‍ക്കരിച്ച് പഠിപ്പിക്കുന്ന രീതി കേരളത്തില്‍ ആദ്യമായി തന്നെ സം വിധാനിച്ചത് മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. പുതിയ മേഖലകളിലേക്കെല്ലാം മര്‍കസ് കടന്നു ചെല്ലണം എന്ന് തന്നെയാണ് ആഗ്രഹം, ധാരാളം പാവപ്പെട്ട ജനങ്ങളുടെ സഹായമാണ് ഇതിന്റെ ഒക്കെ പിറകില്‍. അത് കൊണ്ട് കൃത്യമായി എന്തൊക്കെ തുടങ്ങും എന്ന് ഈ സമയത്ത് പറയാന്‍ സാധിക്കില്ലെങ്കിലും മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവ ഒക്കെ ആഗ്രഹങ്ങളില്‍ ഉണ്ട്. 4. മര്‍കസിന്റെ കീഴില്‍ നഴ്സിംഗ് കോളേജ് ആരംഭിക്കുന്നു എന്നറിഞ്ഞു? മര്‍ക്സിന്റെ നേതൃത്വത്തില്‍ പുനൂര്‍ മദീനത്തുല്‍ ഹുദ ഹോസ്പിറ്റലില്‍ നഴ്സിംഗ് കോളേജ് ആരംഭിക്കുകയും ഒരു ബാച്ച് പുറത്തിറങ്ങുകയും ചെയ്തു കഴിഞ്ഞു. 5. സുന്നികള്‍ സ്ത്രീ വിദ്യഭ്യാസത്തിനു എതിരാണെന്ന് ഒരു വിഭാഗം പറഞ്ഞിരുന്നല്ലോ. എന്നാല്‍ കേരളത്തിലെ ഒരു മുസ്ലീം സംഘടനയും ചെയ്യാത്ത വിപ്ലവകരമായ ഒരു മുന്നേറ്റമാണ് താങ്കള്‍ നഴ്സിംഗ് കോളെജിലൂടെ നടത്തിയത്‌. അത്തരം ആരോപണ മുന്നയിച്ചവരോട് എന്താണ് പറയാനുള്ളത്? സുന്നികള്‍ക്കെതിരെ ആരോപണം ഉന്നയിക്കാത്ത ഒരു വിഷയവും ഇല്ലല്ലോ. സുന്നികള്‍ എഴുത്ത് പഠിക്കുന്നതിനും ഇംഗ്ലീഷ് ഭാഷയ്ക്കും ഒക്കെ എതിരാണ് എന്നൊക്കെ ഒരു കാലത്ത് പറഞ്ഞിരുന്നു.ബ്രിട്ടീഷുകാരുടെ ഉല്പന്നങ്ങളും വസ്ത്രങ്ങളും വര്‍ജിക്കണം എന്ന് നമ്മുടെ ദേശീയ നേതാക്കള്‍ പറഞ്ഞ കാലത്ത് അവരുടെ സംസ്കാരവും ഭാഷയും ബഹിഷ്കരിക്കണം എന്ന് ചില മുസ്ലിം പണ്ഡിതന്മാര്‍ പറഞ്ഞിരുന്നു. അല്ലാതെ മുസ്ലിങ്ങള്‍ ഇംഗ്ലീഷ് ഭാഷക്ക് എതിരായിരുന്നത് കൊണ്ടല്ല. അതുപോലെ മുമ്പ്‌ കാലങ്ങളില്‍ സ്ത്രീകള്‍ ജോലിക്ക് പൊകുന്നവരോ വീടിനു പുറത്തുള്ള മറ്റു കാര്യങ്ങളില്‍ കൂടുതലായി ഇടപെടുന്നവരോ ആയിരുന്നില്ല. ഇന്ന് സ്ത്രീകള്‍ ജോലിക്ക് പോകാനും വിവിധ ഉദ്യോഗതലങ്ങളില്‍ നിയമിക്കപ്പെടാനും തുടങ്ങിയപ്പോള്‍ മുമ്പ്‌ ഉള്ളതിനേക്കാള്‍ കൂടുതല്‍ സൌകര്യങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമായി വന്നത് കൊണ്ട് ഇസ്ലാമിന്‍റെ ചുറ്റുപാടുകളില്‍ നിന്ന് കൊണ്ട് തന്നെ അവ ഏര്‍പ്പെടുത്തുന്നു എന്ന് മാത്രം. അല്ലാതെ ഞങ്ങള്‍ നിയമങ്ങള്‍ മാറ്റിയത് അല്ല. 6. ഇന്ത്യക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ?സൗത്ത് ആഫ്രിക്ക യില്‍ ഏതാനും മദ്രസകളും ഒരു കോളേജും നടക്കുന്നുണ്ട്‌. അമേരിക്ക, മലേഷ്യ, സിംഗപ്പുര്‍, ബ്രുണയ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്രസകള്‍ നടക്കുന്നുണ്ട്‌. ഏഴ് ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.
7. ഇസ്ലാമിക്‌ സുപ്രീം കൌണ്‍സില്‍ ഓഫ് അമേരിക്കയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍, എങ്ങിനെയാണ്‌ ഒബാമയുടെ ഇസ്ലാമികരജ്യങ്ങലോടുള്ള ഇപ്പോഴുള്ള സമീപനങ്ങളെ കാണുന്നത്.?അമേരിക്ക സമീപനം മാറ്റി എന്ന് പറയാനായിട്ടില്ല . വരുത്തുമെന്ന് ഒബാമ പറഞ്ഞിട്ടുണ്ട്. പറഞ്ഞത് ആത്മാര്‍ഥതയോടെ ആണെങ്കില്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ് . അതാണ്‌ അദ്ദേഹത്തിന്നും അമേരിക്കയ്ക്കും ലോകത്തിനും നല്ലത്. ലോകം നിലനില്‍ക്കണമെങ്കില്‍ നല്ല നയങ്ങള്‍ ആവശ്യമാണ്. കാത്തിരുന്നു കാണാം. 8. മഞ്ചേരി/പൊന്നാനി; എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്?പൊന്നാനിയും മഞ്ചേരിയും പ്രത്യക ശ്രദ്ധയാകര്‍ഷിച്ചുവെന്നു എനിക്കു തോന്നിയിട്ടില്ല. മുസ്ലീംകള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളായത് കൊണ്ട് ചിലര്‍ക്ക് തോന്നിയിട്ടുണ്ടാവാം. ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പ് ഇടതും വലതും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നില്ല. മറിച്ച് ഫാസിസ്റ്റ് ശക്തികളും ജനാധിപത്യ ശക്തികളും തമ്മിലായിരുന്നു. അതില്‍ മലപ്പുറവും പൊന്നാനിയും കണ്ണൂരും തലശ്ശേരിയും എല്ലാം ഒരു പോലെയല്ലാതെ രണ്ടു പ്രത്യേക മണ്ഡലങ്ങളുണ്ടെന്നു തോന്നിയിട്ടില്ല. 9. കെപിഎ മജീദ് മല്‍സരിച്ചപ്പോള്‍ കാന്തപുരം വിഭാഗത്തിന്റെ വോട്ട് വേണ്ട എന്ന് ലീഗ് കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നുവല്ലോ. ഇത്തവണ ബഷീറും അഹമ്മദുമെല്ലാം താങ്കളെ തേടിയെത്തി. ശിഹാബ് തങ്ങളുമായി വിവിധ വേദികള്‍ പങ്കിട്ടു. സുന്നീ ഐക്യശ്രമങ്ങളും നടത്തി. എന്നിട്ടും ലീഗിനെതിരെ താങ്കള്‍ നിലകൊണ്ടുവെന്നത് ശരിയാണോ?മജീദ് നിന്നപ്പോള്‍ അദ്ദേഹത്തെ പരസ്യമായി എതിര്‍ക്കുകയും തോല്‍പിക്കുകയും ചെയ്തുവെന്നും ഇപ്പോള്‍ അങ്ങനെയില്ലാതെ പരസ്യമായി എതിര്‍ക്കുകയും തോല്‍പിക്കുകയും ചെയ്തിട്ടില്ല എന്നു പറയുമ്പോള്‍ തന്നെ ആദ്യത്തെ അവസ്ഥ അല്ല എന്നു വ്യക്തമാണല്ലോ. ഞങ്ങള്‍ക്ക് ലീഗ് വിരോധം എന്ന ഒന്നില്ല, അതു ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണ്. ഒരു പ്രത്യേക പാര്‍ട്ടിയോട് വിരോധമോ അടുപ്പമോ ഞങ്ങള്‍ക്കില്ല. മറിച്ച് രാജ്യത്തിന്റെ നന്മക്കും പ്രത്യേകിച്ച് ഇസ്ലാമിന്റെ ഗുണത്തിനും ആവശ്യമായത് ആരാണെന്നു നോക്കിയിട്ടാണു ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. അതാണു ഞാന്‍ പറഞ്ഞത് ഇപ്പൊള്‍ നടന്ന തെരെഞ്ഞെടുപ്പ് ഫാസിസ്റ്റ് ശക്തികളും മതേതര ജനാധിപത്യ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ഞാന്‍ പലപ്പോഴും അത് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പിന്നെ അതിനെതിരായിരുന്നു ഞങ്ങള്‍ പറഞ്ഞു എന്നു പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് കണ്ണു ചിമ്മി ഇരുട്ടാക്കുകയാണ് എന്നു മാത്രമേ ഉള്ളു. 10. വിജയാഘോഷങ്ങള്‍ക്കിടയില്‍ ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താങ്കളുടെയും മദനിയുടെയും കോലങ്ങള്‍ കത്തിച്ചിരുന്നു. ഇതിന്റെ ഇസ്ലാമികമാനം എന്താണ്?അതു നിഷിദ്ധമാണ് എന്നതില്‍ സംശയമില്ല. ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോകാന്‍ തന്നെ അതു കാരണമായിത്തിരും. ഞാന്‍ എന്നില്ല, ഒരു പണ്ഡിതന്റെ കോലം കത്തിക്കുക എന്നാല്‍ അവരെ നിസാരപ്പെടുത്തലാണ്. അങ്ങനെ നിസാരപ്പെടുത്തല്‍ ഇസ്ലാമില്‍ നിന്നു തന്നെ പുറത്തുപോകാന്‍ സാധ്യതയുള്ള കുറ്റമാണ്. മുസ്ലിം ലീഗിലെ പ്രമുഖ നേതാക്കളാരും ഇത്തരം നടപടികള്‍ക്കു പിന്നിലില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 11. പതിനായിരങ്ങള്‍ ചിലവാക്കി പടക്കം പൊട്ടിക്കുന്നതോ ?അതൊക്കെ അനാവശ്യമാണ്, പാടില്ലാത്തതുമാണ്. അനാവശ്യമായി പണം ചിലവഴിക്കുക, ആളുകളെ പരിഹസിക്കുക, കൂക്കിവിളിക്കുക തുടങ്ങിയവയെല്ലാം അനിസ്ലാമികമാണ്. ഇസ്ലാം അവരുടെ ഹൃദയത്തിലും ശിരസ്സിലും ഇല്ല എന്നതിന്റെ അടയാളമായിട്ടാണു അതിനെ കാണേണ്ടത്. 12 : മുസ് ലിം ലീഗ് താങ്കളെ ശത്രുവായി കാണുന്നുണ്ടോ?ഉ: മുസ്ലിം ലീഗ് എന്നെ ശത്രുവായി കണ്ടിട്ടില്ല. മുസ്ലിം ലീഗുകാരില്‍ ചിലര്‍ എന്നെ ശത്രുവായി കണ്ടിട്ടുണ്ട്. 13: എന്തായിരിക്കാം അതിനുളള കാരണം?ഉ: അത് രാഷ്ട്രീയക്കാര്‍ക്ക് പൊതുവെ അങ്ങനെയാണല്ലോ. അവരുടെ രാഷ്ട്രീയത്തിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ നല്ലതായും പ്രവര്‍ത്തിക്കാതിരുന്നാല്‍ ശത്രുവായും കാണുന്ന രാഷ്ട്രീയക്കാര്‍ ഉണ്ട്, രാഷ്ട്രീയം ഇല്ല. ഇസ്ലാമും മുസ്ലിമും തമ്മില്‍ വ്യത്യാസമുണ്ടല്ല? ഇസ്ലാമില്‍ ഇല്ലാത്ത പലതും ഒരു മുസ്ലിം ചെയ്താല്‍ അത് ഇസ്ലാമിന്റെ കുററമല്ല. അതു പോലെ രാഷ്ട്രീയത്തിന്റെ നയം വേറെയായിരിക്കും, രാഷ്ട്രീയക്കാരന്റേയും. 14: ലീഗുമായി യോജിപ്പിലെത്താന്‍ എന്തെങ്കിലും സാധ്യത/നിര്‍ദേശങ്ങള്‍?ഉ: ഞങ്ങള്‍ക്ക് ലീഗുമായി യോജിക്കണമെന്നില്ലല്ലോ. സുന്നികള്‍ എല്ലാവരും ഒന്നിക്കുക. അതില്‍ ലീഗുകാരും കോണ്‍ഗ്രസുകാരും മററ് എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകും. ലീഗുമായി യോജിക്കണമെന്ന് പറയണമെങ്കില്‍ ഞങ്ങള്‍ ആദ്യം ഒരു രാഷ്ട്രീയകക്ഷിയാവണം, അതല്ലല്ലോ.! ഞങ്ങളുടെ കൂട്ടത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. സുന്നിയാവണം, മുസ്ലിംകളാവണം. അല്ലാതെ ലീഗുമായി യോജിക്കുന്നോ യോജിക്കുന്നില്ലേ എന്ന ചോദ്യം തന്നെ ശരിയല്ല. 15 : ഇടതുപക്ഷവുമായി താങ്കള്‍ വര്‍ഷങ്ങളായി അടുപ്പത്തിലാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ നിരീക്ഷിക്കാറുണ്ട്. എന്താണ് കാരണം?ഉ: കേരളത്തിലെ മുസ്ലിം ലീഗിലെ ചില പ്രവര്‍ത്തകരുടെ നയവൈകല്യം കൊണ്ട് അവരുമായി അടുക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മറുപക്ഷത്തോട് അടുപ്പമുണ്ടാകുകയും ചെയ്തുവെന്നത് ശരിയാണ്. അല്ലാതെ കമ്യൂണിസത്തെ അടുപ്പിക്കലോ, കമ്യൂണിസത്തില്‍ വിശ്വസിക്കലോ അല്ല. എപ്പോഴും കമ്യൂണിസത്തിനെതിരെ ഞങ്ങള്‍ നിലകൊണ്ടിട്ടുണ്ട്.
16 : പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅദനിയുമായുളള താങ്കളുടെ സംഘടനയ്ക്കുണ്ടായ ത്വരീഖത്ത് തര്‍ക്കം തീര്‍ന്നോ?ഉ: ഇല്ല, പരിഹരിച്ചിട്ടില്ല. മഅദനി അതില്‍ നിന്നും മടങ്ങാത്ത കാലത്തോളം പരിഹരിക്കപ്പെടില്ല. അവര്‍ ഒരു പിഴച്ച ത്വരീഖത്തില്‍ പോയി കുടുങ്ങിയതാണ്. അത് തെററാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നുണ്ട്. പിന്നെ മഅദനിയെ ഒരു വലിയ സംഭവമായി ഞങ്ങളാരും കാണുന്നില്ല. അയാള്‍ക്കങ്ങനെ രാഷ്ട്രീയത്തിലും വലിയ അനുയായികളില്ല. സുന്നികളിലും വലിയ അനുയായികളില്ല. ഏതു പാര്‍ട്ടിയ്ക്കും ഉളളതു പോലെ കുറച്ചൊക്കെയുണ്ടാകും. 17 : മഅദനിയെയും ഭാര്യയെയും തീവ്രവാദിയെന്ന് ആരോപിക്കുന്നതിനു പിന്നില്‍ സാമ്രാജ്യത്വ അജന്‍ഡയുണ്ടോ?ഉ: അതെനിക്കറിയില്ല. അങ്ങുമിങ്ങും തീവ്രവാദി ആരോപിക്കുന്നത് ഏററവും വലിയ അബദ്ധമാണെന്ന് ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ തീവ്രവാദികളാരാണെന്ന് കണ്ടുപിടിക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. അതവര്‍ കണ്ടുപിടിച്ചോളും. മുസ്ലിം ലീഗും ലീഗിന്റെ കൂടെയുളളവരുമെല്ലാം തീവ്രവാദികളാണെന്ന് എല്‍.ഡി.എഫ് പറയുന്നു. എല്‍ഡിഎഫിന്റെ കൂടെയുളള മഅദനി തീവ്രവാദിയാണെന്ന് ഇവരും പറയുന്നു. പിന്നെ അവസാനം മുസ്ലിംകളില്‍ തീവ്രവാദികളല്ലാവത്തവര്‍ ഞങ്ങള്‍ മാത്രമെ ഉണ്ടാകൂ. ഞങ്ങള്‍ പിന്നെ ഒരാളുടെയും കൂടെയല്ലല്ലോ! 18: ഈയിടെ സുന്നി ഐക്യശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഐക്യശ്രമങ്ങളില്‍ ആര്‍ക്കാണ് ആത്മാര്‍ഥതയില്ലാത്തത്?ഉ: ഞങ്ങള്‍ മനസിലാക്കുന്നിടത്തോളം കേരളത്തില്‍ സമസ്ത, എസ്.കെ.എസ്.എസ്.എഫ് എന്നിങ്ങനെ പറഞ്ഞിട്ട് ചില സംഘടനകളുമായി നടക്കുന്ന കുറെയാളുകളുണ്ട്. ഒരു ഐക്യമുണ്ടായാല്‍ അവര്‍ക്ക് അര്‍ഹതയില്ലാത്ത സ്ഥാനമാനങ്ങള്‍ നഷ്ടമാകുമോ എന്ന് ഭയമുളളതായി തോന്നുന്നു. അല്ലാതെ യഥാര്‍ഥത്തില്‍ ലീഗുകാര്‍ക്കോ മററ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മുസ്ലിം ഐക്യത്തോടോ, സുന്നി ഐക്യത്തോടോ എതിര്‍പ്പില്ല.19 : താങ്കളുമായി വളരെയധികം അടുപ്പമുളള ഡോ. ഹുസൈന്‍ രണ്ടത്താണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുമ്പ് താങ്കളുടെ സമ്മതം ചോദിച്ചിരുന്നോ?ഉ: ഹുസൈന്‍ രണ്ടത്താണി എന്റെ സമ്മതം ചോദിച്ചിട്ടുണ്ട്. മററ് എല്ലാവരോടും സമ്മതം ചോദിച്ചിട്ടുണ്ട്. വേറെയും പല സ്ഥാനാര്‍ഥികളും സമ്മതം ചോദിച്ചിട്ടുണ്ട്. നിങ്ങളുടെ സൌകര്യം പോലെ ചെയ്യാം. നമ്മുടെ സംഘടനാപരമായി ഒരാളെയും സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടില്ല എന്നാണ് മറുപടി പറഞ്ഞിട്ടുളളത്. സംഘടനയ്ക്ക് അങ്ങനെയൊരു നയമില്ല. 20 : ഹുസൈന്‍ രണ്ടത്താണിയെ പിന്മാററാന്‍ താങ്കള്‍ ശ്രമിച്ചിരുന്നോ?ഉ: ഹുസൈന്‍ രണ്ടത്താണി സ്ഥാനാര്‍ഥിയാവാതിരിക്കലാണ് നല്ലതെന്ന് ഉണര്‍ത്തിയിട്ടുണ്ട്. നിര്‍ബന്ധമായി പറഞ്ഞിട്ടില്ല. നിര്‍ബന്ധമായി പറയാന്‍ പാടില്ലല്ലോ. അദേഹം നിന്നാല്‍ ഞങ്ങളുടെ സംഘടനയുടെ സ്ഥാനാര്‍ഥിയാണെന്ന് തെററിദ്ധരിക്കാന്‍ സാധ്യതയുളളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അദേഹത്തിന് അത് അങ്ങനെ തോന്നിയിട്ടില്ല. താന്‍ വ്യക്തിപരമായി നില്കുകയാണെന്ന നിലയ്ക്ക് നില്കുകയും ചെയ്തു. 21 : സമീപകാലത്ത് മുസ്ലിം സമുദായത്തിനിടയില്‍ മതം പഠിച്ചവര്‍, വിശിഷ്യ മതരംഗത്ത് ജോലി ചെയ്യുന്നവര്‍ക്കിടയില്‍ കുററവാസന വര്‍ധിച്ചതായി കാണുന്നു?ഉ: അങ്ങനെയുളളതായി അറിയുന്നില്ല. ജനസംഖ്യ വര്‍ധിക്കുന്നത് കൊണ്ട് പണ്ഡിതരുടെ എണ്ണവും കൂടുന്നുണ്ടാവാം. അല്ലാതെ കുററവാസന വര്‍ധിക്കുന്നതായി തോന്നിയിട്ടില്ല. 22: പുതിയ തലമുറയ്ക്ക് എന്തു സന്ദേശമാണ് നല്കാനുളളത്?പുതിയ തലമുറ ബൌദ്ധികമായ എല്ലാ പുരോഗതികളും കൈവരിക്കാന്‍ മുന്നോട്ടു വരണം. അതേ സമയം മുന്‍ഗാമികളായ ആത്മീയ ഗുരുക്കള്‍, അവരുടെ ജീവിതചര്യയും പഠിക്കുകയും അവരില്‍ നിന്ന് ആദര്‍ശം മനസിലാക്കി അത് വഴി ആത്മശുദ്ധീകരണം നടത്തുകയും വേണം. അതില്ലാതെ ഒരു ഭൌതികനായി മാറിയാല്‍ അവന്‍ ഒരു പക്ഷെ ഇസ്ലാമില്‍ നിന്നു തന്നെ പുറന്തളളപ്പെടാം. ആത്മീയശുദ്ധി കൈവരിക്കുന്നതോടൊപ്പം എല്ലാ മണ്ഡലങ്ങളിലും മുഴുവന്‍ മേഖലകളിലും എത്തിപ്പെടാന്‍ ശ്രമിക്കണം


ശിഹാബ് തങ്ങള്‍ : ചിത്താരിയില്‍ ആത്മീയ നേതാവിന് അനുസ്മരണം

on

ചിത്താരി : ചിത്താരിയോട് എന്നും ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ചിത്താരിയില്‍ ചൊവ്വാഴ്ച് രാത്രി സൌത്ത് ചിത്താരി മുസ്ലിം ജമാഅത്ത് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ദിക്ര്‍ ഹല്‍ഖ, ജനാസ നമസ്കാരം, അന്നദാനവും നടന്നു.ചിത്താരി ജമാഅത്തിന്റെ ആരംഭം മുതലെ ചിത്താരി ഹാജിയുടേ കൂടെ എന്നും ചിത്താരിക്ക് ആത്മീയ നേത്രത്വം നല്‍കിവന്നിരുന്ന മര്‍ഹൂം പി.എം.എസ്.എ. പൂകോയ തങ്ങളെയും ശേഷം മുഹമ്മദലി ശിഹാബ് തങ്ങളുടെയും നഷ്ടം നികത്താനാവത്തതാണെന്ന് അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു

കാഞ്ഞങ്ങാട്‌ ലക്ഷങ്ങളുടെ കള്ളനോട്ടിറങ്ങി

on

കാഞ്ഞങ്ങാട്‌: ഓണത്തിരക്കിനിടെ കാഞ്ഞങ്ങാട്ട്‌ വന്‍ തോതില്‍ കള്ളനോട്ടുകളിറങ്ങിയതായി സൂചന. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്‌ വ്യാഴാഴ്‌ച 500ന്റെ മൂന്ന്‌ കള്ളനോട്ടുകള്‍ ലഭിച്ചു. തൈക്കടപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ചിട്ടിയിലേക്ക്‌ നല്‍കിയ നോട്ടുകെട്ടുകള്‍ക്കിടയിലാണ്‌ 500ന്റെ മൂന്ന്‌ വ്യാജനോട്ടുകള്‍ കണ്ടെത്തിയത്‌. കുടുംബശ്രീ പ്രവര്‍ത്തകര്‍ ചിട്ടിതുക പ്രാദേശിക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക്‌ അധികൃതരാണ്‌ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്‌. പിന്നീട്‌ ഈ നോട്ടുകള്‍ ബാങ്ക്‌ അധികൃതര്‍ തന്നെ നശിപ്പിച്ചു. ഇടക്കാലത്തിന്‌ ശേഷമാണ്‌ ജില്ലയില്‍ വീണ്ടും കള്ളനോട്ടുകള്‍ വ്യാപകമായിരിക്കുന്നത്‌. വിദേശത്തുനിന്നുമെത്തിക്കുന്ന കള്ളനോട്ടുകളാണ്‌ ജില്ലയില്‍ വ്യാപകമായിരിക്കുന്നതെന്നാണ്‌ സൂചന. കള്ളനോട്ടിനെതിരെ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കള്ളനോട്ട്‌ വിതരണത്തില്‍ കുറവുകളൊന്നുമില്ല. സാധാരണക്കാര്‍ക്ക്‌ ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളെ എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കുന്നില്ല. ഓണത്തിരക്ക്‌ വര്‍ദ്ധിക്കുന്നതോടെ കള്ളനോട്ട്‌ വിതരണം തുടര്‍ന്നും വ്യാപകമാകുമെന്നാണ്‌ സൂചന.

ശിഹാബ്‌ തങ്ങള്‍ ഉന്നതനായ ആത്മീയ വ്യക്തിത്വം: കാഞ്ഞങ്ങാട്‌ ഖാസി

on

കാഞ്ഞങ്ങാട്‌: ആത്മീയ ഔന്നത്യത്തില്‍ വിരാജിക്കുമ്പോഴും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ ബാഹ്യ വേഷത്തിലൊളിപ്പിച്ച്‌ ആത്മീയതയുടെ ബാഹ്യ വേഷങ്ങള്‍ വെടിഞ്ഞവ്യക്തിത്വമാണ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. കയ്യില്‍ സദാ ചലിച്ച്‌ കൊണ്ടിരുന്ന തസ്‌ബീഹ്‌ മാലയോ വേഷത്തില്‍ ആത്മീയതുടെ ബാഹ്യമോടിയോ തങ്ങളില്‍ പ്രകടമായിട്ടില്ലായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സും ചിന്തയും ആത്മീയതയുടെ ഉത്തുംഗതയിലായിരുന്നു. പ്രവാചക പ്രഭുവിന്റെ സ്വഭാവ മഹിമയായിരുന്നു തങ്ങളുടെ പ്രകൃതത്തിലുടനീളം പ്രകടമായത്‌, ജിഫ്‌രി തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട്‌ സംയുക്ത മുസ്‌ലിം ജമാഅത്ത്‌ സംഘടിപ്പിച്ച ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണ പ്രാര്‍ത്ഥനാ സദസ്സ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുയായിരുന്നു തങ്ങള്‍. പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബുമാര്‍, സംയുക്ത ജമാഅത്തിന്റെയും അംഗ ജമാഅത്തുകളുടെയും ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ സംബന്ധിച്ചു. ചികിത്സയില്‍ കഴിയുന്ന മംഗലാപുരം ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ രോഗ ശമനത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തി. എ.ഹമീദ്‌ ഹാജി സ്വാഗതവും എം. മൊയ്‌തു മൗലവി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്‌ നഗരസഭയില്‍ ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന്‌ നഗരഭരണം നിലനിര്‍ത്താന്‍ സാധിക്കും.

on

കാഞ്ഞങ്ങാട്‌ നഗരസഭയില്‍ ചെയര്‍മാന്‍പദം എം.പി.ജാഫര്‍ ആവശ്യപ്പെട്ടു
കാഞ്ഞങ്ങാട്‌:കാഞ്ഞങ്ങാട്‌ നഗരസഭയില്‍ അവസാനവര്‍ഷത്തെ ചെയര്‍മാന്‍പദം മുന്‍പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാനായ ലീഗ്‌ നേതാവ്‌ എം.പി.ജാഫര്‍ പാര്‍ട്ടിനേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. ഇപ്പോള്‍ യു.ഡി.എഫ്‌ പക്ഷത്ത്‌ നില്‍ക്കുന്ന കല്ലൂരാവി വാര്‍ഡിലെ സ്വതന്ത്രകൗണ്‍സിലര്‍ ഹസിനാര്‍ കല്ലൂരാവിയും ചെയര്‍മാന്‍പദത്തിനായി രംഗത്ത്‌ വരികയും നിലവിലെ നഗരസഭാചെയര്‍മാന്‍ അഡ്വ.എന്‍.എ.ഖാലിദ്‌ തത്‌സ്ഥാനത്ത്‌ നിന്നും ഒഴിയാന്‍ സാധ്യത വിരളമായതും മുസ്ലീംലീഗിനെ കടുത്തപ്രതിസന്ധിയിലേക്കാണ്‌ നയിച്ചിരിക്കുന്നത്‌. നഗരസഭയില്‍ മുസ്ലീംലീഗ്‌ ജില്ലാസെക്രട്ടറിയായ അഡ്വ.എന്‍.എ.ഖാലിദിന്‌ ചെയര്‍മാനായി ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന്‌ ഭരണത്തിലേറുന്നതിനായി ബി.ജെ.പി സ്വതന്ത്രന്‍ ഉണ്ണികൃഷ്‌ണന്‌ പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാന്‍പദം 2008 മെയില്‍ ഒഴിഞ്ഞുനല്‍കിയ എം.പി.ജാഫറിന്‌ മുസ്ലീംലീഗ്‌ കാഞ്ഞങ്ങാട്‌ മണ്‌ഡലംകമ്മിറ്റി പ്രസിഡന്റ്‌ ടി.അബൂബക്കര്‍ ഹാജിയും ട്രഷറര്‍ റംസാനും മധ്യസ്ഥംവഹിച്ച കമ്മിറ്റി അവസാനഒരുവര്‍ഷത്തെ നഗരസഭാചെയര്‍മാന്‍പദം വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത്തരമൊരു വാഗ്‌ദാനം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നീണ്ടചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ എം.പി.ജാഫര്‍ ബി.ജെ.പി സ്വതന്ത്രന്‌ പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാന്‍പദം വിട്ടുനല്‍കിയത്‌. പ്രതിസന്ധിഘട്ടത്തില്‍ ജാഫറിന്‌ ലീഗ്‌ നേതൃത്വം നല്‍കിയ അവസാനവര്‍ഷത്തെ ചെയര്‍മാന്‍പദം ലീഗ്‌ വിമതനായിമത്സരിച്ച്‌ തുടക്കത്തില്‍ എല്‍.ഡി.എഫ്‌ ഭരണപങ്കാളിയായിരുന്ന കൗണ്‍സിലര്‍ ഹസിനാര്‍ കല്ലൂരാവിക്കും നല്‍കിയിരുന്നു. ഒരേസമയം ഇരട്ടവാഗ്‌ദാനങ്ങള്‍ നല്‍കിയ ലീഗ്‌ നേതൃത്വമിപ്പോള്‍ വെട്ടില്‍വീണിരിക്കുകയാണ്‌. അഡ്വ.കെ.പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്‌ നഗരഭരണത്തെ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള ആറ്‌ ബി.ജെ.പി കൗണ്‍്‌സിലര്‍മാരുടെ സഹായം ലഭിച്ചിട്ടും യു.ഡി.എഫിന്‌ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്‌ രണ്ടാംതവണ യു.ഡി.എഫ്‌ കൗണ്‍സില്‍യോഗത്തില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഹസിനാര്‍ കല്ലൂരാവിയുടെ സഹായത്താലാണ്‌ അവിശ്വാസപ്രമേയം പാസാക്കിയെടുക്കുകയും എല്‍.ഡി.എഫ്‌ ഭരണത്തെ നഗരസഭയില്‍ നിന്നും തൂത്തെറിയുകയും ചെയ്‌തത്‌. അവിശ്വാസപ്രമേയം പാസാക്കിയെടുക്കുന്നതിനാണ്‌ കല്ലൂരാവിക്ക്‌ ചെയര്‍മാന്‍പദം വാഗ്‌ദാനം ചെയ്‌തത്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ 2010 സെപ്‌തംബറിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുകയെന്നിരിക്കെ ലീഗ്‌നേതൃത്വം ഹസിനാര്‍ കല്ലൂരാവിക്കും എം.പി.ജാഫറിനും വാഗ്‌ദാനം ചെയ്‌ത ചെയര്‍മാന്‍പദം പതിമൂന്ന്‌ ദിവസങ്ങള്‍ക്കകം നല്‍കേണ്ടിവരും. പാര്‍ട്ടിവാഗ്‌ദാനം ചെയ്‌ത ഒരുവര്‍ഷചെയര്‍മാന്‍പദം ലഭിക്കുന്നതിന്‌ ദിവസങ്ങള്‍മാത്രമെ അവശേഷിക്കുന്നൂള്ളൂ എന്ന്‌ കാണിച്ച്‌ എം.പി.ജാഫര്‍, ടി.അബൂബക്കര്‍ ഹാജിക്കും, റംസാനും കഴിഞ്ഞദിവസം കത്തുനല്‍കിയിട്ടുണ്ട്‌. കത്ത്‌ ലഭിച്ചതായി സമ്മതിച്ച അബൂബക്കര്‍ ഹാജി പ്രസ്‌തുത കത്ത്‌ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലീംലീഗ്‌ കാഞ്ഞങ്ങാട്‌ മുന്‍സിപ്പല്‍ കമ്മിറ്റിക്ക്‌ വിടുമെന്ന്‌ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ എന്ത്‌ പ്രതിസന്ധി ഉണ്ടായാലും ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന്‌ നഗരഭരണം നിലനിര്‍ത്താന്‍ സാധിക്കും. 32അംഗ നഗരസഭാ അംഗബലത്തില്‍ ജനതാദള്‍ വിരേന്ദ്ര കുമാര്‍ വിഭാഗക്കാരനായ ടി.അമ്പാടി, എന്‍.സി.പി അംഗം ടി.വി.ശൈലജ ഉള്‍പ്പെടെ യു.ഡി.എഫിന്‌ 19അംഗങ്ങളും രണ്ട്‌ സ്വതന്ത്രര്‍ ഉള്‍പ്പെടെ ബി.ജെ.പിക്ക്‌ ആറ്‌ അംഗങ്ങളുടെ പിന്തുണയുമുണ്ട്‌. എല്‍.ഡി.എഫിനാകട്ടെ നഗരസഭയിലെ അംഗബലം പതിനഞ്ചായി ചുരുങ്ങുകയും ചെയ്‌തു. ജാഫറിനും, ഹസിനാറിനും ചെയര്‍മാന്‍പദം ലഭിക്കാത്ത സാഹചര്യത്തില്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കാന്‍ സാധിക്കില്ലെങ്കിലും പാര്‍ട്ടി നേതൃത്വം വാക്ക്‌ പാലിച്ചില്ലെന്ന ആരോപണത്തില്‍കുടുങ്ങി പൊതുജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായി തീരുമെന്ന്‌ നേതാക്കള്‍ഭയപ്പെടുന്നുണ്ട്‌. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത്‌ സമയത്തും ചെയര്‍മാന്‍പദം വിട്ടൊഴിയാന്‍ തയ്യാറാണെന്ന്‌ ഖാലിദ്‌ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ചെയര്‍മാന്‍പദം വിട്ടൊഴിയാന്‍ തയ്യാറാകില്ലെന്നാണ്‌ ലീഗിലെതന്നെ ഒരുവിഭാഗം ചൂണ്ടികാട്ടുന്നത്‌.

കാറുകള്‍ കവര്‍ച്ച ചെയ്‌തകേസില്‍ നാലരവര്‍ഷം കഠിനതടവ്‌

on

കാഞ്ഞങ്ങാട്‌: ചിത്താരി കേന്ദ്രീകരിച്ച്‌ മൂന്ന്‌ കാറുകള്‍ കവര്‍ച്ച ചെയ്‌ത കുപ്രസിദ്ധവാഹന കവര്‍ച്ചക്കാരന്‍ പടന്നക്കാട്‌ കരുവളത്തെ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുനിയില്‍ വീട്ടില്‍ അബ്‌ദുര്‍റഹ്‌മാന്‍ എന്ന റഹീമിനെ(25) ഹൊസ്‌ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ (ഒന്ന്‌) കോടതി നാലരവര്‍ഷം കഠിനതടവിന്‌ ശിക്ഷിച്ചു. സെന്‍ട്രല്‍ ചിത്താരിയിലെ വൈറ്റ്‌ഹൗസ്‌ അബ്‌ദുല്ലയുടെ മകന്‍ സി.എച്ച്‌.ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള മൂന്നേമുക്കാല്‍ലക്ഷംരൂപ വിലവരുന്ന മാരുതിസെന്‍കാറും ചാമുണ്‌ഡിക്കുന്നിലെ മുഹമ്മദ്‌ കുഞ്ഞിയുടെ മകന്‍ സി.എച്ച്‌.കരീമിന്റെ ഉടമസ്ഥതയിലുള്ള ആറ്‌ലക്ഷത്തോളംരൂപ വിലവരുന്ന കെ.എല്‍ 14 ബി-4636 നമ്പര്‍ കറുപ്പ്‌ സ്‌കോര്‍പ്പിയോ കാറും അജാനൂര്‍ മാണിക്കോത്തെ മുഹമ്മദിന്റെ മകന്‍ അബ്‌ദുര്‍റഹ്‌മാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള മൂന്നരലക്ഷംരൂപ വിലവരുന്ന കെ.എല്‍ 14 ഇ-6225 നമ്പര്‍ മാരുതിസെന്‍കാറും കവര്‍ച്ച ചെയ്‌തകേസിലാണ്‌ പ്രതിയെ കോടതി ശിക്ഷിച്ചത്‌. ഓരോകേസിലും ഒന്നരവര്‍ഷംവീതം കഠിനതടവായാണ്‌ പ്രതിയെ ശിക്ഷിച്ചത്‌. മാസങ്ങളായി കണ്ണൂര്‍ സെട്രല്‍ ജയിലില്‍ റിമാന്റിലായിരുന്ന അബ്‌ദുര്‍റഹീമിനെ ഹാജരാക്കാന്‍ കോടതി നേരത്തെ പ്രൊഡക്ഷന്‍ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്‌ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മൂന്ന്‌ വാഹനകവര്‍ച്ചാകേസുകളിലും ഒരുമിച്ച്‌ വിധിയുണ്ടായത്‌. 2006 ഫെബ്രുവരി 27ന്‌ രാത്രിയാണ്‌ കരീമിന്റെ വീട്ടുമുറ്റത്തുനിന്നും റഹീമുള്‍പ്പെടെയുള്ള സംഘം സ്‌കോര്‍പ്പിയോ കവര്‍ച്ച ചെയ്‌തത്‌. 2006 മെയ്‌ 30ന്‌ രാത്രി ഷറഫുദ്ദീന്റെ വീട്ടുമുറ്റത്തുനിന്നും 2006 ഏപ്രില്‍ 3ന്‌ അബ്‌ദുള്‍ റഹ്‌മാന്റെ വീട്ടുമുറ്റത്തുനിന്നും കാറുകള്‍ കവര്‍ച്ച ചെയ്‌തു. പിന്നീട്‌ കവര്‍ച്ച ചെയ്‌തമൂന്ന്‌ വാഹനങ്ങളും പോലീസ്‌ മലപ്പുറം കുഴിമണ്ണ പൂവുത്തിങ്കല്ലിലെ അലവികുട്ടിയുടെ മകന്‍ അബ്‌ദുല്‍ കരീമി(42)ന്റെ പക്കല്‍നിന്നും പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. കവര്‍ച്ചാവാഹനങ്ങള്‍ വാങ്ങിയ അബ്‌ദുള്‍ കരീമും മലപ്പുറം ഏറനാടി പെരങ്കമണ്ണ ചെറാംതൊടികയിലെ ഹംസയുടെ മകന്‍ ഫിറോസ്‌ഖാന്‍ എന്ന കുഞ്ഞിപ്പ(26), മഞ്ചേരി മഞ്ഞപ്പാറ പുളിയപറമ്പയിലെ കുഞ്ഞിമുഹമ്മദ്‌ എന്ന നാണിയുടെ മകന്‍ സമസ്‌തന്‍ എന്നിവരും കേസിലെ പ്രതികളാണ്‌. അബ്‌ദുര്‍ റഹീം കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൂട്ടുപ്രതികളില്‍ ചിലര്‍ റിമാന്റിലോ ഒളിവിലോ ആണ്‌.

നബിദിന ജാഥ ചിത്താരി സൌത്ത്

on


വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി.

on




വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി.
ചിത്താരി :ലോകമെങ്ങുമുളള മുസ്‌ലീംങ്ങള്‍ വിശുദ്ധ റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി...മസ്‌ജിദുകളും ഭവനങ്ങളും ശുദ്ധീകരിച്ച്‌ ഒരു മാസക്കാലം ആരാധനകൊണ്ട്‌ അലങ്കരിക്കുകയാണ്‌ മുസ്‌ലിം മത വിശ്വാസികള്‍. മനസ്സും ശരീരീരവും സര്‍വ്വ ശക്‌തനിലേക്കര്‍പ്പിക്കുന്ന വിശ്വാസികള്‍ സന്തോഷത്തോടെയാണ്‌ റംസാന്‍ ചന്ദ്രികയെ കാത്തിരിക്കുന്നത്‌. വ്യാഴാഴ്‌ച മാസപ്പിറവി കണ്ടാല്‍ അത്‌ വിശുദ്ധ റംസാനിന്റെ ആദ്യ ദിനത്തില്‍ തന്നെ ജുമുഅ ലഭിക്കുമെന്നതിനാല്‍ വിശ്വാസികള്‍ക്ക്‌ ഏറേ അനുഗ്രഹീതമാകും.ഒരു വര്‍ഷത്തെ ജീവിതത്തിലെ തെററുകുററങ്ങള്‍ ഏററ്‌ പറഞ്ഞ്‌ പകല്‍ സമയത്ത്‌ വ്യതമെടുത്തും രാത്രി കാലങ്ങളില്‍ ആരാധനകളാലും ധന്യമാക്കാന്‍ വിശ്വാസികള്‍ തയ്യാറായി കഴിഞ്ഞു.വിശുദ്ധ റംസാനില്‍ വിവിപ മത സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ സംഘടനങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാനായി വിപൂലമായ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ രൂപം നല്‍കിയിരിക്കുന്നത്‌. റംസാന്‍ പ്രഭാഷണങ്ങളും മതപഠനക്ലാസുകളും ഇഫ്‌താര്‍ സംഘമങ്ങളും സജീവമാകുന്നതോടെ വിശുദ്ധ റംസാന്‍ സൗഹാര്‍ദ്ദത്തിന്റെയും സനേഹത്തിന്റേതുമായിത്തീരും. വിപണിയിലെ വിലക്കയററമാണ്‌ വിശ്വാസികളെ വലയ്‌ക്കുന്നത്‌. നോമ്പു തുറവിഭവങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിലയാണ്‌ ഇപ്പോള്‍ തന്നെ വിപണിയില്‍. റംസാന്‍ ആരംഭിക്കുതോടെ ഇത്‌ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ കച്ചവടക്കാര്‍ നല്‍കുന്ന സൂചന.

കാസര്‍കോട്‌ ജില്ലാ KMCC - ശിഹാബ്‌ തങ്ങള്‍ സ്‌മരണിക പുറത്തിറക്കുന്നു

on

Posted by : Shafi Chithari on : 2009-08-16
അബുദാബി: സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സ്‌മരണക്കായി അബുദാബി കാസര്‍കോട്‌ ജില്ലാ കെ.എം.സി.സി സ്‌നേഹോപഹാരം പ്രസിദ്ധീകരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇതിഹാസമായി പരിണമിച്ച മലയാളത്തിന്റെ ഈ മാതൃകാ മനീഷിയുമായി ബന്ധപ്പെട്ടവരുടെ ഓര്‍മകള്‍ പങ്കുവെക്കാനുള്ള ഈ സദ്‌ശ്രമത്തില്‍ എല്ലാവരും സഹകരിക്കണമെന്ന്‌ പ്രസിഡന്റ്‌ പി.കെ അഹമ്മദ്‌ ബല്ലാകടപ്പുറം അഭ്യര്‍ത്ഥിച്ചു. ശിഹാബ്‌ തങ്ങളുമായി ഹൃദയബന്ധം പുലര്‍ത്തുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്‌ത സാധാരണക്കാര്‍ക്കും മറ്റിടങ്ങളില്‍ അവസരം കിട്ടാതെ പോകുന്ന അനുഭവജ്ഞര്‍ക്കുമുള്ള വേദിയായിരിക്കും ഈ സ്‌മരണിക. ശിഹാബ്‌ തങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അദ്ദേഹത്തെ കുറിച്ച്‌ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍ 02 6264470 എന്ന നമ്പറില്‍ ഫാക്‌സ്‌ ആയോ ,pkahamed1@yahoo.com എന്ന ഈ മെയില്‍ അഡ്രസിലൊ, പൊസ്റ്റ് ബോക്സ് നമ്പര്‍ 46422 അബൂദാബി എന്ന അഡ്രസില്‍ പോസ്റ്റല്‍ ആയോ അയക്കാവുന്നതാണ്

സാമുഹ്യ സേവനം വിശ്വാസത്തിന്റെ ഭാഗം : സ്വാലിഹ് സഅദി

on

ചിത്താരി: സാമുഹ്യ സേവനം വിശ്വാസത്തിന്റെ ഭാഗമാണെന്നും യുവാക്കള്‍ സാമൂഹ്യ സേവന രംഗത്തും ദീനി രംഗത്തും സ്തുതിയര്‍ഹമായ സേവനം കാഴ്ചവെക്കനമെന്നും സഅദിയ ശരീഅത്ത് കോളേജ് മുദരിസ്
സ്വാലിഹ് സഅദി പ്രസ്താവിച്ചു. നബിദിനത്തോട് അനുബന്ധിച്ച് എസ്. എസ്. എഫ് സൌത്ത് ചിത്താരി യൂനിറ്റ് പുറത്തിറക്കിയ അല്‍് മൌലിദ് കീര്‍ത്തന പുസ്തകം പ്രകാശനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം..... ചിത്താരി മുഹമ്മദ്കുഞ്ഞി ഹാജി ആദ്യ കോപ്പി ഏറ്റുവാങ്ങി... കുട്ടശ്ശേരി ഉസ്താദ്‌, മടിക്കൈ അബ്ദുള്ള ഹാജി, മൂസ സഅദി, ചിത്താരി അബ്ദുള്ള സഅദി, ഖാജ ഹംസ, ഹാറൂണ്‍ ചിത്താരി , ഹബീബ് ചിത്താരി, സമദ് കൂളിക്കാട്, മജീദ്‌ ഏ. കെ എന്നിവര്‍ സംബന്ധിച്ചു..

ചിത്താരി: പെട്രോള്‍ ‍പമ്പ്‌ നിര്‍മ്മാണം തുടങ്ങി

on

കാഞ്ഞങ്ങാട്‌: ചിത്താരി ചാമുണ്‌ഡിക്കുന്നിലെ പെട്രോള്‍ ബങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെട്ട സംഭവം ഒത്തുതീര്‍പ്പിലായി. വീണ്ടും നിര്‍മ്മാണം തുടങ്ങി. പെട്രോള്‍ബങ്കിന്റെ പരിസരത്തുള്ള സ്ഥലമുടമയുടെ അനുവാദമില്ലാതെ ബങ്ക്‌ തുടങ്ങാനുള്ള നീക്കത്തിനെതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ്‌ ബങ്ക്‌നിര്‍മ്മാണം തടസ്സപ്പെട്ടത്‌. കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ മെട്രോമുഹമ്മദ്‌ ഹാജിയുടെ മധ്യസ്ഥതയാല്‍ ഇരുകൂട്ടരും നടത്തിയ ചര്‍ച്ചയില്‍ പെട്രോള്‍ബങ്ക്‌ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (കണ്ണൂര്‍) റീജിയണല്‍ ഡയറക്‌ടര്‍ അനില്‍ കുമാറും ദീപാജ്വല്ലറി ഉടമ നാഗരാജനും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചിത്താരി ഹയാത്തുല്‍ ഇസ്ലം മദ്രസ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു

on

ചിത്താരി ഹയാത്തുല്‍ ഇസ്ലം മദ്രസ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
കാഞ്ഞങ്ങാട്‌: സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലം മദ്രസ സുവര്‍ണ ജൂബിലി ആഘോഷം വിവിധ പരിപാടികളൊടെ സമാപിച്ചുചടങ്ങില്‍ ചിത്താരി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ 40 വര്‍ഷത്തിലേറെയായി മുഅല്ലിമായി സേവനമനുഷ്‌ഠിച്ചുവരുന്ന സി.എച്ച്‌. മുഹമ്മദ്‌ മൗലവിയെയും പൂര്‍വവിധ്യാര്‍ത്ഥി ഉത്തര കേരളത്തിലെ പ്രശസ്‌ത ഗൈനക്കോളജിസ്റ്റും മന്‍സൂര്‍ ഹോസ്‌പിറ്റല്‍ മെഡിക്കല്‍ ഡയറക്‌ടറുമായ ചിത്താരി സ്വദേശി ഡോ. കെ. കുഞ്ഞഹമ്മദിനെയും സൗത്ത്‌ ചിത്താരി മുസ്‌ലിം ജമാഅത്ത്‌ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കെ.ടി. മാനു മുസ്‌ല്യാര്‍ നഗറില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഇവര്‍ക്ക് സമസ്‌ത കേര ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി. ജമാഅത്ത്‌ പ്രസിഡണ്ട്‌ കൂളിക്കാട്‌ കുഞ്ഞബ്‌ദുല്ലഹാജി അധ്യക്ഷത വഹിച്ചു. സംയുക്ത മുസ്‌ലിം ജമാഅത്ത്‌ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌ പ്രസംഗിച്ചു.ഖത്തീബ്‌ അബ്‌ദുല്‍ അസീസ്‌ അഷ്‌റഫി പാണത്തൂര്‍, സദര്‍ മുഅല്ലിം മൂസക്കുട്ടി സുല്‍ഫി, ടി.പി അലി ഫൈസി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ.യു. ദാവൂദ്‌ സ്വാഗതം പറഞ്ഞു. സുബൈര്‍ മാസ്റ്റര്‍തോട്ടീക്കലും സംഘവും ഇസ്‌ലാമിക കഥാ പ്രസംഗം അവതരിപ്പിച്ചു. ദിക്‌ര്‍മജ്‌ലിസിനും കൂട്ടപ്രാര്‍ത്ഥനക്കും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.

ഹരിത ഭംഗിയുടെ ചിത്താരി

on

കാസര്‍ഗോഡും ടൂറിസവും എന്ന കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും മനസില്‍ ആദ്യം ഓടിയെത്തുക ബേക്കല്‍കോട്ടയും കടപ്പുറവുമാകും. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏറെയൊന്നും അറിയപ്പെടാത്ത നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ് ബേക്കലിന് പുറമേ ഉളത്. ഇത്തരമൊരു കേന്ദ്രമാണ് കാഞ്ഞങ്ങാടിന് സമീപമുള്ള ചിത്താരി എന്ന ചെറുദ്വീപ്കായലും കടലും ഒകെ ചേരുന്ന മഹോരമായ ഒരു ചെറുഗ്രാമത്തിന്‍റെ ഭാഗമാണ് ചിത്താരി ദ്വീപ്. തെങ്ങും തോപ്പുകള്‍ നിറഞ്ഞ ഈ ദ്വീപ് ഏതൊരു സഞ്ചാരിക്കും അപൂര്‍വ്വ സുന്ദരമായ അനുഭൂതി സമ്മാനിക്കും. കായലിന്‍റെ ഒത്ത നടുക്കുള്ള ചിത്താരി ദ്വീപിനെ ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. കരയില്‍ നിന്ന് ബോട്ട് മാര്‍ഗം മാത്രമെ ഈ ദ്വീപില്‍ എത്തിച്ചേരാനാകു.ഹരിതാഭമായ കായല്‍ പരപ്പും തീരത്തെ പഞ്ചാരമണലുമെല്ലാം ചിത്താരിയുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.കാഞ്ഞങ്ങാട് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചിത്താരി. കാഞ്ഞങ്ങാട് തന്നെയാണ് ചിത്താരിക്ക് ഏറ്റവും സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബേക്കല്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ചിത്താരിയിലേക്ക് കൂടി തങ്ങളുടെ യാത്ര നീട്ടുകയാണെങ്കില്‍ അത് അവര്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത അനുഭമായിരിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്

ശിഹാബ് തങ്ങളുടെ വിയോഗം:കാസര്‍കോടിനെ ദുഃഖത്തിലാഴ്ത്തി

on

കാസര്‍കോട്: മുസ്ലിം കേരളത്തിന്റെ അവഗണിക്കാനാവാത്ത ശബ്ദവും സയ്യിദ് കുടുംബത്തിന്റെ വിളക്കുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണവാര്‍ത്ത കാസര്‍കോടിനെ കണ്ണീരിലാഴ്ത്തി. അപ്രതീക്ഷിതമായി വന്ന തങ്ങളുടെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ജില്ലയൊന്നാകെ വിതുമ്പുകയാണ്.കാഞ്ഞങ്ങാടും കാസറഗോഡും തളങ്കരയിലും ചിത്താരി യിലുമടക്കം തങ്ങള്‍ക്ക് ജില്ലയില്‍ മുഴുവന്‍ മസ്ജിദിലും പ്രാര്‍ഥന നടക്കുംരാഷ്ട്രീയമായ അഭിപ്രായവിത്യാസമുള്ളവര്‍ പോലും പാണക്കാട് തങ്ങളുടെ വ്യക്തിത്വത്തെയും ഐക്യബോധത്തെയും എന്നും അംഗീകരിച്ചിരുന്നു. ജില്ലയുമായി അടുത്തബന്ധം പുലര്‍ത്തിയ തങ്ങള്‍ നൂറുകണക്കിനു വേദികളിലൂടെ സമൂഹത്തിന് അനുഗ്രഹം ചൊരിഞ്ഞ് നിറസാന്നിധ്യമായിരുന്നു. അവസാന നാളുകളില്‍ മുസ്ലിം സമൂഹത്തിന്റെ ആദര്‍ശപരമായ ഐക്യത്തിനുവേണ്ടി നിലകൊണ്ട തങ്ങള്‍ കഴിഞ്ഞവര്‍ഷം മംഗലാപുരം പമ്പ്വെല്‍ ജുമാ മസ്ജിദ് ഉദ്ഘാടനവേദിയില്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരോടൊത്ത് ദീര്‍ഘസമയം വേദി പങ്കിട്ടത് സുന്നി സംഘടനാ നേതാക്കള്‍ക്ക് മറക്കാനാവാത്ത ഓര്‍മകളാണ്.ഒരുവിഭാഗം മുറുമുറുപ്പ് രേഖപ്പെടുത്തിയപ്പോഴും വിശ്വാസികളുടെ ആദര്‍ശ ഐക്യത്തിനായി ശബ്ദിച്ചുകൊണ്ടിരുന്ന തങ്ങളുടെ വിയോഗം മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ജില്ലയിലെ സുന്നി സംഘടനകളും നേതാക്കളും അഗാധമായ അനുശോചനം രേഖപ്പെടുത്തി. കുമ്പോല്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാണക്കാട് സയ്യിദ് കുടുംബത്തിന്റെ സാരഥിയായ മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം സയ്യിദ് കുടുംബത്തിനും സമൂഹത്തിനു മൊത്തവും വലിയ നഷ്ടമാണെന്ന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.സഅദിയ്യ ജനറല്‍ മാനേജര്‍ മൌലാന എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ കമ്മിറ്റി, എസ് എം എ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകളും അനുശോചിച്ചു.സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകളില്‍ ഇന്ന് തങ്ങള്‍ക്കായി പ്രത്യേകമായി പ്രാര്‍ഥന നടത്തും. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണവേദിയില്‍ ആലംപാടി എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. സഅദിയ്യ, മുഹിമ്മാത്ത് കമ്മിറ്റികള്‍ അനുശോചിച്ചു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com